'സർക്കാർ ആയങ്കിമാരെ ഭയക്കരുത്, ജനം വോട്ടുതന്നത് ആയങ്കിമാരെ ഇരുത്തേണ്ടത്ത് ഇരുത്താൻ കൂടിയാണ്'
സർക്കാർ ആയങ്കിമാരെ ഭയക്കരുതെന്ന് ഡോ. എസ് എസ് ലാൽ. അർജുൻ ആയങ്കിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കെ വെടിവെക്കാനുളള ഉത്തരവിന് എതിരെ വലിയ പ്രതിഷേധവും ഉയരുന്ന പശ്ചാത്തലത്തിലാണ് ഡോ. ലാലിന്റെ പ്രതികരണം. ജനങ്ങൾ വോട്ടുതന്നത് ആയങ്കിമാരെ ഇരുത്തേണ്ടത്ത് ഇരുത്താൻ കൂടിയാണ്. അത് ചെയ്താൽ ജനപിന്തുണ കൂടുകയേ ഉള്ളൂ എന്നും ഡോ. ലാൽ പറയുന്നു.
ഡോ. എസ് എസ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' കേരളത്തെ ആയങ്കിമാർക്ക് വിട്ടുകൊടുക്കരുത്. കേരളം ഒരുപാട് കാര്യങ്ങളിൽ ഇനിയും മുന്നേറാനുണ്ട്. ഒരുപാട് കാര്യങ്ങളിൽ നമ്മൾ ഇനിയും പിന്നിലാണ്. ഇനിയും പുരോഗമിക്കാൻ ഒരു ജനതയെന്ന നിലയിൽ നമുക്ക് അർഹതയും അവകാശവുമുണ്ട്. നാട് മുന്നേറാൻ കേരളത്തിൽ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതുണ്ട്. സർക്കാർ ഏതെങ്കിലും പാർട്ടിയുടേതല്ല. നമ്മൾ ജനങ്ങളും കൂടി ചേർന്നതാണ് സർക്കാർ. സർക്കാരിനെ തടസപ്പെടുത്തുന്നത് സമൂഹ ആത്മഹത്യക്ക് തുല്യമാണ്.
അഴിമതിയും അക്രമവും ദേവാലയ മോഷണങ്ങളും വരെ കൃത്യമായി വെളിച്ചത്തു കൊണ്ടുവന്നപ്പോഴും കഴിഞ്ഞ പത്ത് വർഷം ഒരു ബന്ദ് പോലും നടത്താത്ത പ്രതിപക്ഷ മുന്നണി ഇവിടെ ഉണ്ടായിരുന്നു. അങ്ങനെയാണ് ബോധമുള്ള ഒരു പ്രതിപക്ഷം പുരോഗമിക്കേണ്ട ഏതൊരു നാട്ടിലും പ്രവർത്തിക്കേണ്ടത്. ഭരിക്കുമ്പോൾ അഴിമതിയും പ്രതിപക്ഷത്തിരിക്കുമ്പോൾ അക്രമവും എന്ന സി.പി.എമ്മിൻ്റ രീതി കേരളത്തിൻ്റെ പുരോഗതിയെ ഒരുപാട് തടസപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം ഒരു മാനസിക രോഗമല്ലാത്ത കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇത് മനസ്സിലായതിൻ്റെ പ്രതിഫലനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം.

കേരളത്തിലെ കോളജുകളിൽ പഠിച്ചവർക്കെല്ലാം ഒരു കാര്യം അറിയാം. എല്ലാ കോളജുകളിലും നിരവധി ആയങ്കിമാർ ഉണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരുമൊക്കെ അവരെ പേടിച്ചാണ് ജീവിക്കുന്നത്. രണ്ട് തലമുറ കഴിയുമ്പോൾ ഇവരെല്ലാം വേഷം മാറി എംഎൽഎയും മേയറും മന്ത്രിയുമൊക്കെ ആകും. സ്ഥാനാർത്ഥികളുടെ ചരിത്രം ചികയാൻ വോട്ടർമാർക്ക് കഴിയാതെ പോയത് കൊണ്ടാണ് നേരേ ചൊവ്വേ അക്ഷരം പോലും പഠിക്കാത്ത നിരവധി ആയങ്കിമാർ നമ്മെ ഭരിച്ചത്.
ഏത് സമൂഹത്തിലും ക്രിമിനലുകൾ ഉണ്ടാകും. ചെറിയ ശതമാനമായിരിക്കും അവരെങ്കിലും ഭൂരിഭാഗം കുറ്റകൃത്യങ്ങളും അവരായിരിക്കും ചെയ്യുന്നത്. ചിലരിൽ മാനസികാരോഗ്യ പ്രശ്നമായും കുറ്റവാസന ഉണ്ടാകാം. ഇത്തരം ക്രിമിനലുകളെ ഒരു രാഷ്ട്രീയപ്പാർട്ടി സംരക്ഷിച്ചാൽ നാട് അതിവേഗത്തിൽ തകരും. ആയങ്കിയും പാർട്ടി സംസ്ഥാന നേതാക്കളും ഒരേ ഭാഷ സംസാരിക്കുന്നത് പാർട്ടിക്കല്ല, കേരളത്തിനാണ് നാണക്കേട്.
സമാധാന ജീവിതം കാംക്ഷിക്കുന്നവരാണ് ഭൂരിഭാഗം ജനതയും. ഒരു ചെറിയ ശതമാനം ക്രിമിനലുകൾ കാരണം ഭൂരിപക്ഷം ജനതയുടെ ജീവിതം ദുസ്സഹമാകരുത്. അതിനാൽ ആയങ്കിമാരെ സൃഷ്ടിക്കുന്നതും പോറ്റിവളർത്തുന്നതും സി.പി.എം. അവസാനിപ്പിക്കണം. ഒരു പാർട്ടിയായി നലനിൽക്കണമെങ്കിൽ സി.പി.എമ്മിനും അതാവശ്യമാണ്. സർവത്ര കാമറയുള്ള ഇക്കാലത്ത് പാർട്ടിയുടെ പത്രങ്ങളേയും ചാനലുകളേയും ജനം വിശ്വസിക്കുന്നില്ല എന്ന് പാർട്ടി സെക്രട്ടറി തന്നെ പറഞ്ഞു കഴിഞ്ഞതാണ്. തിരഞ്ഞെടുപ്പിൽ ജനവും. സർക്കാർ ആയങ്കിമാരെ ഭയക്കരുത്. ജനങ്ങൾ വോട്ടുതന്നത് ആയങ്കിമാരെ ഇരുത്തേണ്ടത്ത് ഇരുത്താൻ കൂടിയാണ്. അത് ചെയ്താൽ ജനപിന്തുണ കൂടുകയേ ഉള്ളൂ.



Click it and Unblock the Notifications