തമ്മിലടിയുണ്ടായില്ല, ഒറ്റക്കെട്ടായ പ്രവര്‍ത്തനം; ഷാനിമോളുടെ വിജയത്തിന് പിന്നിലെ ഘടകങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് കോന്നിയും വട്ടിയൂര്‍ക്കാവും പിടിച്ചെടുത്തെങ്കിലും എല്‍ഡിഎഫിന് വലിയ നിരാശയാണ് അരൂരിലെ ജനവിധി സമ്മാനിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഏക സിറ്റിങ് സീറ്റായ അരൂര്‍ നിലനിര്‍ത്താന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലം കണ്ടില്ലെന്നതാണ് ഷാനിമോളുടെ വിജയം വ്യക്തമാക്കുന്നത്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് ആശ്വാസത്തിന് വകയുണ്ടായിരുന്നത്. ഈ ഘട്ടത്തില്‍ 21 വോട്ടുകളുടെ മേല്‍ക്കൈ നേടാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന് സാധിച്ചിരുന്നു. എന്നാല്‍ വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണിത്തുടങ്ങിയതോടെ ഷാനിമോള്‍ ഉസ്മാന് ലീഡ് പിടിച്ചു. ഈ ലീഡ് നില അവസാനം വരെ നിലനിര്‍ത്താനും ഒടുവില്‍ വിജയം നേടാനും സാധിച്ചു. ഉപതിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെങ്കിലും അരൂരിലെ തോല്‍വി വരും നാളുകളില്‍ സിപിഎമ്മിനകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. വിശദാംശങ്ങള്‍ ഇങ്ങനെ..
ഇടത് കോട്ട
ആലപ്പുഴ ജില്ലയിലെ ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലമാണ് അരൂര്‍. 2006 മുതല്‍ മൂന്ന് തവണയായി എംഎം ആരിഫ് വിജയിച്ച് വരുന്ന മണ്ഡലം. 2016 ല്‍ 38519 വോട്ടുകള്‍ക്കായിരുന്നു എംഎം ആരിഫിന്റെ വിജയം. മണ്ഡലത്തില്‍ 10 ല്‍ ഏഴ് പഞ്ചായത്തും ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ അംഗബലമുള്ള അരൂര്‍ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിന് ലഭിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
അങ്ങനെ ഏത് കണക്കുകള്‍ എടുത്ത് പരിശോധിക്കുമ്പോഴും എല്‍ഡിഎഫിന് ഒപ്പം നില്ക്കുന്ന മണ്ഡലത്തിന്റെ ചിത്രം മാറുന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോട് കൂടിയാണ്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാനിമോള്‍ ഉസ്മാന് 684 വോട്ടുകളുടെ ലീഡ് അരൂരില്‍ നേടി. ലോക്സഭയിലേക്ക് തോറ്റപ്പോഴാണ് ഷാനിമോള്‍ ഇടത് കോട്ടയില്‍ നേടി എന്നതാണ് ശ്രദ്ധേയം. എല്‍ഡിഎഫിന് ആശ്വാസ വിജയം നല്കിയ ' ആ ഒരു തരികനലിലാണ്' ഷാനിമോള്‍ ഉസ്മാന് ഇപ്പോള്‍ വിജയം നേടിയിരിക്കുന്നത്.
ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയതോടെ തന്നെ ഇരു മുന്നണികളും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് മണ്ഡലത്തില്‍ പ്രചരണത്തില്‍ ആദ്യഘട്ടത്തില്‍ മേല്‍ക്കൈ നേടി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെ വൈകിയെങ്കിലും ഷാനിമോള്‍ ഉസ്മാന് തന്നെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആവേശം ശക്തമായി.
എംവി ഗോവിന്ദന്
എംവി ഗോവിന്ദന് മാസ്റ്ററായിരുന്നു ഇടത് പ്രചാരണത്തിന്റെ മേല്‍നോട്ടം വഹിച്ചത്. പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും അരൂരില്‍ എസ്എന്‍ഡിപിയുടെ പിന്തുണയും എല്‍ഡിഎഫിനായിരുന്നു. ശക്തമായ പ്രവര്‍ത്തനം കൂടിയായപ്പോള്‍ അരൂരില്‍ വിജിക്കാന്‍ കഴിയുമെന്ന് അവസാന നിമിഷം വരെ എല്‍ഡിഎഫ് പ്രതീക്ഷിച്ചു. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന് വിജയിച്ചു കയറുന്നതാണ് അരൂരില്‍ കണ്ടത്.
മുസ്ലിം മേഖലകളില്‍
ജാതി-മത ചിന്തകള്‍ക്ക് അനുശ്രുതമായ ചിന്തിക്കുന്ന വോട്ടര്‍മാരല്ല അരൂരിലേത് എന്ന് പൊതുവെ പറയുമെങ്കിലും ഷാനിമോള്‍ ഉസ്മാന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്തുവെന്നാണ് വോട്ട് നില പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. എംഎം ആരിഫ് ലീഡ് പിടിച്ചിരുന്ന മുസ്ലിം ന്യൂനപക്ഷ മേഖലകളിലെല്ലാം ഷാനിമോള്‍ ഉസ്മാന് ഇത്തവണയും വ്യക്തമായ ലീഡ് നേടാന്‍ സാധിച്ചു.
ഒറ്റക്കെട്ടായി
യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ചെറിയ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും കോന്നിയേയും വട്ടിയൂര്‍ക്കാവിനേയും അപേക്ഷിച്ച് യുഡിഎഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതും അരൂരിലെ വിജയത്തില്‍ നിര്‍ണ്ണായകമായി. കോണ്‍ഗ്രസിലെ ഉപതിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റ് എന്ന് അറിയപ്പെടുന്ന പിടി തോമസിനെയാണ് അരൂരിന്റ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്
പിടി തോമസ്
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുക എന്നതിലുപരി താഴെത്തട്ടുവരേയെത്തുന്ന പ്രവര്‍ത്തന ശൈലിയാണ് പിടി തോമസിന്റേത്. ഒന്നരമാസം മുമ്പ്, സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനും മുമ്പേ അരൂരിലെ യുഡിഎഫ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിട്ടയോടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പ്രചാരണ വിഷയങ്ങള്‍ ആദ്യമെ നിശ്ചയിച്ച് അവ കൃത്യസമയത്ത് വോട്ടര്‍മാരില്‍ എത്തിക്കാന്‍ യുഡിഎഫിന് സാധിച്ചു.
പ്രചാരണ തന്ത്രങ്ങള്‍
സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്ന ഇടത്തരക്കാരായ ഒട്ടേറെ ചെറുപ്പക്കാര്‍ അരൂരില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് ആദ്യം പ്രചാരണം ആ വഴിക്ക് തിരിച്ചു വിട്ടു. പി എസ് സി പരീക്ഷാ തട്ടിപ്പ്, കേരള സര്‍വകലാശാല പരീക്ഷാ തട്ടിപ്പ് തുടങ്ങിയവയൊക്കെ കോണ്‍ഗ്രസ് അരൂരില്‍ നേരത്തെ തന്നെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തി. ഇത് യുവാക്കളുടെ വോട്ട് ഷാനിമോള്‍ ഉസ്മാനിലേക്ക് സമാഹരിക്കുന്നതിനിടയാക്കിയെന്നാണ് വിലയിരുത്തല്‍.
സിപിഎം അവകാശ വാദങ്ങള്‍ക്കെതിരേ
എസ് എഫ് ഐ നേതാക്കളൊക്കെ പരീക്ഷയില്‍ തോറ്റാല്‍ എകെജി സെന്ററില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. യുണിവേഴ്സിറ്റി കോളേജാവും പരീക്ഷാ കേന്ദ്രം. ഇതിലെ ദുരൂഹതയ്ക്കും യുഡിഎഫ് പ്രചാരണത്തില്‍ നല്ല പ്രാധാന്യം നല്കി. മണ്ഡലത്തിലെ വികസനത്തിന്റെ പേരില്‍ സിപിഎം നടത്തുന്ന അവകാശവാദങ്ങള്‍ക്കെതിരേയും യുഡിഎഫ് നിരന്തരം പ്രചാരണം അഴിച്ചു വിട്ടു.
ശബരിമല വിഷയവും
ശബരിമല വിഷയവും അരൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ഭാഗമായിരുന്നു. ശബരിമല വിഷയമുണ്ടായപ്പോള്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് ജാഥ നയിച്ചയാളാണ് സ്ഥാനാര്‍ത്ഥിയെന്നത് എല്ലാ യോഗങ്ങളിലും യുഡിഎഫ് പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകളും ഈ പ്രചരണത്തിന്റെ ഭാഗമായി ഷാനിമോള്‍ക്ക് ലഭ്യമാക്കി.
പൂതന പരാമര്‍ശം
ജി സുധാകരന് നടത്തിയ പൂതന പരാമര്‍ശത്തിലൂന്നിയുള്ള പ്രചാരണത്തിനും അരൂരില്‍ യുഡിഎഫ് പരമാവധി ശ്രദ്ധ നല്‍കിയിരുന്നു. സുധാകരന്റെ പരാമര്‍ശം സ്ത്രീവോട്ടര്‍മാരില്‍ അവമതിപ്പുണ്ടാക്കുകയും ചെയ്തു. മണ്ഡലത്തില്‍ സ്വാധീനമുള്ള എന്‍എസ്എസ് നിലപാടും യുഡിഎഫിന് അനുകൂലമായെന്ന് വിലയിരുത്തുന്നു.
Recommended Video
ബിജെപി വോട്ടുകള്‍
ബിജെപി വോട്ടുകള്‍ വ്യാപകമായി യുഡിഎഫിന് മറിഞ്ഞു എന്നതാണ് അരൂരിലെ തോല്‍വിക്ക് ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫ് നല്കുന്ന വിശദീകരണം. 68851 വോട്ടുകള്‍ ഷാനിമോള്‍ ഉസ്മാന് നേടിയപ്പോള്‍ മനു സി പുളിക്കലിന് ലഭിച്ചത് 65,896 വോട്ടുകളാണ്. അതേ സമയം 16,215 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗണ്യമായ വോട്ടിടിവാണ് ഇത്തവണ അരൂരിലുണ്ടായത്.
ഇടത് കോട്ടകള്‍ തകര്‍ത്ത് തരിപ്പണമാക്കി: അരൂരില്‍ 60 വര്‍ഷത്തെ ചരിത്രം തിരുത്തി ഷാനിമോളുടെ വിജയം
ബിജെപിയെ വീണ്ടും നിലം തൊടാതെ പറപ്പിച്ച് കേരളം! നാല് മണ്ഡലത്തിലും മൂന്നാമത്, മഞ്ചേശ്വരത്ത് രണ്ടാമത്!