തെക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച്! മധ്യ കേരളം ഇടതിനെ കൈവിടും, വടക്ക് വൻ കുതിപ്പ്! കേരളം ആർക്കൊപ്പം?
തിരുവനന്തപുരം: വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം പോകാന്‍ ഇനി പത്ത് മാസം മാത്രമാണ് അവശേഷിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാരിനും ഭരണത്തുടര്‍ച്ച ലഭിച്ചിട്ടില്ല.
ഇക്കുറി കേരളത്തില്‍ ആ അത്ഭുതം സംഭവിക്കുമോ എന്നുളളതാണ് കണ്ടറിയേണ്ടത്. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥ തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി തന്നെ ബാധിക്കും. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ വടക്കന്‍ കേരളവും തെക്കന്‍ കേരളവും മധ്യകേരളവും ആരെ പിന്തുണയ്ക്കും? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം ഇങ്ങനെ...
കേരളം ആർക്കൊപ്പം
വടക്ക്, തെക്ക്, മധ്യകേരളം എന്നിങ്ങനെ സംസ്ഥാനത്തെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് സര്‍വ്വേ ഫലം പുറത്ത് വിട്ടിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 39 നിയമസഭാ മണ്ഡങ്ങളാണുളളത്. തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളും ആലപ്പുഴയില്‍ 9 മണ്ഡലങ്ങളിലും പത്തനംതിട്ടയില്‍ 5 മണ്ഡലങ്ങളും കൊല്ലത്ത് 11 മണ്ഡലങ്ങളും ഉണ്ട്.
തെക്ക് ഇടത്
ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ പ്രകാരം തെക്കന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് നേരിയ മേല്‍ക്കൈ ലഭിക്കും. തെക്കന്‍ ജില്ലകളിലെ 39 സീറ്റുകളില്‍ 20 മുതല്‍ 22 സീറ്റുകള്‍ വരെ എല്‍ഡിഎഫിന് ലഭിക്കും എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. 41 ശതമാനം വോട്ടുകളും ഇടത് മുന്നണിക്ക് ലഭിക്കും എന്നും സര്‍വ്വേയില്‍ പറയുന്നു.
തൊട്ട് പിന്നിൽ കോൺഗ്രസ്
തെക്കന്‍ കേരളത്തില്‍ യുഡിഎഫിന് 16 മുതല്‍ 18 വരെ സീറ്റുകള്‍ ലഭിക്കും. എല്‍ഡിഎഫിന് തൊട്ട് പിന്നിലായി 38 ശതമാനം വോ്ട്ട് വിഹിതവും യുഡിഎഫ് സ്വന്തമാക്കും. മൂന്നാമതുളള എന്‍ഡിഎയ്ക്ക് 1 മുതല്‍ 2 സീറ്റുകള്‍ വരെ തെക്കന്‍ കേരളത്തില്‍ ലഭിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ സര്‍വ്വേയിലെ കണ്ടെത്തല്‍. 20 ശതമാനം വോട്ടും ലഭിക്കും.
മധ്യ കേരളം യുഡിഎഫിന്
മധ്യ കേരളത്തില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 41 മണ്ഡലങ്ങളെ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 14, തൃശൂരില്‍ 13, ഇടുക്കിയില്‍ 5, കോട്ടയത്ത് 9 മണ്ഡലങ്ങള്‍ ആണുളളത്. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുക യുഡിഎഫ് ആയിരിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം.
എൽഡിഎഫ് പിന്നിൽ
മധ്യകേരളത്തിലെ 41 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 22 മുതല്‍ 24 സീറ്റുകള്‍ വരെ യുഡിഎഫ് സ്വന്തമാക്കും എന്നാണ് സര്‍വ്വേ ഫലം. 42 ശതമാനം വോട്ട് വിഹിതമാണ് യുഡിഎഫ് സ്വന്തമാക്കുക. എല്‍ഡിഎഫിന് മധ്യ കേരളത്തില്‍ 17 മുതല്‍ 19 വരെ സീറ്റുകളിലാണ് വിജയിക്കാനാവുക. 39 ശതമാനം വോട്ട് വിഹിതവും എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്.
എൻഡിഎയ്ക്ക് 1 സീറ്റ് വരെ
മധ്യ കേരളത്തില്‍ എന്‍ഡിഎയ്ക്ക് ഒന്നും കിട്ടാതിരിക്കുകയോ ഒരു സീറ്റ് ലഭിക്കുകയോ ചെയ്യാം എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ കണ്ടെത്തല്‍. അതേസമയം 18 ശതമാനം വോട്ട് വിഹിതം എന്‍ഡിഎയ്ക്ക് ലഭിക്കും. ഇടതുപക്ഷത്തിന്റെ എക്കാലത്തേയും ശക്തമായ കോട്ടയായ വടക്കന്‍ കേരളത്തില്‍ ഇക്കുറിയും വന്‍ നേട്ടമുണ്ടാക്കും എന്ന് സര്‍വ്വേ പറയുന്നു.
വടക്ക് കുതിപ്പ്
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളാണ് വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടുന്നത്. ഈ ആറ് ജില്ലകളിലായി 60 നിയമസഭാ മണ്ഡലങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ 40 മുതല്‍ 42 വരെ സീറ്റുകള്‍ നേടി എല്‍ഡിഎഫ് വന്‍ കുതിപ്പ് തന്നെ നടത്തും എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.
എൻഡിഎയ്ക്ക് വൻ നേട്ടം
വടക്കന്‍ കേരളത്തില്‍ 43 ശതമാനം വോട്ട് വിഹിതവും ഇടത് മുന്നണി സ്വന്തമാക്കും എന്ന് സര്‍വ്വേ പറയുന്നു. യുഡിഎഫിന് 39 ശതമാനം വോട്ട് വിഹിതം വടക്കന്‍ കേരളത്തില്‍ സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം 16 മുതല്‍ 18 വരെ സീറ്റുകള്‍ ആണ് യുഡിഎഫിന് ലഭിക്കുക. എന്‍ഡിഎയും വടക്ക് നേട്ടമുണ്ടാക്കും. 2 മുതല്‍ 4 വരെ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും 17 ശതമാനം വോട്ട് സ്വന്തമാക്കും എന്നും സര്‍വ്വേ പ്രവചിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലും പിടിച്ച് കെട്ടാനാകില്ല! ഇടത് മുന്നണി തരംഗമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ