പോര് തുടർന്ന് ബിജെപി, ശോഭാ സുരേന്ദ്രൻ അടക്കമുളള നേതാക്കൾക്കെതിരെ എപി അബ്ദുളളക്കുട്ടി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ട് മുന്നിലെത്തി നില്‍ക്കേ സംസ്ഥാന ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. കേന്ദ്ര നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും നടത്തിയ ഇടപെടലുകള്‍ക്ക് പോലും ബിജെപിക്കുളളിലെ വിമതരെ തണുപ്പിക്കാനായിട്ടില്ല.
പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവരെ ഒരുമിച്ച് കൂട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കലാപക്കൊടി ഉയര്‍ത്തുകയാണ് ശോഭാ സുരേന്ദ്രന്. അതിനിടെ ശോഭാ സുരേന്ദ്രന് അടക്കം വിമത ശബ്ദം പരസ്യമായി ഉയര്‍ത്തിയവരെ താക്കീത് ചെയ്തിരിക്കുകയാണ് എപി അബ്ദുളളക്കുട്ടി. വിശദാംശങ്ങള്‍ ഇങ്ങനെ
ബിജെപിയിലെ ചേരിപ്പോര്
കെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ പദവിയില്‍ തരം താഴ്ത്തി എന്നാരോപിച്ചാണ് ശോഭാ സുരേന്ദ്രന് പരസ്യമായി പോരിന് ഇറങ്ങിയത്. ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും തന്നോട് ചോദിക്കാതെ സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിയോഗിച്ചു എന്നുമാണ് ശോഭാ സുരേന്ദ്രന്റെ പരാതി.
സുരേന്ദ്രനെതിരെ കലാപം
ശോഭാ സുരേന്ദ്രന് പിന്നാലെ പിഎം വേലായുധനും കെപി ശ്രീശനും അടക്കമുളള നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി. കെ സുരേന്ദ്രന് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിന് ശേഷം പാര്‍ട്ടിയില്‍ തഴയപ്പെടുന്നു എന്നതാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ ഉന്നയിക്കുന്ന പരാതി.
പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുന്നു
ശോഭാ സുരേന്ദ്രന് പിന്തുണയുമായി 24 സംസ്ഥാന നേതാക്കള്‍ കെ സുരേന്ദ്രന് എതിരെ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്കി. കെ സുരേന്ദ്രന് പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണ് എന്നതാണ് പ്രധാന ആക്ഷേപം. ഒരു വിഭാഗം നേതാക്കളെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയെ സ്വന്തം കൈപ്പിടിയില്‍ നിര്‍ത്താനുളള നീക്കമാണ് സംസ്ഥാന അധ്യക്ഷന്‍ നടത്തുന്നത് എന്നും നേതാക്കള്‍ ആരോപിക്കുന്നു.
കടുത്ത അതൃപ്തി
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് വലിയ പ്രതീക്ഷകളാണ് ഉളളത്. അതിനിടെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് മൂര്‍ച്ഛിക്കുന്നത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ഈ ചേരിപ്പോര് ബാധിക്കും എന്നാണ് കേന്ദ്ര നേതൃത്വം കുറ്റപ്പെടുത്തുന്നത്.
ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള കോര്‍ കമ്മിറ്റി യോഗം പോലും ബിജെപിക്ക് ഇതുവരെ വിളിച്ച് ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഗ്രൂപ്പ് പോര് രൂക്ഷമായ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന യോഗം മാറ്റി വെക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിന് കേന്ദ്ര മന്ത്രി വി മുരളീധരന് ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു.
ബിജെപി നേതൃത്വത്തിന് തലവേദന
എന്നാല്‍ ശോഭാ സുരേന്ദ്രന് അയഞ്ഞിട്ടില്ലെന്നാണ് വിവരം. ഈ മാസം 5ന് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിക്കാനിരുന്നതാണ്. ഗ്രൂപ്പ് പോര് കാരണം അത് നടന്നിട്ടില്ല. മാത്രമല്ല വലിയൊരു വിഭാഗം നേതാക്കളും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാകാതെ മാറി നില്ക്കുന്നതും ബിജെപി നേതൃത്വത്തിന് തലവേദനയാണ്.
അബ്ദുളളക്കുട്ടി രംഗത്ത്
സംസ്ഥാന ബിജെപിയില്‍ പോര് കടുക്കവേ വിമത ശബ്ദം ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന് അടക്കമുളള നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷനായ എപി അബ്ദുളളക്കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. എന്ത് തരം പ്രശ്നം ആയാലും അതെല്ലാം സംഘടനയ്ക്ക് ഉളളില്‍ തന്നെ പറയുന്നത് ആയിരുന്നു മര്യാദ എന്നാണ് എപി അബ്ദുളളക്കുട്ടി കുറ്റപ്പെടുത്തിയിരിക്കുന്നത്.
Recommended Video
എല്ലാം രമ്യമായി പരിഹരിക്കും
ബിജെപിയില്‍ എല്ലാവര്ക്കും അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ട്. സംഘടനയിലെ പ്രശ്നങ്ങള്‍ എല്ലാം രമ്യമായി പരിഹരിക്കുമെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കി. അതേസമയമം ബിജെപിയിലെ ചേരിപ്പോരില്‍ മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രതികരിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷന്റെ അഭിപ്രായം തന്നെയാണ് തനിക്കുമെന്ന് മാത്രമാണ് കുമ്മനത്തിന്റെ പ്രതികരണം.