കട്ടച്ചങ്കിന്റെ ചതി; അരിക്കൊമ്പനെ കുടുക്കിയത് ചക്കക്കൊമ്പന്റെ നീക്കം, മയക്കുവെടി വയ്ക്കാൻ 'സഹായം'
ചിന്നക്കനാല്‍: ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ സൗകര്യപ്രദമായ സ്ഥലത്ത് എത്തിക്കാന്‍ ദൗത്യ സംഘത്തെ സഹായിച്ചത് ചക്കക്കൊമ്പന്‍. അരിക്കൊമ്പന്റെ ഏറ്റവും അടുത്ത സുഹൃത്തായ ചക്കക്കൊമ്പനാണ് ഈ ഉദ്യമത്തിന് ഏറ്റവും സഹായകമായത്. മദപ്പാടിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സമയത്താണ് മയക്കുവെടി വയ്ക്കാന്‍ സഹായകമായത്.
അടുത്ത സുഹൃത്തുക്കളായ ചക്കക്കൊമ്പനും അരിക്കൊമ്പനും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ട്. തുമ്പിക്കൈ കൊണ്ട് ഒന്നോ രണ്ടോ അടി കിട്ടുമ്പോള്‍ ആരെങ്കിലും ഒരാള്‍ പിന്മാറും. എന്നാല്‍ ഈ അടിയോ പിണക്കമോ പിന്നീടുണ്ടാവില്ല. വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഇവര്‍ നല്ല സുഹൃത്തുക്കളായിരിക്കും. മദപ്പാടിലായിരുന്ന ആരിക്കൊമ്പന്‍ കഴിഞ്ഞ ഒരു മാസത്തോളമായി രണ്ട് കുട്ടിയാനകളും പിടിയാനകളുമുള്ള കൂട്ടത്തിനൊപ്പമായിരുന്നു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചക്കക്കൊമ്പനും മദപ്പാട് തുടങ്ങിയിരുന്നു. അരിക്കൊമ്പനുള്ള കൂട്ടത്തോടൊപ്പം ചക്കക്കൊമ്പനും എത്തിയിരുന്നു. ഇത് അരിക്കൊമ്പന് ഇഷ്ടമായില്ല. മദപ്പാടുള്ള കൊമ്പനൊപ്പം മറ്റൊരെണ്ണമെത്തുന്നത് പലപ്പോഴും സംഘര്‍ഷത്തിനു കാരണമാകാറുണ്ട്. പരാജയപ്പെട്ട അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമെട്ടിലേക്ക് കടന്നു. രണ്ടു ദിവസം അവിടെ നിന്നു. അടികൊണ്ടതിന്റെ പകരം വീട്ടാന്‍ രാത്രി ദേശീയ പാത മുറിച്ചു കടന്ന് ഒന്‍പതു കിലോമീറ്ററോളം നടന്ന് തിരികെ സിമന്റു പാലത്തെത്തിയിരുന്നു
തുടര്‍ന്ന് ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയ ശേഷം സൂര്യനെല്ലി ഭാഗത്തേക്ക് പോയി. ചക്കക്കൊമ്പന്‍ പുറകെയെത്തി. ഈ സമയത്താണ് അരിക്കൊമ്പന്‍ ദൗത്യ സംഘത്തിന് മുന്നില്‍പ്പെടുന്നത്. ഈ സമയത്ത് ഡോ അരുണ്‍ സഖറിയ ഉള്‍പ്പെട്ടവരുടെ സംഘം വെടിവച്ച് ചക്കക്കൊമ്പനെ അകറ്റി. അരിക്കൊമ്പന്‍ സിമന്റുപാലം ഭാഗത്തേക്ക് നടന്നു. പിന്നാലെ ചക്കക്കൊമ്പനും എത്തി. ഒടുവില്‍ അരിക്കൊമ്പന്‍ വന്നുപെട്ടത് മയക്കുവെടി വയ്ക്കാന്‍ കാത്തിരുന്ന സംഘത്തിന് മുന്നിലാണ്.
അരിക്കൊമ്പന് മയക്കുവെടിയേറ്റത് കണ്ട ചക്കക്കൊമ്പന്‍ ഉടന്‍ സ്ഥലം വിട്ടു. ചുരിക്കിപ്പറഞ്ഞാല്‍ ചക്കക്കൊമ്പന്‍ അറിഞ്ഞ അറിയാതയോ ദൗത്യ സംഘത്തെ സഹായിക്കുകയായിരുന്നു. ഈ സംഘര്‍ഷം ഉണ്ടായില്ലെങ്കില്‍ ഒരു പക്ഷേ, ദൗത്യ സംഘത്തിന് അരിക്കൊമ്പനെ കണ്ടെത്താന്‍ കൂടുതല്‍ സമയം എടുത്തേനെ. രണ്ട് പേരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പരുക്കാണ് അരിക്കൊമ്പന്റെ തുമ്പിക്കൈയിലുള്ളത്.
അതേസമയം, മദപ്പാടുള്ള സമയത്ത് ഇണചേരാന്‍ മാത്രമാണ് കൊമ്പന്‍മാര്‍ പിടിയാനക്കൂട്ടത്തിനൊപ്പമെത്തുന്നത് സ്ഥിരമായി ഒരു കൂട്ടത്തിനൊപ്പമാകണമെന്നില്ലെന്നുമാണ് വന്യ ജീവി വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം, പെരിയാര്‍ വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലാണ്. ജി പി എസ് കോളറില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അരിക്കൊമ്പന്‍ ദൗത്യത്തിന് വേണ്ടി ചിന്നക്കനാലില്‍ എത്തിച്ച കുങ്കിയാനകള്‍ ഇന്ന് മുതല്‍ മടങ്ങിത്തുടങ്ങിയേക്കും












Click it and Unblock the Notifications