ക്ഷേത്രം പൂട്ടിപ്പോകാൻ തന്ത്രിക്കാവില്ല, തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ, ദിവസശമ്പളം 1400 രൂപ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ ക്ഷേത്രത്തിന്റെ അവകാശി ആരെന്ന ചോദ്യത്തിലെത്തി നിൽക്കുകയാണിപ്പോൾ. രഹ്ന ഫാത്തിമയും കവിത ജക്കാലയും നടപ്പന്തൽ വരെ എത്തിയ ദിവസം മേൽശാന്തിയായ കണ്ഠരര് രാജീവര് ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. യുവതികൾ കയറിയാൽ ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തിൽ ഏൽപ്പിച്ച് പോകും. നട അടച്ച് പോകാൻ തന്ത്രിക്ക് നിർദേശം കൊടുക്കാൻ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരവും വാദിച്ചു.
എന്നാൽ തന്ത്രിയുടേയും പന്തളം കൊട്ടാരത്തിന്റെ അവകാശവാദങ്ങളുടെ മുന മുഖ്യമന്ത്രി തന്നെ ഒടിച്ച് കളഞ്ഞു. പന്തളം കൊട്ടാരത്തിന് ശബരിമലയിൽ അവകാശമില്ലെന്നും തന്ത്രി ക്ഷേത്രം പൂട്ടിപ്പോയാൽ ക്ഷേത്രം അവിടെ തന്നെ ഉണ്ടാകുമെന്നും തന്ത്രി ഉണ്ടാകില്ലെന്നുമുളള പരോക്ഷ മുന്നിറിപ്പും മുഖ്യമന്ത്രി നൽകി. യഥാർത്ഥത്തിൽ ഇല്ലാത്ത അവകാശം ശബരിമലയിൽ സ്ഥാപിക്കാനാണ് പന്തളം കൊട്ടാരവും തന്ത്രിയും ശ്രമിക്കുന്നത്. പന്തളം കൊട്ടാരത്തിന് ശബരിമലയിലുള്ള ഏക അവകാശം തന്ത്രിയെ നറുക്കിട്ട് എടുക്കാനുളളതാണ്. തന്ത്രിയാകട്ടെ ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം വാങ്ങുന്ന ജീവനക്കാരനും!

ആർക്കാണ് അവകാശം
ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിലാണ് പന്തളം കൊട്ടാരത്തിന്റെയും തന്ത്രിയുടേയും അവകാശ വാദങ്ങൾ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടായ അഡ്വ. എം രാജഗോപാലൻ നായർ പൊളിച്ച് അടുക്കിയത്. വിശദാംശങ്ങൾ ഇങ്ങനെ: പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ലെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ജി രാമൻ നായർ വാദിച്ചു. പന്തളം കൊട്ടാരത്തിലാണ് ശബരിമല നട അടച്ച് ഇന്നും താക്കോല്‍ ഏല്‍പ്പിക്കുന്നത്. പന്തളം രാജാവിന് ശബരിമലയില്‍ പ്രത്യേകം ചില അവകാശങ്ങളുമുണ്ട് എന്നും ജി രാമന്‍ നായര്‍ വാദിക്കുകയുണ്ടായി. ക്ഷേത്രത്തില്‍ അശുദ്ധിയുണ്ടായാല്‍ അടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ടെന്നും രാമന്‍ നായര്‍ പറഞ്ഞു.

പന്തളം രാജവംശത്തിന്റെ വരവ്
മറ്റൊരു മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായ അഡ്വക്കേറ്റ് എം രാജഗോപാലന്‍ നായര്‍ പന്തളം കൊട്ടാരത്തിന്റെയും തന്ത്രിയുടേയും വാദങ്ങള്‍ വലിച്ച് കീറി കാറ്റില്‍പ്പറത്തിക്കളഞ്ഞു. അതും കൃത്യമായ രേഖകളുടെ പിന്‍ബലത്തോടെ. തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാന്വല്‍ അടക്കമുള്ള രേഖകളിലെ വിവരങ്ങളാണ് രാജഗോപാലന്‍ നായര്‍ മുന്നോട്ട് വെച്ചത്. 'ഏകദേശം ആയിരത്തി നാന്നൂറാം വര്‍ഷത്തിലാണ് പന്തളം രാജവംശം പന്തളത്ത് എത്തി അവിടെ സ്ഥലം വാങ്ങി കൊട്ടാരം പണിത് താമസമായത്.

തിരുവിതാംകൂറിന് കൈമാറി
ആ സ്ഥലത്ത് ഉള്‍പ്പെടുന്നത് ആണ് ശബരിമല ക്ഷേത്രം. കടക്കെണിയില്‍ പെട്ടതോടെ ശബരിമല ക്ഷേത്രം അടക്കമുളള സ്ഥലങ്ങള്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിന് പന്തളം കൊട്ടാരം കൈമാറി. കടം തിരുവിതാംകൂര്‍ കൊട്ടാരം വീടി. അതോടെ ശബരിമല അടക്കമുള്ള സ്ഥലങ്ങളില്‍ പന്തളം കൊട്ടരത്തിന് പൂര്‍ണമായും അവകാശം നഷ്ടപ്പെട്ടു. ദേവസ്വം ബോര്‍ഡ് ആക്ടിലെ ഷെഡ്യൂളില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡിലേക്ക് കൈമാറിയ ക്ഷേത്രങ്ങളുടെ പട്ടികയുണ്ട്.

അവകാശം തിരുവിതാംകൂറിന്
അതില്‍പ്പെടുന്നതാണ് ശബരിമല. ക്ഷേത്രം കൈമാറിയത് ചിത്തിരത്തിരുനാള്‍ രാജാവ് ആയിരുന്നു. അതിനര്‍ത്ഥം പന്തളം കുടുംബത്തിന് അല്ല, തിരുവിതാംകൂറിനാണ് ശബരിമലയുടെ അവകാശം എന്നതാണ്. 2011ല്‍ പന്തളം കൊട്ടാരം ഹൈക്കോടതിയില്‍ കേസ് കൊടുത്തു. അയ്യപ്പന്റെ പിതൃസ്ഥാനീയര്‍ ആണെന്നും മേല്‍ശാന്തിയെ തെരഞ്ഞെടുക്കാന്‍ അവകാശം തരണം എന്നുമായിരുന്നു ആവശ്യം. കേസ് ഹൈക്കോടതി തള്ളി. സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ ഒരു മധ്യസ്ഥനെ നിയോഗിച്ചു.

കെടി തോമസിന്റെ സമവായം
റിട്ട. ജസ്റ്റിസ് കെടി തോമസ് ആയിരുന്നു മധ്യസ്ഥന്‍. താഴമണ്‍ കുടുംബം, പന്തളം കൊട്ടാരം, തിരുവിതാംകൂര്‍ ദേവസ്വം എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു. അവസാനം പന്തളം കൊട്ടാരത്തിന് ഒരു അവകാശവും ഇല്ലെന്ന് കണ്ടെത്തി. ഒടുവില്‍ സമവായം എന്നോണം കെടി തോമസ് ഒരു നിര്‍ദേശം മുന്നോട്ട് വെച്ചു. ശബരിമല മേല്‍ശാന്തി പരീക്ഷയില്‍ 60 ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിക്കുന്നവരെ സന്നിധാനത്ത് വെച്ച് നറുക്കെടുത്താണ് മേല്‍ശാന്തിയെ തീരുമാനിക്കുക പതിവ്.

നറുക്കെടുക്കാനുളള അവകാശം മാത്രം
നറുക്കെടുക്കാനുള്ള അവകാശം പന്തളം കൊട്ടാരത്തിലെ പത്ത് വയസ്സിന് താഴെയുള്ള കുട്ടിക്ക് നല്‍കാം എന്ന നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. ആ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു. കുട്ടിയെ വെച്ച് നറുക്കെടുക്കാനുളള അവകാശം മാത്രമാണ് പന്തളം കൊട്ടാരത്തിന് ഉള്ളത്. കവനന്റിനെ കുറിച്ച് രാജകുടുംബത്തിലുള്ളവര്‍ക്ക് സംശയമുണ്ടെങ്കില്‍ താനത് എത്തിച്ച് നല്‍കാമെന്നും എം രാജഗോപാലന്‍ നായര്‍ പരിഹസിച്ചു.

പൂട്ടിപ്പോകാൻ തന്ത്രിക്കാവില്ല
കവനന്റ് എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കരുത്. താഴമണ്‍ കുടുംബത്തിലെ ഒരു തന്ത്രിക്ക് ക്ഷേത്രം പൂട്ടി പന്തളം കൊട്ടാരത്തില്‍ താക്കോല്‍ കൊടുത്ത് പോകും എന്ന് പറയാന്‍ ഒരു അവകാശവും ഇല്ല. അശുഭകരമായ സമയത്ത് അല്ലാതെ ക്ഷേത്രം തനിക്ക് ഇഷ്ടം പോലെ പൂട്ടിയിട്ട് പോകാനുളള അവകാശം ഏത് തന്ത്രശാസ്ത്രത്തിലാണ് തന്ത്രിക്ക് അനുവദിച്ചിട്ടുളളതെന്നും രാജഗോപാലന്‍ നായര്‍ ചോദിക്കുന്നു. തന്ത്രിക്കുളള ജോലി പ്രതിഷ്ഠയില്‍ ചൈതന്യം നിലനിര്‍ത്തുക എന്നതാണ്. അല്ലാതെ ആ ചൈതന്യം തിരിച്ചെടുക്കാന്‍ തന്ത്രിക്കാവില്ല.

തന്ത്രിയെ ആവശ്യമേ ഇല്ല
പന്തളത്ത് താക്കോല്‍ കൊടുക്കുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. തന്ത്രിമാരെക്കുറിച്ച് പന്തളം കൊട്ടാരം എഴുതിത്തന്ന നിവേദനവും രാജഗോപാലന്‍ നായര്‍ പുറത്ത് വിട്ടു. താഴമണ്‍ കുടുംബത്തിലെ തന്ത്രിമാര്‍ അഭിമുഖത്തില്‍ പക്ഷം ചേരുന്നുവെന്നും ശൈവ-വൈഷ്ണവ സങ്കല്‍പം ശബരിമലയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് പന്തളം കൊട്ടാരം ആരോപിച്ചത്. തന്ത്രികള്‍ ആവശ്യമേ ഇല്ലെന്നും പന്തളം കൊട്ടാരം ദേവസ്വം ബോര്‍ഡിന് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

തന്ത്രി പ്യൂണിനെ പോലെ
ഇപ്പോള്‍ ഒരു പ്രത്യേക സാഹചര്യം വന്നപ്പോള്‍ കേരളത്തിലെ ഹൈന്ദവ വികാരം ഇളക്കി വിടാനായി രണ്ട് പേരും യോജിച്ചത് മോശമായിപ്പോയി. തന്ത്രിയെ ഒരു പ്യൂണിനെ നിയന്ത്രിക്കുന്നത് പോലെ നിയന്ത്രിക്കാനുളള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്നാണ് നിയമത്തില്‍ പറയുന്നത്. ഭരണപരമായ കാര്യങ്ങളില്‍, അടയ്ക്കുന്നതും തുറക്കുന്നതും ദേവസ്വം ബോര്‍ഡിനാണ് അധികാരം. തന്ത്രി ദേവസ്വം ബോര്‍ഡിലെ ജീവനക്കാരന്‍ മാത്രമാണ്. തന്ത്രിമാര്‍ക്ക് ദിവസശമ്പളമാണ്.

ദിവസവേതനം 1400 രൂപ
ആദ്യം 400 രൂപ ആയിരുന്നു ദിവസവേതനം. 2012ല്‍ താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് അത് 1400 രൂപയാക്കി ഉയര്‍ത്തിയത്. അതാണ് ഇപ്പോഴത്തെ ശമ്പളം. ഒപ്പം മറ്റ് ചില ആനുകൂല്യങ്ങളുമുണ്ടെന്നും രാജഗോപാലന്‍ നായര്‍ വ്യക്തമാക്കി. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥന്‍ അല്ലെന്നും ഒരു രൂപ പോലും ശമ്പളം വാങ്ങുന്നില്ല എന്നുമുള്ള ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദമാണ് ഇവിടെ പൊളിച്ച് കയ്യില്‍ കൊടുത്തിരിക്കുന്നത്.
വീഡിയോ
ന്യൂസ് അവർ ചർച്ചയുടെ പൂർണരൂപം












Click it and Unblock the Notifications