മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുന്നു, ആശങ്കയും! വെള്ളം ഒഴുക്കി വിടാനാവശ്യപ്പെട്ട് തമിഴ്നാടിന് കത്തയച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയാകുന്നു. ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണി അറിയിച്ചു. 142 അടി ശേഷിയുളള അണക്കെട്ടില്‍ ജലനിരപ്പ് 133.85 അടിയിലേക്ക് എത്തിയിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വൈഗൈ ഡാമിലേക്ക് വെള്ളം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് കേരളം തമിഴ്നാടിന് കത്തയച്ചു.
ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെത്തുടർന്ന് മുല്ലപ്പെരിയാർ റിസർവോയറിൻ്റെ ക്യാച്മെൻ്റ് ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തീയ്യതി ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയർന്നു.
Recommended Video
വരുന്ന രണ്ടു ദിവസങ്ങൾ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവിൽ റിസർവോയറിലേയ്ക്ക് വരുന്ന വെള്ളത്തിൻ്റെ അളവ് 13,257 ക്യൂസെക്സും, ടണൽ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്സും ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മി.മീ-ഉം 157.2 മി.മീ-ഉം മഴയാണ്. ഈ സമയത്തിനുള്ളിൽ 7 അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരാനാണ് സാധ്യത.
കട്ടപ്പന എം.ഐ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ നൽകിയ വിവരം പ്രകാരം തമിഴ്നാടിൻ്റെ ഭാഗമായ പെരിയാർ ഡാമിൻ്റെ സർപ്ളസ് ഷട്ടറുകൾ 1,22,000 ക്യൂസെക്സ് ജലം പുറന്തള്ളാൻ പര്യാപ്തമായ രീതിയിൽ പ്രവർത്തനക്ഷമമാണ്. 23000 ക്യുസക്സ് ജലം പുറന്തള്ളിയപ്പോൾ 2018-ൽ ഉണ്ടായ നാശനഷ്ടങ്ങളുടെ അനുഭവങ്ങൾ നമുക്കറിയാം. അതിനാൽ ജലം പടിപടിയായി പുറത്തു വിടാനുള്ള അടിയന്തിര നടപടികൾ ഉണ്ടാകണം.
ചാലക്കുടി ബേസിനിൽ വെള്ളത്തിൻ്റെ അളവ് കൂടിയതിനാൽ പെരിങ്ങൽകുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നതായും അറിയുന്നു. അതിനാൽ പി.എ. പി സിസ്റ്റത്തിലെ അണക്കെട്ടുകൾ തുറക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ എഞ്ചിനീയർമാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിൻ്റെ തീവ്രതയും ജലത്തിൻ്റെ ഒഴുക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചർച്ച ചെയ്യുകയും വേണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ അഭ്യർത്ഥിച്ചു.