ഏത് സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയത്; വിശദീകരണം തേടി മുഖ്യമന്ത്രി, ഐജി അന്വേഷക്കും
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപിയോട് വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും സംഭവത്തില്‍ എത്രയും പെട്ടെന്ന് മറുമടി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ യുഎപിഎ ചുമത്തിയ നടപടി നേരിട്ട് അന്വേഷിക്കാന്‍ ഉത്തരമേഖ ഐജി അശോക് യാദവിന് ഡിപിജി നിര്‍ദ്ദേശം നല്കി. പന്തീരങ്കാവ് സ്റ്റേഷനിലെത്തി നേരിട്ട് അന്വേഷിക്കണമെന്നാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് ഇന്നലെ വൈകീട്ടാണ് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയുമായ അലന് ഷുഹൈബ്, മാധ്യമ വിദ്യാര്‍ത്ഥിയായ താഹ എന്നിവരെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തിയത്.
അറസ്റ്റിന് പിന്നാലെ അലന്റെ ചെറുവണ്ണൂരിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് അംഗമായ അലന് സജീവ എസ്എഫ്ഐ പ്രവര്‍ത്തകനുമാണ്. താഹ ഫസൽ സിപിഎം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. താഹ എസ്എഫ്ഐയിലും സജീവമായിരുന്നു. നടന്നത് ഭരണകൂട ഭീകരതയാണെന്ന് അലന്റെ പിതാവ് ആരോപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്? കോണ്‍ഗ്രസിനെ തഴഞ്ഞ് ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍സിപി?
ഓദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കോഴിക്കോടുണ്ട്. ഈ പരിപാടികള്‍ക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കുമെന്ന് അലന്റെ പിതാവ് ഷുഹൈബ് വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി.
ഇരുവരുടേയും അറസ്റ്റിനെതിരെ സിപിഎം ജില്ലാ നേതൃത്വവും അമര്‍ഷത്തിലാണ്. മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധമറിയിക്കാൻ ജില്ലാ നേതൃത്വവും ശ്രമിക്കും. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് പുനരാലോചന നടത്തേണ്ടതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞു.
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചു; 2 സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു