സിപിഐ നേതാവും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഭൂമാഫിയ! ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറ ഓപ്പറേഷൻ...
വയനാട്ടിലെ 20 ഏക്കർ മിച്ചഭൂമി റിസോർട്ടിനായി ലഭിക്കുമോ എന്ന് അന്വേഷിച്ചായിരുന്നു ഏഷ്യാനെറ്റ് റിപ്പോർട്ടർ വിവിധ ബ്രോക്കർമാരെ സമീപിച്ചത്.
കൽപ്പറ്റ: വയനാട്ടിലെ സർക്കാർ മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കി മാറ്റുന്നതിന് സിപിഐ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഭൂമാഫിയ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ ഭൂമാഫിയയുടെ പ്രവർത്തനം പുറംലോകത്തെ അറിയിച്ചത്.
വയനാട്ടിലെ 20 ഏക്കർ മിച്ചഭൂമി റിസോർട്ടിനായി ലഭിക്കുമോ എന്ന് അന്വേഷിച്ചായിരുന്നു ഏഷ്യാനെറ്റ് റിപ്പോർട്ടർ വിവിധ ബ്രോക്കർമാരെ സമീപിച്ചത്. തുടർന്ന് ഇവരാണ് പടിഞ്ഞാറത്തുറ സ്വദേശിയായ മുഹമ്മദിനെ സമീപിച്ചാൽ കാര്യങ്ങൾ നടക്കുമെന്ന് അറിയിച്ചത്. ഇയാൾ മുഖനേയാണ് വയനാട് ഡെപ്യൂട്ടി കലക്ടർ ടി സോമനാഥനെയും സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരെയും വാർത്താസംഘം സമീപിച്ചത്.
സർക്കാർ ഭൂമി
ഇരുപത് ലക്ഷം രൂപ മുടക്കിയാൽ സർക്കാർ ഭൂമി സ്വകാര്യ ഭൂമിയാക്കി നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനിടെ ഡെപ്യൂട്ടി കലക്ടർ പതിനായിരം രൂപ ആദ്യപടിയായി വാങ്ങുകയും ചെയ്തു. ശേഷം സിപിഐ വയനാട് ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഇജെ ബിജുവിന്റെ അടുത്തേക്കാണ് കുഞ്ഞുമുഹമ്മദ് വാർത്താസംഘത്തെ കൊണ്ടുപോയത്. ഇടപാടുമായി മുന്നോട്ട് പോകാനും വേണ്ട സഹായങ്ങൾ നൽകാമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതിനിടെ കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് ബ്രോക്കർമാരുടെ സാന്നിദ്ധ്യത്തിൽ സ്ഥലമുടമകൾക്ക് അഡ്വാൻസ് നൽകി ഇടപാട് ഉറപ്പിക്കലും നടന്നിരുന്നു.
സിപിഐ ജില്ലാ സെക്രട്ടറി
ഭൂമി മാറ്റുന്നത് സംബന്ധിച്ച പണമിടപാടുകൾ കുഞ്ഞുമുഹമ്മദുമായി നടത്താനായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയുടെ നിർദേശം. പത്ത് ലക്ഷം രൂപ വീതം ഡെപ്യൂട്ടി കലക്ടർക്കും വിജയൻ ചെറുകരയ്ക്കും നൽകിയാൽ എല്ലാ കാര്യങ്ങളും ശരിയാകുമെന്നാണ് കുഞ്ഞുമുഹമ്മദ് റിപ്പോർട്ടറോട് പറഞ്ഞത്. ഇതിനിടെ തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനത്തെ ബന്ധമുപയോഗിച്ച് കുഞ്ഞുമുഹമ്മദും റിപ്പോർട്ടറും സെക്രട്ടേറിയേറ്റിലുമെത്തി. തിരുവനന്തപുരത്ത് കാണേണ്ടവരെയെല്ലാം സിപിഐ ജില്ലാ സെക്രട്ടറി കണ്ടോളുമെന്നാണ് കുഞ്ഞുമുഹമ്മദ് പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വയനാട് റിപ്പോർട്ടർ ജയ്സൺ മണിയങ്ങാടാണ് സിപിഐ നേതാക്കളും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഭൂമാഫിയയെ കേരളത്തിന് മുന്നിൽ തുറന്നുകാണിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി കലക്ടർ
ഏഷ്യാനെറ്റ് വാർത്ത പുറത്തുവന്നതിന് പിന്നാലെ വയനാട് ഡെപ്യൂട്ടി കലക്ടർ സോമനാഥനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വയനാട് കലക്ട്രേറ്റിലെ രണ്ട് റവന്യൂ ഓഫീസുകൾ അടച്ചുപൂട്ടി. സംഭവത്തിൽ സബ് കലക്ടർ അന്വേഷണം നടത്തുമെന്നും, അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രിയും വയനാട് ജില്ലാ കലക്ടറും പ്രതികരിച്ചു. അതേസമയം, ഏഷ്യാനെറ്റ് വാർത്തയെക്കുറിച്ച് പാർട്ടി തലത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. സംഭവത്തിൽ സർക്കാർ തലത്തിൽ അന്വേഷണം നടത്തണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് വാർത്ത പുറത്തുവന്നതിന് പിന്നാലെ വയനാട്ടിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു.
സിപിഎമ്മിനെതിരെ പരിഹാസവുമായി മാധ്യമ പ്രവർത്തകൻ വിനു വി ജോൺ; ദേശീയം കേരളത്തിലേക്ക് ചുരുങ്ങി...
പട്ടാമ്പിയിലെ സരസ് മേളയിൽ എംഎൽഎമാരുടെ 'ഏറ്റുമുട്ടൽ'! കൊമ്പുകോർത്ത് വിടി ബൽറാമും മുഹമ്മദ് മുഹ്സിനും..