സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് സിപിഎം നേതാക്കളും അണികളും നടത്തുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ടെന്ന പുകമറ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമുളള ശ്രമം നടത്തുന്നു എന്നാണ് സിപിഎം അണികളടക്കം ആരോപിക്കുന്നത്.
ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പക്ഷപാതിത്വം ആരോപിച്ച് സിപിഎം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്ക്കരിച്ചിരിക്കുകയാണ്. ചാനലിനെതിരെ വ്യാപകമായ സോഷ്യല്‍ മീഡിയ ക്യാംപെയ്നും നടന്നു. എന്നാല്‍ ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഒരിളക്കവും തട്ടാതെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ നില്‍പ്പ്.
ചാനലുകളും സിപിഎമ്മും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുെ മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായുളള ബന്ധം പുറത്ത് വന്നതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കൂടിയത്. ഏഷ്യാനെറ്റ് അടക്കമുളള മലയാളത്തിലെ ചാനലുകള്‍ നിരന്തരമായി സ്വര്‍ണ്ണക്കടത്ത് വിഷയത്തിലാണ് പ്രൈം ടൈം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു.
ഏഷ്യാനെറ്റിന്റെ ന്യൂസ് ബഹിഷ്ക്കരണം
ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധികള്‍ക്ക് അവരുടെ ഭാഗം പറയാന്‍ അവസരം നല്‍കുന്നില്ല എന്നാരോപിച്ചാണ് പാര്‍ട്ടി ബഹിഷ്ക്കരണം പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് ഇടത് അണികള്‍ ഏഷ്യാനെറ്റ് ന്യൂസ് കാണരുതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചാരണം നടത്തി.
വ്യാപക പ്രചാരണം
ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജും വലിയ തോതില്‍ അണ്‍ഫോളോ ചെയ്യപ്പെട്ടു. മറുവശത്ത് പാര്‍ട്ടി അനുകൂല ചാനലായ കൈരളി ന്യൂസിന് വ്യാപകമായ പിന്തുണയും പ്രഖ്യാപിക്കപ്പെട്ടു. ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് തന്നെ പ്രൈം ടൈമിലെ ചര്‍ച്ചയെ നയിക്കാന്‍ മുന്നോട്ട് വന്നു. സിപിഎം അണികള്‍ സൈബര്‍ ലോകത്ത് വലിയ പ്രചാരവും നല്കി.
ബ്രിട്ടാസ് നേരിട്ടിറങ്ങി
ഇതോടെ ബാര്‍ക്ക് റേറ്റിംഗില്‍ കൈരളി നില മെച്ചപ്പെടുത്തുകയും ചെയ്തു. നേരത്തെ സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്കും പിന്നില്‍ ആയിരുന്നു കൈരളി. എന്നാല്‍ ബ്രിട്ടാസ് രംഗത്ത് ഇറങ്ങിയതോടെ കൈരളി നേട്ടമുണ്ടാക്കി തുടങ്ങിയിരുന്നു. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ബാര്‍ക് റേറ്റിംഗില്‍ കൈരളി അഞ്ചാമത് എത്തി.
അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്
എന്നാല്‍ ഇടത് പ്രചാരണം ഏഷ്യാനെറ്റ് ന്യൂസിനെ ബാധിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗസ്റ്റ് 1 മുതല്‍ 7 വരെയുളള ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 72103 പോയിന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിനുളളത്. രണ്ടാമത് ഉളളത് 24 ന്യൂസ് ചാനല്‍ ആണ്.
24 ന്യൂസിനും നേട്ടം
കുറഞ്ഞ കാലത്തിനുളളില്‍ ബാര്‍ക് റേറ്റിംഗില്‍ രണ്ടാമത് എത്തിയ 24 ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസിന് വലിയ വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. 55603 പോയിന്റാണ് ബാര്‍ക്കില്‍ 24നുളളത്. തുടര്‍ച്ചയായി രണ്ടാം സ്ഥാനം അടുത്തിടെ 24 ന്യൂസ് നിലനിര്‍ത്തിപ്പോരുന്നുണ്ട്.
ജനത്തിന് പിന്നിൽ മാതൃഭൂമി
മനോരമ ന്യൂസ് മൂന്നാം സ്ഥാനത്താണുളളത്. 45794 പോയിന്റാണ് മനോരമ ന്യൂസിനുളളത്. 24ന്റെ വരവോട് കൂടിയാണ് മനോരമ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടത്. നാലാം സ്ഥാനത്തുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ഇക്കുറി അഞ്ചാമതായി. നാലാം സ്ഥാനത്ത് ജനം ടിവിയാണ് എത്തിയിരിക്കുന്നത്. ജനത്തിന് 28282 പോയിന്റും മാതൃഭൂമിക്ക് 28028 പോയിന്റുമാണുളളത്.