ഭീകരാക്രമണ മുന്നറിയിപ്പ്; കേരളത്തിലും അതീവ ജാഗ്രത, ഓണത്തിരക്കുള്ള ഇടങ്ങളിൽ കനത്ത സുരക്ഷ
തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം. എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണത്തിരക്ക് കൂടുതലുള്ള ഇടങ്ങളിൽ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തിരക്കുള്ള ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനാണ് ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത; സര് ക്രീക്കില്‍ ഉപേക്ഷിച്ച ബോട്ടുകള്‍!! ജാഗ്രതയോടെ കേരളം
ബസ് സ്റ്റാൻഡുകൾ, റെയിൽവേസ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, തുടങ്ങി ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. ഓണാഘോഷത്തോട് അനുബന്ധിച്ച് ജനത്തിരക്ക് വർദ്ധിക്കാൻ സാധ്യതയുളള ഇടങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തും. സംശയാദ്പദമായ സാഹചര്യത്തിൽ ആളുകളെയോ വസ്തുക്കളെയോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലേക്കോ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂം നമ്പറായ 0471 2722500 എന്ന നമ്പരിലേക്കോ വിളിച്ച് വിവരം കൈമാറണമെന്ന് ലോക്നാഥ് ബെഹ്റ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് കരസേനാ ദക്ഷിണേന്ത്യൻ കമാൻഡർ ലഫ്. ജനറൽ എസ് കെ സൈനിയാണ് മുന്നറിയിപ്പ് നൽകിയത്. ഗുജറാത്ത് തീരത്തോട് ചേര്‍ന്ന സര് ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ കാര്യാലയങ്ങൾക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേ സമയം തമിഴ്നാട്ടിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലഷ്കറെ ത്വയ്യിബയുടെ അംഗങ്ങള്‍ തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറി എന്ന് നേരത്തെ ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പാകിസ്താൻ രഹസ്യമായി ജയിൽ മോചിതനാക്കിയെന്നും ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.