അരൂരില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഷാനിമോള്‍ക്ക് റിബലായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തലവേദനായായി വിമത സ്ഥാനാര്‍ത്ഥികളുടെ നീക്കം. ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന മഞ്ചേശ്വരത്തും അരൂരിലുമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയുയര്‍ത്തി വിമതര്‍ രംഗത്ത് എത്തിയിരിക്കുന്നത്. മഞ്ചേശ്വരത്ത് എംസി ഖമറുദ്ദീനെതിരെ മത്സരിക്കാന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ കണ്ണൂര്‍ അബ്ദുള്ളയാണ് രംഗത്തുള്ളത്ത്.
മുസ്ലീം ലീഗ് സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളുടെ അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ചാണ് താൻ മത്സരിക്കുന്നതെന്നാണ് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കണ്ണൂര്‍ അബ്ദുള്ള വ്യക്തമാക്കിയത്. ഇതിന് പുറമേയാണ് യുഡിഎഫ് വിജയം പിടിച്ചെടുക്കുമെന്ന് അവകാശപ്പെടുന്ന അരൂരിലും വിമത സ്ഥാനാര്‍ത്ഥി മത്സരരംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
എല്‍ഡിഎഫിന്‍റെ ഏക സിറ്റിങ് സീറ്റ്
ഒക്ടോബര്‍ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്‍റെ കയ്യിലുള്ള ഏക സീറ്റ് അരൂര്‍ മാത്രമാണ്. ഈ സീറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരിച്ചു തോറ്റെങ്കിലും സിപിഎം കോട്ടയായ അരൂരില്‍ ഷാനിമോള്‍ക്ക് ലീഡ് പിടിക്കാന്‍ സാധിച്ചതായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ അവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ച പ്രധാന ഘടകം.
യൂത്ത് കോണ്‍ഗ്രസ് നേതാവ്
ഷാനിമോള്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണം ശക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യതയെ തന്നെ ചോദ്യംചെയ്തുകൊണ്ട് വിമത സ്ഥാനാര്‍ത്ഥി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ ഗീത അശോകനാണ് ഷാനിമോള്‍ക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
യുവജനങ്ങളെ അവഗണിച്ചു
ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം യുവജനങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് അരൂരില്‍ ഷാനിമോള്‍ക്കെതിരെ മത്സരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഗീത അശോകന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒന്നില്‍പോലും യുവാക്കളെ പരിഗണിച്ചില്ല. എല്ലാ കാര്യങ്ങൾക്കും യുവാക്കൾ വേണം, എന്നാൽ തെരഞ്ഞെടുപ്പ‌് വരുമ്പോൾ അവരെ ഒഴിവാക്കും. ഇതാണ‌് കോൺഗ്രസിലെ അവസ്ഥയെന്നും അവര്‍ പറഞ്ഞു.
ഷാനിമോള്‍ക്ക് അവസരം നല്‍കിയത് ശരിയായില്ല
മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ യോഗ്യതയുള്ള യുവനേതാക്കള്‍ ധാരാളം പേര്‍ ഉണ്ടായിട്ടും ഷാനിമോള്‍ക്ക് വീണ്ടും അവസരം നല്‍കിയത് ശരിയായില്ല. ഇതില്‍ യുവാക്കള്‍ക്ക് കടുത്ത പ്രതിഷേധം ഉണ്ട്. ഈ സാഹചര്യത്തിലാണ് മത്സരിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഒരു കാരണവശാലും പത്രിക പിന്‍വലിക്കില്ലെന്നും ഗീതാ അശോകന്‍ വ്യക്തമാക്കി.
എല്ലാവരുടേയും പിന്തുണയില്ല
എല്ലാവരുടേയും പിന്തുണയോടു കൂടിയല്ല ഷാനിമോള്‍ സ്ഥാനാര്‍ത്ഥിയായത്. ചില നേതാക്കള്‍ മാത്രമാണ് അവര്‍ക്ക് പിന്തുണ നല്‍കിയത്. വിജയസാധ്യത നോക്കിയിട്ടല്ല ഷാനിമോളെ അരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അങ്ങനെയാവാന്‍ യാതൊരു സാധ്യതയും ഇല്ല. നിരവധി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റയാളാണ് ഷാനിമോളെന്നും ഗീത അശോകന്‍ പറഞ്ഞു.
രാഷ്ട്രീയ ജീവിതം ഇതോടെ അവസാനിച്ചേക്കും
15 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഇതോടെ അവസാനിക്കുമെന്ന് അറിയാം. പക്ഷെ പ്രതിഷേധം അറിയിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ല. ഒന്നരപതിറ്റാണ്ടായി യൂത്ത് കോണ്‍ഗ്രസില്‍ സജീവമാണ്. പാര്‍ലമെന്‍റ് മണ്ഡലം സെക്രട്ടറി എന്ന നിലയില്‍ അരൂരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള ഒരുപാട് പേര്‍ ഇതിനോടകം തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. അവരില്‍ പലരും പ്രചാരണ രംഗത്ത് സജീവമാകുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ നീക്കങ്ങള്‍
അതേസമയം, ഗീതാ അശോകനെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വിജയസാധ്യത വെച്ചുപുലര്‍ത്തുന്ന മണ്ഡലത്തില്‍ റിബല്‍ നീക്കം തിരിച്ചടിയായേക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ഇതിനോടകം തന്നെ ഗീത അശോകനെ ബന്ധപ്പെട്ടെന്നാണ് സൂചന. പാര്‍ട്ടി പദവികള്‍ നല്‍കി അവരെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ അത്തരം യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങില്ലെന്ന നിലാപാടിലാണ് ഗീത അശോകന്‍.
'വട്ടിയൂർക്കാവിൽ പേര് വെട്ടിയതാരെന്ന് അന്വേഷിക്കൂ...' പ്രശാന്തിന് വടി കൊടുത്ത് അടി വാങ്ങി കുമ്മനം