ദലീമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം; ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപെടാന്‍ കാരണമായെന്ന് സിപിഎം
ആലപ്പുഴ: കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളായിരുന്ന കോന്നിയും വട്ടിയൂര്‍ക്കാവും പിടിച്ചെടുത്തപ്പോഴും അരൂരിലെ തോല്‍വി കനത്ത ക്ഷീണമായിരുന്നു സിപിഎമ്മിന് സമ്മാനിച്ചത്. 59 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും വിജയിക്കാന്‍ കഴിയാതിരുന്ന മണ്ഡലം ഷാനി മോളിലൂടെയാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 2029 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മനു സി പുളിക്കലിനെ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ അരൂരിലെ പരാജയത്തില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. ബിജെപി വോട്ടുകള്‍ ചോര്‍ന്നതും ചില നേതാക്കളുടെ ഇടപെടലുമാണ് പാര്‍ട്ടി പരാജയം രുചിക്കാന്‍ കാരണമെന്നും വിമര്‍ശനം ഉയര്‍ന്നു. വിശദാംശങ്ങളിലേക്ക്
ബിജെപി വോട്ടുകള്‍
ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളില്‍ സിപിഎമ്മിന്‍റെ ഏക സിറ്റിങ്ങ് സീറ്റായിരുന്നു അരൂര്‍. സിറ്റിങ് മണ്ഡലം കൈവിട്ടതിന്‍റെ ആഘാതം ഇതുവരെ സിപിഎമ്മിന് വിട്ട് മാറിയിട്ടില്ല.തോല്‍വിയെ കുറിച്ച് ജില്ലാ കമ്മിറ്റിയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പതിനായിരത്തോളം ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വാദം.
സമുദായ സംഘടനകള്‍
അതേസമയം സമുദായ സംഘടനകളുടെ അതൃപ്തി തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിരുന്നില്ലേങ്കിലും തങ്ങള്‍ മത്സരിക്കുമെന്ന നിലയില്‍ ചില നേതാക്കള്‍ പ്രചരണം നടത്തിയത് തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍.
കടുത്ത വിമര്‍ശനം
മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ, സംസ്ഥാന സമിതി അംഗം സിബി ചന്ദ്രബാബു, സെക്രട്ടറിയേറ്റ് അംഗം പിപി ചിത്തരഞ്ജന്‍ എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഇവര്‍ സ്വന്തം സമുദായങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീതി സൃഷ്ടിച്ച് പ്രചരണം നടത്തിയെന്നും എന്നാല്‍ ഇവര്‍ സ്ഥാനാര്‍ത്ഥിയല്ലെന്ന് അറിഞ്ഞതോടെ ഇവരുടെ സമുദായങ്ങളില്‍ നിന്ന് വോട്ട് ചോര്‍ച്ചയുണ്ടായെന്നുമാണ് യോഗം വിലയിരുത്തിയത്.
ദലീമയ്ക്കെതിരെ
മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ജില്ല കമ്മിറ്റിയില്‍ ഉയര്‍ന്നത്. സ്ഥാനാര്‍ത്ഥിയാകാനായി മതമേലാധ്യക്ഷന്‍മാരെ ദലീമ കണ്ടിരുന്നു. തീരദേശ മേഖലയില്‍ ഈ രീതിയില്‍ പ്രചരണം നയിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതോടെ ഗള്‍ഫിലേക്ക് പറന്നു. ഇത് ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമായെന്നാണ് വിമര്‍ശനം.
ആരിഫിനെതിരേയും
മുന്‍ എംഎല്‍എ ആരിഫിന്‍റെ പ്രവര്‍ത്തനത്തിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നും ആരിഫ് വിജയിച്ചിരുന്നെങ്കിലും സ്വന്തം മണ്ഡലമായിരുന്ന അരൂരില്‍ ആരിഫ് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. 648 വോട്ടുകളായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായ ഷാനി മോള്‍ ഉസ്മാന്‍ മണ്ഡലത്തില്‍ നേടിയത്.
പൂതന പരാമര്‍ശം
ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പൂതന പരാമര്‍ശവും വോട്ട് കുറയാന്‍ കാരണമായിട്ടുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പൂതനകൾക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കളളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു സുധാകരന്‍റെ പരാമര്‍ശം.