കൊല്ലേണ്ടത് മക്കളെയോ അവരുടെ പ്രണയികളെയോ അല്ല! ദുരഭിമാനത്തെയാണ്!! വൈറലായി കുറിപ്പ്
ആതിരയുടേയും കെവിന്‍റേയും മരണങ്ങളാണ് നവോത്ഥാന കേരളത്തിലെ ആദ്യ ദുരഭിമാന കൊലകളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിന് മുന്‍പും എത്രയോ കെവിന്‍മാരും ആതിരമാരും നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നു. ദുരഭിമാനത്തിന്‍റെ പേരില്‍ കൊന്ന് പുറം ലോകം അറിയാതെ എന്നന്നേക്കുമായി മണ്ണിനടിയിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ടവര്‍.
ദുരഭിമാനത്തിന്‍റെ പേരില്‍ ഇല്ലാതാകുന്ന പ്രണയത്തേയും ജീവനേയും കുറിച്ച് എഴുതിയിക്കുകയാണ് ആശാ സൂസന്‍. പ്രാണനായി കൊണ്ട് നടന്ന പ്രണയങ്ങള്‍ കുടുംബക്കാരുടെ മാനത്തിനു വേണ്ടി ചങ്കില്‍ നിന്നും പറിച്ചു മാറ്റി മരിച്ച പ്രണയത്തിന്റെ മരിക്കാത്ത ഓര്‍മ്മളുമായി ജീവിക്കുന്ന എണ്ണിയാല്‍ തീരാത്ത നഷ്ടപ്രണയത്തിന്റെ ശവക്കല്ലറകളായി തീര്‍ന്നവര്‍ നമുക്കു ചുറ്റും എമ്പാടുണ്ടെന്ന് അവര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പോസ്റ്റ് വായിക്കാം

ഇന്‍ബോക്സില്‍
കുറച്ചു ദിവസം മുന്നേ ഞാനിട്ട ഒരു പോസ്റ്റിൽ വന്നൊരു ചെറുപ്പക്കാരൻ എന്‍റെ ഇൻബോക്സ് ഒന്ന് നോക്കുമോ, അത്യാവശ്യമായി എനിക്കൊന്നു സംസാരിക്കണം എന്നൊരു കമന്റിട്ടു. ഇന്‍ബോക്സില്‍ കണ്ടയുടനെ ഒട്ടും മുഖവുരയില്ലാതെ തന്നെ അയാൾ വീർപ്പുമുട്ടലിന്‍റെ ഭാണ്ഡക്കെട്ടഴിക്കാൻ തുടങ്ങി. ജോലിക്കിടയിൽ ധാര ധാരയായുള്ള മംഗ്ലീഷ് കുത്തിയിരുന്നു വായിക്കാനുള്ള സമയക്കുറവുള്ളത് കൊണ്ട് എഴുതി ഇട്ടുകൊള്ളൂ, വായിച്ചിട്ടു ഞാൻ മറുപടി ഇടാമെന്ന വർത്തമാനത്തോടെ കളം കാലിയാക്കി. അന്നു രാത്രി കിടക്കും മുന്നേ അത് വായിച്ചു തീർത്തു.

രത്നചുരുക്കം
സംഭവത്തിന്‍റെ രത്നച്ചുരുക്കം എന്താണെന്നു വെച്ചാൽ പ്ലസ്റ്റൂവിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയ മനോഹരമായ ഒരു പ്രണയം അയാൾക്കുണ്ടായിരുന്നു. ഏകദേശം മൂന്നു കൊല്ലത്തോളം ആ കുട്ടിയുടെ വീട്ടിൽ അറിയാതെ അവരതു കൊണ്ടുനടന്നു, പിന്നീടത് ആ പെൺകുട്ടിതന്നെ വീട്ടിൽ പറയുകയും അതിന്‍റെ പഠിത്തം തീരുന്നതു വരെ വേറെ കല്യാണം നോക്കരുതെന്നും ജോലിക്ക് കയറിയാൽ അവരുടെ വിവാഹത്തിന് അനുവദിക്കണമെന്നും വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കുകയും ചെയ്തു.

വിവാഹാലോചന
അങ്ങനെ മെഡിസിനും കഴിഞ്ഞു അടുത്തുള്ള ഹോസ്പിറ്റലിൽ പ്രാക്ടീസിനും ചേർന്ന് കാര്യങ്ങൾ ഒരുപ്രകാരം കരയ്ക്കടുപ്പിക്കാനായപ്പോളുണ്ട് വീട്ടുകാർ മറ്റൊരു ഡോക്ടറുടെ വിവാഹലോചനയുമായി വരുന്നു. ഡോക്ടറായ മകളെ അമ്മയെയും കല്യാണപ്രായമായ രണ്ടു പെങ്ങന്മാരെയും നോക്കേണ്ട ബാധ്യതയുള്ള ഒരു സാധാരണക്കാരന് കെട്ടിച്ചു കൊടുക്കാൻ മാത്രം വിഡ്ഢികളല്ലന്ന് അവർ തെളിയിച്ചു.

ആത്മഹത്യാ ഭീഷണി
പെൺകുട്ടി അവനോടൊപ്പം ഇറങ്ങി പോവുമെന്നായപ്പോൾ മാതാപിതാക്കൾ ആത്മഹത്യ ഭീഷണി മുഴക്കി. "മാനം" പോയാൽ ജീവിച്ചിരിക്കില്ലെന്ന് ഉഗ്ര ശപഥംചെയ്തു. അന്നിത്രയുമാണ് ആ പയ്യൻ എഴുതിയിട്ടത്. ഇതു വായിച്ചപ്പോൾ ഞാൻ കരുതി ഇനി എന്ത് ചെയ്യണമെന്നു ചോദിക്കാനാവുമെന്ന്. ആറേഴു വർഷത്തെ പ്രണയം തകർത്ത് ആ മാതാപിതാക്കളുടെ ജീവൻ രക്ഷിക്കണമെന്നനിക്ക് തോന്നിയില്ല. അതുകൊണ്ടു തന്നെ പോലീസിൽ പരാതി കൊടുത്ത് ഒന്നാവാനുള്ള വഴികളൊക്കെ തെളിച്ചു കൊടുത്തിട്ട് ഞാനും കിടന്നു.

ഇഷ്ടമല്ല
രാവിലെ ആ പയ്യന്‍റെ മറുപടി വായിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി. ആ കുട്ടിയുടെ വിവാഹം വീട്ടുകാർ തീരുമാനിച്ചപോലെ തന്നെ നടന്നിട്ട് രണ്ടാഴ്ചയായിരുന്നു. ഇപ്പോഴത്തെ വിഷയം ആ കുട്ടിക്ക് എപ്പോഴും ഇവനോട് സംസാരിച്ചു കൊണ്ടിരിക്കണം. ഭർത്താവ് അടുത്ത് വരുന്നത് പോലും ഇഷ്ട്ടമാവുന്നില്ല, കാര്യങ്ങളെല്ലാം അറിയാവുന്ന ഭർത്താവിനും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ. അതിന്‍റെ കരച്ചിൽ അവസാനിപ്പിക്കാൻ ഈ ഫോൺ വിളി മാത്രമാണ് നിലവിലെ പരിഹാര മാർഗ്ഗം. അവളെ നഷ്ട്ടപ്പെട്ടതിനേക്കാൾ വേദന അവളുടെ കരച്ചിൽ കേൾക്കുമ്പോളാണെന്ന വാക്കുകൾ വായിക്കുമ്പോൾ കേൾക്കാം ആ ചെറുപ്പക്കാരന്‍റെ നെഞ്ചു വിങ്ങുന്നത്. മകളെ ജീവച്ഛവമാക്കിയാലെന്താ, മാനം പോവാതെ അതും കക്ഷത്തിൽ വെച്ച് മാതാപിതാക്കൾ സസുഖം ദീർഘകാലം വാഴട്ടെയെന്നു മനസ്സാലെ ആശീർവദിച്ചു ഞാൻ.

കെവിനും ആതിരയും
ദുരഭിമാനത്തിന്‍റെ പേരിൽ കൊല്ലപ്പെട്ട കെവിനേയും ആതിരയെയും നമ്മൾ അറിയുന്നത് അവർ കൊല്ലപ്പെട്ടതുകൊണ്ടു മാത്രമാണ്. എന്നാൽ പ്രാണനായി കൊണ്ട് നടന്ന പ്രണയങ്ങൾ കുടുംബക്കാരുടെ മാനത്തിനു വേണ്ടി ചങ്കിൽ നിന്നും പറിച്ചു മാറ്റി മരിച്ച പ്രണയത്തിന്റെ മരിക്കാത്ത ഓർമ്മളുമായി ജീവിക്കുന്ന എണ്ണിയാൽ തീരാത്ത നഷ്ടപ്രണയത്തിന്റെ ശവക്കല്ലറകളായി തീർന്നവര്‍ നമുക്കു ചുറ്റും എമ്പാടുണ്ട്.

ഇഷ്ടങ്ങള്‍
പോറ്റി വളർത്തുന്ന മക്കളെ കൊണ്ട് ഒരു തുണിക്കടയിൽ കയറിയാൽ കാണാം നിങ്ങൾ എടുക്കുന്ന ഡ്രസ്സും അവർ ചൂണ്ടിക്കാണിക്കുന്ന ഡ്രസ്സും രണ്ടായിരിക്കും. കേവലമൊരു ഡ്രസ്സിൽ പോലും അവരുടെ ഇഷ്ട്ടങ്ങൾ നിങ്ങൾക്ക് മനസ്സിലാവില്ല. അപ്പോൾ പിന്നെ പണവും സ്ഥാനമാനങ്ങളും തൂക്കിനോക്കി നിങ്ങൾ അവർക്കായി കണ്ടെത്തുന്ന ജീവിതപങ്കാളിയെ അവർക്ക് ഇഷ്ട്ടപ്പെടുമെന്നു നിങ്ങളെക്കൊണ്ട് തോന്നിപ്പിക്കുന്ന ഏക ഘടകം മക്കളുടെ മേലെയുള്ള നിങ്ങളുടെ അടിമ-ഉടമ അവകാശ ബോധമാണ്.

സ്വാതന്ത്ര്യം
സ്വന്തം നിലപാടുകളോടും താല്പര്യങ്ങളോടും സ്വഭാവത്തോടും കാഴ്ചപ്പാടുകളോടും ചേർന്നു നിൽക്കുന്ന പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരുമിച്ചു ജീവിക്കേണ്ടവർക്കാണ്. പോറ്റി വളർത്തിയെന്ന കാരണത്താൽ പ്രായപൂർത്തിയായ മക്കളുടെ വ്യക്തിസ്വാതന്ത്ര്യവും സ്വയം തിരഞ്ഞെടുപ്പവകാശവും നിങ്ങൾക്കു പണയപ്പെടുത്തണമെന്ന കാളവണ്ടി സംസ്കാരത്തിലെ ചിന്തയൊക്കെ കുഴിച്ചു മൂടി തണൽ മരങ്ങൾ നടുക. കൊന്നൊടുക്കേണ്ടത് മക്കളെയോ അവരുടെ പ്രണയത്തെയോ അല്ല, സമൂഹത്തോടുള്ള പേടിയിൽ നിന്നും ജനിക്കുന്ന നിങ്ങളുടെ ദുരഭിമാനത്തെയാണ്.

പോലീസും നിയമവും
കാലം മാറിയിട്ടും ദുരഭിമാനത്തിന്‍റെ പേരിൽ മറിച്ചിടാത്ത കലണ്ടറിൽ നോക്കിയിരിക്കുന്ന മാതാപിതാക്കളെയും പൊതുബോധത്തെയും സഹായിക്കാനോ അവർക്ക് ഒത്താശ പാടാനോ ഉള്ളതല്ല പോലീസും നിയമവും. പാലിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യമെന്ന മൗലീകാവകാശമാണ്.

ഭയമില്ല
കുറിപ്പ്: നിന്‍റെ മക്കൾക്കീ അവസ്ഥ വന്നാൽ നീ സമ്മതിക്കുമോ എന്നു ചോദിക്കാൻ വരുന്നവരോട്; എന്‍റെ മക്കളുടെ സ്വാതന്ത്ര്യത്തിന്‍റെ താക്കോൽ എന്‍റെ കൈയ്യിലുമില്ല, എന്‍റെ മാനത്തിന്‍റെ താക്കോൽ അവരേയും ഏല്പിച്ചിട്ടില്ല, മാനമെന്ന മിഥ്യയെ എനിക്കു ഭയവുമില്ല.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications