അരിയെത്രയെന്ന് വിനു, പയറഞ്ഞാഴിയെന്ന് ശോഭാ സുരേന്ദ്രൻ, വൈറലായി ചാനൽ ചർച്ച
കോഴിക്കോട്: ചാനൽ ചർച്ചകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ദിനംപ്രതിയെന്നോണം പരിഹാസ്യരാവുകയെന്ന് ബിജെപി നേതാക്കളുടെ പതിവാണ്. അത് കെ സുരേന്ദ്രനായാലും ബി ഗോപാലകൃഷ്ണനായാലും പത്മകുമാർ ആയാലും ശോഭാ സുരേന്ദ്രനായാലും കണക്ക് തന്നെ. ചോദ്യത്തിന് ഉത്തരം നൽകാതെ കാടും പടർപ്പും തല്ലുക ബിജെപി നേതാക്കളുടെ പതിവാണ്. പലപ്പോഴും വസ്തുതാ വിരുദ്ധമായും സംസാരിക്കും. മണ്ടത്തരം പറയാനും ഒട്ടും പിന്നിലല്ല.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ശബരിമല വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ പങ്കെടുത്ത ശോഭാ സുരേന്ദ്രൻ ശരിക്കും വെള്ളം കുടിച്ചു. ശോഭയുടെ വാദങ്ങൾ പൊളിച്ചടുക്കി അവതാരകൻ വിനു വി ജോൺ വെള്ളം കുടിപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. വിശദാംശങ്ങൾ ഇങ്ങനെ:
ശബരിമല വിഷയത്തിൽ ചർച്ച
ശബരിമല വിഷയത്തിലെ ബിജെപിയുടേയും യുഡിഎഫിന്റേയും സമരം പരാജയമാണോ എന്ന വിഷയത്തിലായിരുന്നു ന്യൂസ് അവര്‍ ചര്‍ച്ച. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്, സിപിഎമ്മില്‍ നിന്ന് ആനത്തലവട്ടം ആനന്ദന്, ബിജെപിയെ പ്രതിനിധീകരിച്ച് ശോഭാ സുരേന്ദ്രന് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയിലുടനീളം അരിയെത്ര എന്ന വിനുവിന്റെ ചോദ്യത്തിന് പയറഞ്ഞാഴി എന്ന തരത്തിലായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടികള്‍.
കണക്കുണ്ടോ നേതാവേ
ശബരിമലയില്‍ പോലീസ് രാജാണെന്നും നാല്പത് ദിവസത്തോളമായി ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ നാമംജപിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കുകയാണ് എന്നും ശോഭാ സുരേന്ദ്രന് കത്തിക്കയറി. കെ സുരേന്ദ്രനെ കൂടാതെ ജാമ്യം കിട്ടാതെ എത്ര പേര് ജയിലില്‍ കിടക്കുന്നുണ്ട് എന്ന് അവതാരകനായ വിനു വി ജോണ്‍ ചോദ്യമെറിഞ്ഞു. പാര്‍ട്ടിയുടെ കയ്യിലുളള കൃത്യമായ കണക്ക് പറയാനാണ് വിനു ആവശ്യപ്പെട്ടത്.
കോടതിയിലെ നാണംകെടൽ
ആ കണക്ക് ചോദിച്ചതിനാണ് കോടതിയില്‍ നിന്ന് നിരീക്ഷണമുണ്ടായത് എന്നായി ശോഭ. ഇടപെട്ട വിനു കോടതിയില്‍ നിന്ന് നിരീക്ഷണമല്ല, ശോഭാ സുരേന്ദ്രനോട് ഹര്‍ജി പിന്‍വലിച്ച് കൊണ്ട് പോകാന്‍ പറഞ്ഞ് 25,000 രൂപ പിഴയിട്ട് അവസാനിപ്പിച്ചതാണ് ആ കേസെന്ന് വിനു പറഞ്ഞു. ഇതുപോലെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞത് കൊണ്ടാണല്ലോ കോടതി പിഴയിട്ടത് എന്നും വിനു പറഞ്ഞു.
വിനു സമയം തരുന്നില്ലേ
എന്തിനാണ് കോടതിയോട് മാപ്പ് പറയാമെന്ന് അഭിഭാഷകന് പറഞ്ഞത് എന്നും വിനു ചോദിച്ചു. വക്കാലത്ത് കൊടുത്ത താന്‍ മാപ്പ് പറയാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടില്ല എന്നായി ശോഭാ സുരേന്ദ്രന്. മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും കോടതി പിഴ അടപ്പിച്ചിട്ടേ വിടുമായിരുന്നുളളൂ എന്നും വിനു പറഞ്ഞു. ഇതോടെ ചോദ്യം ചോദിച്ച ശേഷം ഉത്തരം പറയാന്‍ വിനു സമയം തരുന്നില്ല എന്ന് ശോഭാ സുരേന്ദ്രന് പരാതിപ്പെട്ടു.
സുപ്രീം കോടതിയിലൊക്കെ വിശ്വാസമുണ്ടോ
സത്യം പറഞ്ഞാല്‍ സമയം തരുമെന്നും കളവ് പറയാന്‍ സമയം തരില്ലെന്നും വിനു തുറന്നടിച്ചു. കോടതി നിരീക്ഷണമാണ് നടത്തിയത് എന്ന് ആവര്‍ത്തിച്ച ശോഭയോട് കോടതി കണ്ടെത്തലാണ് എന്ന് വിനു വീണ്ടും തിരുത്തി. ഇതിന് മുകളിലും കോടതിയുണ്ടല്ലോ എന്നായി ശോഭ. മുകളിലുളള കോടതിയുടെ വിധിയെ ആണല്ലോ ന്ിങ്ങള്‍ വെല്ലുവിളിക്കുന്നതെന്ന് വിനു പരിഹസിച്ചു. എന്ന് തൊട്ടാണ് സുപ്രീം കോടതിയെ വിശ്വാസം തുടങ്ങിയത് എന്നും വിനു ചോദിച്ചു.
ശശികലയുടെ വിവാദ പ്രസംഗം
വീണ്ടും എത്ര പേര് ജയിലില്‍ കിടക്കുന്നുണ്ട് എന്ന ചോദ്യം വിനു ആവര്‍ത്തിച്ചെങ്കിലും കൃത്യമായ കണക്കില്ലാതെ ശോഭാ സുരേന്ദ്രന് ഉരുണ്ട് കളിച്ചു. രണ്ടാമതായി ദേവസ്വം ബോര്‍ഡില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണ് എന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല നടത്തിയ പ്രസംഗത്തെക്കുറിച്ചായിരുന്നു ചര്‍ച്ച നടന്നത്. തിരുപ്പതി ക്ഷേത്രത്തെ കുറിച്ച് താന്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്രപ്രദേശില്‍ പ്രസംഗിച്ചതാണ് എന്ന ശശികലയുടെ വാക്കുകള്‍ ആദ്യം കേള്‍പ്പിച്ചു.
ഭാവി കേരളത്തെ കുറിച്ചാണത്രേ
ശശികലയുടെ വിവാദ പ്രസംഗവും ചര്‍ച്ചയില്‍ കേള്‍പ്പിച്ചു. കേരളത്തിലെ ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളുടേതാണ് എന്ന് ശശികല കൃത്യമായി പറയുന്നത് കേള്‍ക്കാം. ഇതോടെ ശോഭാ സുരേന്ദ്രന് കമ്പിളിപ്പുതപ്പ് എന്ന അവസ്ഥയായി. ഇതോടെ പ്രസംഗം ചാനല്‍ രണ്ട് വട്ടം കൂടി കേള്‍പ്പിച്ചു. ഭാവി കേരളത്തെ കുറിച്ചാണ് ശശികല സംസാരിക്കുന്നത് എന്നായി ശോഭാ സുരേന്ദ്രന്റെ ഉരുളല്‍. മറ്റ് മതസ്ഥരെ തങ്ങള്‍ക്കെതിരെ തിരിക്കാനുളള ഗൂഢാലോചനയാണ് എന്നും ശോഭാ സുരേന്ദ്രന് വാദിച്ചു. ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.