ഒറ്റപ്പെട്ട് സുരേന്ദ്രന്‍; ഒ രാജഗോപാല്‍ അടക്കം യോഗം ബഹിഷ്‌കരിച്ചു... ശോഭയും കൂട്ടരും പങ്കെടുത്തില്ല
തിരുവനന്തപുരം: വിഭാഗീയതയുടെ പേരില്‍ ദേശീയനേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ച് ശാസിച്ചതിന് പിറകെ കെ സുരേന്ദ്രന്‍ വലിയ പ്രതിസന്ധിയില്‍ ആണ്. ഏത് വിധേനയും എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളാണ് നടക്കുന്നത്.
ഒടുവില്‍ ശോഭയെ സുഖിപ്പിച്ച് സുരേന്ദ്രൻ; മുതിർന്ന് നേതാവ്, എങ്ങോട്ടും പോവില്ല, മുന്നിൽനിന്ന് നയിക്കും
സുരേന്ദ്രന് വേണ്ടി കളത്തിലിറങ്ങി വി മുരളീധരന്‍; പക്ഷേ, പണി പാളി... കൂടുതല്‍ രൂക്ഷം
എന്നാല്‍, സംസ്ഥാന അധ്യക്ഷനായതിന് ശേഷം നടന്ന ആദ്യ ഭാരവാഹി യോഗം പോലും വിജയകരമാക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ച് പേരാണ് ഭാരവാഹി യോഗം ബഹിഷ്‌കരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...
60 പേരുടെ യോഗം
കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം ഭാരവാഹിയോഗം ചേരുന്നില്ല എന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യോഗം വിളിച്ചപ്പോള്‍ പങ്കെടുത്തത് പാതിയോളം പേര്‍ മാത്രം. 60 പേര്‍ പങ്കെടുക്കേണ്ടിയിരുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ 35 പേര്‍ മാത്രമാണ് പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒ രാജഗോപാല്‍ മുതല്‍
കേരളത്തിലെ ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ഒ രാജഗോപാല്‍. മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ കേരള നിയമസഭയിലെ ഏക ബിജെപി അംഗവും ആണ് ഒ രാജഗോപാല്‍. കെ സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള 25 പേരാണ് പങ്കെടുക്കാതിരുന്നത്.
ശോഭയും കൂട്ടരും
കേന്ദ്ര നേതൃത്വത്തിന് പരാതിയയച്ച് കലാപത്തിന് തിരുകൊളുത്തിയ ശോഭ സുരേന്ദ്രനും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ശോഭയെ കൂടാതെ സികെ പത്മനാഭന്‍, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു എന്നാണ് ഫിപ്പോര്‍ട്ടുകള്‍.
പ്രതിസന്ധി രൂക്ഷമാകും
ഭാരവാഹി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തില്ല എന്നത് കെ സുരേന്ദ്രനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കും എന്ന് ഉറപ്പാണ്. കേരളത്തിലെ പ്രശ്‌നങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് കേന്ദ്ര നേതൃത്വും ഇതുവഴി വിലയിരുത്തും. അതേസമയം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടിനെ കേന്ദ്ര നേതൃത്വും അംഗീകരിക്കാന്‍ സാധ്യതയില്ല.
മുറിവുണക്കല്‍ പാളിയോ
കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രനെ പ്രകീര്‍ത്തിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ശോഭ പാര്‍ട്ടി വിട്ട് എവിടേയും പോകുന്നില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കും എന്നുമൊക്കെ ആയിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായിട്ടായിരുന്നു ശോഭ സുരേന്ദ്രനെ പരാമര്‍ശിച്ച് കെ സുരേന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്.
പ്രശ്‌നം തീര്‍ത്തേ പറ്റൂ
അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി കേരളത്തിലെ പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരണം എന്നാണ് സുരേന്ദ്രന് നല്‍കിയിട്ടുള്ള അന്ത്യശാസനം. അതിനായി എതിര്‍സ്വരമുയര്‍ത്തുന്നവരെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടികളും സുരേന്ദ്രന്‍ പക്ഷം തുടങ്ങിയിട്ടുണ്ട്.
പരാതി തീര്‍ന്നാല്‍ മാത്രം
ശോഭ സുരേന്ദ്രനും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും തത്കാലം ഒത്തുതീര്‍പ്പുകള്‍ക്കൊന്നും വഴങ്ങില്ലെന്ന തീരുമാനത്തിലാണ്. ഉന്നയിച്ച പരാതികള്‍ പരിഹരിക്കപ്പെടാതെ വിട്ടുവീഴ്ച ചെയ്യില്ലെന്ന് നിലപാടിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ പോലും ശോഭ തയ്യാറായിരുന്നില്ല.
Recommended Video