അയാളും ഞാനും തമ്മിൽ ബന്ധമില്ല!! അൻവർ പറഞ്ഞത് തെറ്റെന്ന് ആര്യാടൻ
അൻവർ പറയുന്നതൊക്കെ തെറ്റാണെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. അൻവർ എംഎൽഎയ്ക്കെതിരെ കേസ് കൊടുത്ത മുരുകേശ് നരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്നും ആര്യാടൻ പറഞ്ഞു.
കോഴിക്കോട്: പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ആര്യാടൻ മുഹമ്മദ്. അൻവർ പറയുന്നതൊക്കെ തെറ്റാണെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. അൻവർ എംഎൽഎയ്ക്കെതിരെ കേസ് കൊടുത്ത മുരുകേശ് നരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്നും ആര്യാടൻ പറഞ്ഞു. മുരുകേശ് നരേന്ദ്രന്റെ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് വേണ്ടി സുപ്രീംകോടതിയിൽ കേസ് നടത്തിയ ആളാണ് താനെന്നും ആര്യാടൻ പറഞ്ഞു.
മുരുകേശ് നരേന്ദ്രന്റെ ഉടമസ്ഥതയിലെ എസ്റ്റേറ്റിലെ അഞ്ച് തൊഴിലാളകളെ പുറത്താക്കിയതിനെതിരെയാണ് താൻ കേസ് നടത്തിയതെന്ന് ആര്യാടൻ പറഞ്ഞു. ഹൈക്കോടതി വിധി മുരുകേശിന് അനുകൂലമായിരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പോയപ്പോൾ വിധി തങ്ങൾക്ക് അനുകൂലമാവുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് തനിക്ക് മുരുകേശനുമായുള്ള ബന്ധമെന്നും അദ്ദേഹം.
അൻവറിനെതിരായ ആരോപണത്തിൽ തനിക്ക് യാതൊരു പങ്കില്ലെന്നും ആര്യാടൻ വ്യക്തമാക്കി. തനിക്കെതിരെ അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറയുന്നു. മുരുകേശനും ശ്രീധരൻ എന്ന വ്യക്തിയും തമ്മിൽ സ്വത്ത് തർക്കമുണ്ടെന്ന് പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും ഇതിൽ അൻവർ എംഎൽഎ മധ്യസ്ഥം വഹിച്ചതായി പിന്നീട് അറിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. അൻവർ മധ്യസ്ഥം വഹിച്ചതിൽ താൻ തെറ്റ് കാണുന്നില്ലെന്നും ആര്യാടൻ പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള പാർക്കിനെതിരെ ഉയർന്ന ആരോപണങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പിവി അൻവർ പറഞ്ഞിരുന്നു. ഒരു ഭൂമി തർക്കത്തിൽ മധ്യസ്ഥം നിന്നതാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് കാരണമെന്നും അൻവർ പറഞ്ഞു. മുരുകേശ് നരേന്ദ്രൻ എന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്ക് യുഡിഎഫ് ക്യാമ്പിൽ നിന്ന് സഹായം ലഭിച്ചിരുന്നുവെന്നും അൻവര്‍ ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ആര്യാടൻ മുഹമ്മദും മകൻ ആര്യാടൻ ഷൗക്കത്തുമാണെന്നും അൻവർ ആരോപിച്ചു.