ജയരാജന്റെ മകനോടുള്ള പെരുമാറ്റം: എഎസ്ഐയുടെ സസ്പെന്‍ഷൻ റദ്ദാക്കി സ്ഥലംമാറ്റം, ആരോപണം മാത്രം!!
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിട്ട എഎസ്ഐയെ സസ്പെൻഡ് ചെയ്തു നടപടി പിന്‍വലിച്ചു. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എസ്ഐ മനോജ് കുമാറിന്റെ സസ്പെന്‍ഷനാണ് പിന്‍വലിച്ചിട്ടുള്ളത്. എന്നാല്‍ മട്ടന്നൂര്‍ എഎസ്ഐ ആയിരുന്ന മനോജിനെ മാലൂര്‍ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയർന്നതോടെ ജനുവരി 18നാണ് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് പത്ത് ദിവസം പോലും തികയുന്നതിന് മുമ്പ് സസ്പെൻഷൻ പിൻവലിച്ച് സ്ഥലം മാറ്റുകയായിരുന്നു. അതേ സമയം ജയരാജന്റെ മകന്‍ ആശിഷ് രാജിനോട് എഎസ്ഐ മോശമായി പെരുമാറിയിട്ടില്ലെന്ന് അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഓഫീസര്‍ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണോ സസ്പെന്‍ഷൻ പിൻവലിച്ചതെന്ന് വ്യക്തമല്ല.
കലോത്സവം കഴിഞ്ഞ് മടങ്ങിയെത്തിയ പെൺകുട്ടികൾക്ക് പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആശിഷിന്റെ ആവശ്യം പോലീസ് അംഗീകരിച്ചില്ലെന്നും അപമര്യാദമായി പെരുമാറിയെന്നുമാണ് എഎസ്ഐയ്ക്കെതിരെ ഉയര്‍ന്ന ആരോപണം. ജനമൈത്രി പോലീസ് സ്റ്റേഷനിലെ ശുചിമുറി പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇക്കാര്യം അറിയാവുന്ന ആശിഷ് രാജ് തന്റെ ബന്ധുവും മുൻ എംപിയുമായ പി സതീദേവിയുടെ മകളടക്കമുള്ളവരുമായി സ്റ്റേഷനിലെത്തുകയായിരുന്നു. എന്നാൽ ഇതൊന്നും സ്റ്റേഷനിൽ നടക്കില്ലെന്നും, വേണമെങ്കിൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ പോകാനുമായിരുന്നു എഎസ്ഐ നൽകിയ നിർദേശമെന്നാണ് പുറത്തുവന്ന വാർത്തകള്‍ വ്യക്തമാക്കുന്നത്.
തുടർന്ന് പോലീസും ആശിഷും തമ്മിൽ വാക്കേറ്റമുണ്ടാകുയായിരുന്നു. ഇതിനിടെ ആശിഷിനെ എഎസ്ഐ കോളറിൽ പിടിച്ച് തള്ളുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് പുറത്തുവരികയും ചെയ്തുു. ഇതിനുപിന്നാലെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.