ആഹ്ലാദത്തോടെ പൂക്കള്‍ ഏറ്റുവാങ്ങി കൊവിഡ് പോരാളികൾ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൈന്യത്തിന്റെ സല്യൂട്ട്
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് സൈന്യത്തിന്റെ ഫ്ളൈ പാസ്റ്റ്. സംസ്ഥാനത്തെ വിവിധ കൊവിഡ് ആശുപത്രികളില്‍ വ്യോമസേന ഹെലികോപ്ടറില്‍ പൂക്കള്‍ വിതറി. കേരളത്തിന്റെ കൊവിഡ് പോരാളികള്‍ ഈ പൂക്കള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി. വ്യോമസേനയുടെ ഈ ആദരം തങ്ങളില്‍ ആത്മവിശ്വാസവും സന്തോഷവും അഭിമാനം നിറച്ചെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. തിരുവനന്തപുരത്തെ കൊവിഡ് ആശുപത്രികളായ മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയിലും വ്യോമസേന പുഷ്പവൃഷ്ടി നടത്തി.
കൊച്ചിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടത്തിനും നാവികസേന ആദരമര്‍പ്പിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ കൊച്ചി ദക്ഷിണ നാവിക ആസ്ഥാനവും ആദരിച്ചു. കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സംസ്ഥാനത്തെ പൊലീസ് അസ്ഥാനത്തെത്തി ആദരിച്ചു.
ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് വ്യോമസേനയുടെ വിമാനങ്ങള്‍ പറന്നത്. ദില്ലിയിലെ പോലീസ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. രാജ്യത്തെ മറ്റ് നഗരങ്ങളിലെ പോലീസ് സ്മാരകങ്ങള്‍ക്ക് മുന്നിലും പുഷ്പചക്രം സമര്‍പ്പിച്ചു. പോലീസുകാര്‍ക്കുളള ആദര സൂചകമായിട്ടാണിത്. ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധ വിമാനങ്ങളും യാത്രാ വിമാനങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആകാശപ്പരേഡ് നടത്തി.
ജനങ്ങള്‍ക്ക് കാണുന്നതിന് വേണ്ടി വിമാനങ്ങള്‍ 500 മീറ്റര്‍ വരെ താഴത്താണ് പറന്നത്. സുഖോയ്-30 എംകെഐ, മിഗ്-29, ജാഗ്വാര്‍ വിമാനങ്ങള്‍ രാജ്പഥിന് മുകളിലൂടെ പറന്നു. പോലീസ് സ്മാരകത്തിന് മുകളില്‍ ഹെലികോപ്റ്ററുകള്‍ 9 മണിക്ക് പുഷ്ടപവൃഷ്ടി നടത്തി. ദില്ലിയിലെ എയിംസ്, ദദീന് ദയാല്‍ ഉപാധ്യായ ആശുപത്രി, സഫ്ദര്‍ജംഗ് ആശുപത്രി, ഗംഗാ രാം ആശുപത്രി, ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രി, രോഹിണി ആശുപത്രി അടക്കമുളള ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തും. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മുന്നില്‍ മിലിറ്ററി ബാന്‍ഡ് ദേശഭക്തി ഗാനങ്ങള്‍ വായിക്കുമെന്നും സൈനിക വക്താവ് അറിയിച്ചിരുന്നു.