കെ സുരേന്ദ്രനെ വലിച്ചുകീറി ഒട്ടിച്ച് വിനുവും ഐസക്കും കൂട്ടരും...സ്ക്രീനിലിരുന്ന് വിയർത്ത് പോയി!!!
തിരുവനന്തപുരം: നോട്ട് നിരോധനത്തെ ഏറ്റവും അധികം പിന്തുണച്ചിരുന്നത് ബിജെപി നേതാക്കളാണ്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ക്ക് അങ്ങനെ ചെയ്‌തേ മതിയാവുകയുള്ളൂ. എന്നാല്‍, അന്ന് പറഞ്ഞതിനെല്ലാം ഇങ്ങനെ പണി കിട്ടും എന്ന് ഒരു ബിജെപി നേതാവുപോലും കരുതിയിട്ടുണ്ടാവില്ല.
അത്തരം ഒരു പണിയാണ് കെ സുരേന്ദ്രന് കഴിഞ്ഞ ദിവസം കിട്ടിയത്. നോട്ട് നിരോധന വേളയില്‍ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്റെ മുന്നില്‍ തന്നെ ആ വീഡിയോ പ്രദര്‍ശിപ്പിച്ചു.
ചര്‍ച്ച നയിച്ചത് വിനു വി ജോണ്‍ ആയിരുന്നു. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും കോണ്‍ഗ്രസ് നേതാവ് ഡോ മാത്യു കുഴല്‍നാടനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജെയിംസ് വില്‍സണ്‍ എന്നിവരായിരുന്നു സുരേന്ദ്രനെ കൂടാതെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.
99 ശതമാനം തിരിച്ചെത്തി
അസാധുവാക്കിയ നോട്ടുകളില്‍ വലിയൊരു ഭാഗവും കള്ളപ്പണം ആണെന്നും നോട്ട് നിരോധനത്തിലൂടെ ആ കള്ളപ്പണം ആണ് ഇല്ലാതാകുന്നത് എന്നും ആയിരുന്നു ബിജെപിക്കാരുടെ വാദം. എന്നാല്‍ ഏറ്റവും ഒടുവില്‍ റിസര്‍വ്വ് ബാങ്ക് പുറത്ത് വിട്ട കണക്ക് പ്രകാരം 99 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്.
സുരേന്ദ്രന്‍ അന്ന് പറഞ്ഞത്
നോട്ട് നിരോധന കാലത്ത് കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പറഞ്ഞ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത് സംബന്ധിച്ച് സുരേന്ദ്രനോട് ചോദിക്കണം എന്ന് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പഴയ വീഡിയോ പ്രദര്‍ശിപ്പിച്ചത്.
അമ്പത് രൂപയ്ക്ക് പെട്രോള്‍
രണ്ടര വര്‍ഷം കഴിയുമ്പോള്‍, അമ്പത് രൂപയ്ക്ക് ഡീസലും പെട്രോളും കിട്ടുമ്പോള്‍ ഓട്ടോറിക്ഷക്കാര്‍ക്കും ജനങ്ങള്‍ക്കും പ്രയോജനം ഉണ്ടാകില്ലേ എന്നായിരുന്നു നോട്ട് നിരോധനം സംബന്ധിച്ച് അന്ന് സുരേന്ദ്രന്‍ പറഞ്ഞത്.
മൂന്ന് ലക്ഷം കോടിയുടെ കുറവ്
നിരോധിച്ച നോട്ടുകള്‍ തിരിച്ചെത്തുമ്പോള്‍, ശരിക്കും എത്തേണ്ടതില്‍ നിന്ന് മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ കുറവുണ്ടാകും എന്നായിരുന്നു പിന്നീട് പറഞ്ഞത്. വെറുതേ പറയുക മാത്രമല്ല, വെല്ലുവിളിയും നടത്തി.
വിനു പറയുന്ന പണി ചെയ്യും!
14 ലക്ഷം കോടിയുടെ നോട്ടുകളില്‍ 11 ലക്ഷത്തില്‍ കൂടുതല്‍ തിരിച്ചുവരാന്‍ പോകുന്നില്ല. അങ്ങനെയല്ലാതെ സംഭവിച്ചാല്‍ വിനു പറയുന്ന പണി ചെയ്യാം എന്നായിരുന്നു വെല്ലുവിളി. എല്ലാവരുടേയും മുന്നില്‍ വച്ചാണ് താന്‍ ഇത് പറയുന്നത് എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.
കള്ളപ്പണം ആണത്രെ
ഇങ്ങനെ കുറവ് വരുന്ന ആ മൂന്ന് ലക്ഷം കോടി എന്ന് പറയുന്നത് കള്ളപ്പണം ആണ് എന്നായിരുന്നു സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ അന്നത്തെ വാദം.
99 ശതമാനവും
എന്നാല്‍ നിരോദിത നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തി കഴിഞ്ഞതായാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്ക്. വിദേശ രാജ്യങ്ങളില്‍ ഉള്ളവരുടെ കൈവശം ഉള്ളതും സഹകരണ ബാങ്കുകളില്‍ ഉള്ളതും കൂട്ടാതെയാണിത്. ഇക്കാര്യം വിനു ചോദിക്കുക തന്നെ ചെയ്തു.
പറഞ്ഞ് തന്നെ..... പക്ഷേ
താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചത് എന്ന് സുരേന്ദ്രന്‍ സമ്മതിച്ചു. നോട്ട് നിരോധിച്ചതിന്റെ അടുത്ത ദിവസങ്ങളില്‍ പറഞ്ഞ കാര്യമാണിത്. എന്നാല്‍ ഇത് ആസൂത്രിതമായ പ്രചരണത്തിന് ഉപയോഗിക്കുകയാണ് എന്നാണ് സുരേന്ദ്രന്റെ പരാതി.
സര്‍ക്കാര്‍ പിന്നെ പറഞ്ഞത് പ്രകാരം!
എല്ലാ പണവും ബാങ്കില്‍ നിക്ഷേപിക്കാം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് ശേഷം ആണ് ഈ പണം എല്ലാം തിരിച്ചുവന്നത് എന്നാണ് അടുത്തവാദം. ഇങ്ങനെ വന്ന പണത്തില്‍ കള്ളപ്പണം ഇല്ലെന്ന് പറയാന്‍ പറ്റുമോ എന്നും ചോദിക്കുന്നുണ്ട്.
നാല് ലക്ഷം കോടിയില്‍ കൂടുതല്‍
അതുകൊണ്ടൊന്നും സുരേന്ദ്രന്‍ അവസാനിപ്പിച്ചില്ല. നാല് ലക്ഷം കോടിയില്‍ കൂടുതലുണ്ടാകും റിസര്‍വ്വ് ബാങ്കിനുണ്ടാകാന്‍ പോകുന്ന ലാഭം എന്നാണത്രെ സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നത്. 18 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ കള്ളപ്പണത്തിന്റെ കാര്യത്തില്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ ആണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഐസക്ക് പൊളിച്ചടുക്കി
ബാങ്കില്‍ ഇടേണ്ടി വരുമ്പോള്‍ കള്ളപ്പണക്കാര്‍ ആ പണം ഉപേക്ഷിക്കും എന്നായിരുന്നു ബിജെപിക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. അതിനെ തോമസ് ഐസക്ക് ചര്‍ച്ചയില്‍ പൊളിച്ചടുക്കി. ആകെ വരുന്ന 8,000 ഉദ്യോഗസ്ഥരെ വച്ചാണോ ഈ 18 ലക്ഷം അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ പോകുന്നത് എന്നായിരുന്നു ഐസക്കിന്റെ ചോദ്യം. പണം ബാങ്കില്‍ എത്തിയതിന് ശേഷം പിടിക്കാന്‍ ആയിരുന്നു എങ്കില്‍ എന്തിനാണ് ധൃതിപ്പെട്ട് നോട്ട് നിരോധനം നടത്തിയത് എന്നും ഐസക് ചോദിക്കുന്നു.
കണക്ക് പറഞ്ഞ് കുടുങ്ങി
ആദായനികുതി അടയ്ക്കുന്നവരുടേയും പാന്‍ കാര്‍ഡ് എടുക്കുന്നവരുടേയും എണ്ണം നോട്ട് നിരോധനത്തിന് ശേഷം കൂടി എന്ന വാദവുമായി പിന്നേയും സുരേന്ദ്രന്‍ എത്തി. എന്നാല്‍ അതും തകര്‍ന്നടിഞ്ഞു.
കുറഞ്ഞതാണ് മിസ്റ്റര്‍...
ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ദ്ധന വന്നു എന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ വര്‍ദ്ധന ഇതിലും കൂടുതലായിരുന്നു എന്ന് കണക്ക് വച്ച് സമര്‍ത്ഥിച്ചു ജെയിംസ് വില്‍സണ്‍. അതിന് മറുപടിയും ഉണ്ടായില്ല സുരേന്ദ്രന്.
ജിഡിപിയൊന്നും ഒന്നും അല്ല
ജിഡിപി കുറഞ്ഞു എന്നത് സുരേന്ദ്രന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ജിഡിപിയിലെ മാറ്റം നോക്കിയിട്ടാണോ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക എന്ന രീതിയിലായി ഒടുവില്‍ സുരേന്ദ്രന്‍. തോമസ് ഐസക്കിനും വിനു വി ജോണിനും ചിരിക്കാനുള്ള വകയായിരുന്നു അത്.
പാവപ്പെട്ടവര്‍ക്കൊന്നും ഒന്നും പറ്റിയില്ല
അസംഘടിത മേഖലയില്‍ ഉള്‍പ്പെടെയുള്ളവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് വേവലാതിപ്പെടണ്ട എന്നായിരുന്നു ചോദ്യത്തിന് സുരേന്ദ്രന്‍ നല്‍കിയത്. നോട്ട് നിരോധനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെ ഫലം ആയിരുന്നു സുരേന്ദ്രന്‍ ഉയര്‍ത്തിക്കാണിച്ചത്.
ചര്‍ച്ച കാണാം
ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ ദിവസം നടന്ന ന്യൂസ് അവര്‍ ചര്‍ച്ച കാണാം.