പിണറായിയോ ഉമ്മൻ ചാണ്ടിയോ സുരേന്ദ്രനോ? അടുത്ത മുഖ്യമന്ത്രി ആര്? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ
തിരുവനന്തപുരം: കേരളത്തില്‍ ഒരു ഭരണമാറ്റം ഉണ്ടാകുമോ എന്നറിയാന്‍ ഇനി ഒരു വര്‍ഷം കൂടി കാത്തിരിക്കണം. ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
അതേസമയം ഭരണം തിരിച്ച് പിടിക്കും എന്നുളള ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബിജെപിക്കും വലിയ പ്രതീക്ഷകള്‍ ഇത്തവണ കേരളത്തിലുണ്ട്. ആരാകണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം ഇങ്ങനെയാണ്...
ആര് മുഖ്യമന്ത്രി ആകണം
2021ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് മുന്നണി അധികാരത്തില്‍ എത്തും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണ് എങ്കില്‍ കേരളത്തില്‍ ആര് മുഖ്യമന്ത്രി ആകണം എന്നാണ് ജനം ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഉത്തരം തേടിയത്.
കോടിയേരിക്ക് എത്ര പിന്തുണ
ബിജെപി നേതാവ് എംടി രമേശ് മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് സര്‍വ്വേയില്‍ പങ്കെടുത്ത രണ്ട് ശതമാനം പേരാണ്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 1 ശതമാനം ആളുകള്‍ മാത്രമാണ്.
മുല്ലപ്പളളി വേണോ
നിലവില്‍ വ്യവസായ മന്ത്രിയായ ഇപി ജയരാന് ആകണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയില്‍ പങ്കെടുത്ത 3 ശതമാനം പേരാണ്. മൂന്ന് ശതമാനം പേര് തന്നെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന് മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും 3 ശതമാനത്തിന്റെ പിന്തുണയുണ്ട്.
സുരേന്ദ്രനുളള പിന്തുണ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രധാന കോണ്‍ഗ്രസ് നേതാക്കളേക്കാളും പിന്തുണയുണ്ട് ഈ സര്‍വ്വേ പ്രകാരം എന്നത് ശ്രദ്ധേയമാണ്. 7 ശതമാനം പേരാണ് കെ സുരേന്ദ്രന് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആകണം അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും സുരേന്ദ്രന് പിന്നിലാണ്.
ചെന്നിത്തലയും വേണുഗോപാലും
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 5 ശതമാനം ആളുകള്‍ ആണ്. എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിനും 5 ശതമാനം ആളുകളുടെ പിന്തുണയാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത്. ഈ സര്‍വ്വേയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉളളത് ഒരു കോണ്‍ഗ്രസ് നേതാവാണ്.
ഉമ്മൻ ചാണ്ടി രണ്ടാമത്
മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിക്കാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും ജനപിന്തുണ ഉളളത്. 23 ശതമാനം പേരാണ് ഉമ്മന്‍ ചാണ്ടിയാകണം അടുത്ത മുഖ്യമന്ത്രി എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഈ സര്‍വ്വേയില്‍ മൂന്നാമത് എത്തിയിരിക്കുന്നത്. 12 ശതമാനം ആളുകള്‍ ആണ് ശൈലജയെ പിന്തുണച്ചിരിക്കുന്നത്.
ഒന്നാമൻ പിണറായി
ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അടുത്ത മുഖ്യമന്ത്രിയായി കാണുന്നത് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. 27 ശതമാനം പേരാണ് പിണറായി മുഖ്യമന്ത്രിയായി തുടരണം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് അടക്കം മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് മികച്ച പ്രകടനം നടത്തി എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയുടെ കണ്ടെത്തല്‍.