ഷുക്കൂറിനെ കൊല്ലാൻ നിർദേശിച്ചത് ജയരാജനും രാജേഷും, സിബിഐ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്
കൊച്ചി: ശബരിമല വിവാദത്തോടെ പ്രതിരോധത്തിലായ സിപിഎമ്മിന് വലിയ അടിയായിരിക്കുകയാണ് അരിയില്‍ ഷുക്കൂര്‍ കൊലക്കേസിലെ കുറ്റപത്രം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും എംഎല്‍എ ടിവി രാജേഷുമാണ് ഷുക്കൂറിനെ കൊലപ്പെടുത്താനുളള നിര്‍ദേശം നല്‍കിയത് എന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പിടികൂടിയവരെ വേണ്ടത് പോലെ കൈകാര്യം ചെയ്യണം എന്നാണ് ഈ നേതാക്കള്‍ നിര്‍ദേശം നല്‍കിയത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
നേതാക്കളുടെ ഈ നിര്‍ദേശമാണ് പ്രവര്‍ത്തകര്‍ നടപ്പിലാക്കിയത്. കുറ്റപത്രത്തില്‍ ജയരാജനെ 32മതും ടിവി രാജേഷിനെ 33മതുമായാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഷുക്കൂറിന്റെ കൊലപാതകം പെട്ടന്നുളള പ്രകോപനത്തിന്റെ പുറത്ത് നടന്നതല്ല എന്നും കൃത്യമായ ഗൂഢാലോചനയോടെ നടത്തിയതാണ് എന്നും കുറ്റപത്രത്തില്‍ പറയുന്നു.
പി ജയരാജനും ടിവി രാജേഷും അടക്കമുളളവര്‍ നടത്തിയ ഗൂഢാലോചനയ്ക്ക് ദൃക്‌സാക്ഷികളുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 30ാം പ്രതിയായി ചേര്‍ത്തിരിക്കുന്ന അരിയില്‍ ലോക്കല്‍ സെക്രട്ടറി യുവി വേണുവും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് എന്നും കുറ്റപത്രം പറയുന്നു.
പ്രതിപ്പട്ടികയിലെ 28 മുതല്‍ 31 വരെയുളള പേരുകാരാണ് ഗൂഢാലോചനയില്‍ പങ്കെടുത്തത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. ഈ സമയത്ത് 32, 32 പ്രതികള്‍ അവിടെ ഉണ്ടായിരുന്നു. ജയരാജന്റെയും രാജേഷിന്റെയും നിര്‍ദേശം യുവി വേണു പ്രവര്‍ത്തകര്‍ വഴി നടപ്പിലാക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു. ഐപിസി 120 ബി, 320 വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.