കേരളം ഇത്തവണ യുഡിഎഫ് കൊണ്ടുപോകും, 16 സീറ്റുകൾ വരെ തൂത്തുവാരും, ബിജെപിക്ക് സീറ്റ് തെക്കൻ കേരളത്തിൽ
Recommended Video
തിരുവനന്തപുരം: ശബരിമല വിഷയം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുപ്രധാന ഘടകമാകും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ശബരിമല കൊണ്ട് ആര്‍ക്കാണ് രാഷ്ട്രീയ നേട്ടമുണ്ടാവുക എന്ന ചോദ്യം നിര്‍ണായകമാണ്.
എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്ക്കും ശബരിമല വിഷയത്തിന് മേല്‍ അവരവരുടേതായ പ്രതീക്ഷയുണ്ട്. എന്നാല്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക യുഡിഎഫ് ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-എഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്.. സര്‍വ്വേയിലെ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്:
ഏഷ്യാനെറ്റ് ന്യൂസിന്റെ സർവ്വേ
സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്. സിപിഎമ്മിന് സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാവും തെരഞ്ഞെടുപ്പ്. മാത്രമല്ല ത്രിപുരയിലും ബംഗാളിലും വലിയ പ്രതീക്ഷകള്‍ ഇല്ലാത്ത സിപിഎമ്മിന് കേരളത്തില്‍ മാത്രമാണ് ഇനി പ്രതീക്ഷ ബാക്കിയുളളത്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ സിപിഎമ്മിന് അനുകൂലമല്ല.
ഇത്തവണ യുഡിഎഫ് തൂത്ത് വാരും
കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-എഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുളള 20 ലോക്‌സഭാ സീറ്റുകളില്‍ 14 മുതല്‍ 16 വരെയുളള സീറ്റുകള്‍ സ്വന്തമാക്കി യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കും എന്ന് സര്‍വ്വേ ഫലം പറയുന്നു.
ഇടതുപക്ഷത്തിന് തിരിച്ചടി
നിലവില്‍ യുഡിഎഫിന് 12 ലോക്‌സഭാ സീറ്റുകളാണ് ഉളളത്. എല്‍ഡിഎഫിന് 8ഉം എന്‍ഡിഎയ്ക്ക് പൂജ്യവും. ഏഷ്യാനെറ്റ് ന്യൂസ്-എഇസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വ്വേ പ്രകാരം ഇത്തവണ എല്‍എഡിഎഫിന് 3 മുതല്‍ 5 വരെ സീറ്റുകള്‍ മാത്രം ലഭിക്കാനാണ് സാധ്യത. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ബിജെപിക്ക് സീറ്റുണ്ടാകും
പൂജ്യം മുതല്‍ 1 വരെയാണ് ബിജെപിക്ക് സീറ്റ് പ്രവചിക്കുന്നത്. ചിലപ്പോള്‍ 1 സീറ്റ് കിട്ടാം, ഒന്നും കിട്ടാതെയുമിരിക്കാം. ഈ സീറ്റ് തെക്കന്‍ കേരളത്തിലെ 7 സീറ്റുകളില്‍ ഒന്നായിരിക്കും എന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. ബിജെപിക്ക് വലിയ പ്രതീക്ഷകളുളള തിരുവനന്തപുരം മണ്ഡലം തെക്കന്‍ കേരളത്തിലാണ്.
വോട്ട് വിഹിതവും കൂടും
യുഡിഎഫ് ഭൂരിപക്ഷം സീറ്റുകളും തൂത്ത് വാരുക 44 ശതമാനം വോട്ട് വിഹിതം നേടിയാവും. അതേ സമയം എല്‍ഡിഎഫിന്റെ വോട്ട് ശതമാനം 30 ആയി കുറയും. വോട്ട് വിഹിതത്തിലും എന്‍ഡിഎയ്ക്ക് വളര്‍ച്ചയാണ് സര്‍വ്വേ പ്രവചിക്കുന്നത്. 18 ശതമാനം വോട്ടുകളാണ് എന്‍ഡിഎയ്ക്ക് കേരളത്തില്‍ കിട്ടുക.
തെക്കൻ കേരളത്തിലെ ഫലം
തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം എന്നീ സീറ്റുകളാണ് തെക്കന്‍ കേരളത്തില്‍ ഉളളത്. ഇതില്‍ ആറ്റിങ്ങലും കൊല്ലവുമാണ് 2014ല്‍ എല്‍ഡിഎഫ് ജയിച്ച സീറ്റുകള്‍. ഇത്തവണ ഈ 7 സീറ്റുകളില്‍ 1 മുതല്‍ മൂന്ന് വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടിയേക്കും.
എൻഡിഎയ്ക്കുളളത് തെക്ക്
28 ശതമാനം വോട്ട് വിഹിതവും എല്‍ഡിഎഫിന് ലഭിച്ചേക്കും. അതേസമയം 44 വോട്ട് വിഹിതത്തോടെ യുഡിഎഫ് തെക്കന്‍ കേരളത്തില്‍ മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടിയേക്കും. നിലവില്‍ കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങള്‍ യുഡിഎഫിന്റെതാണ്. 20 ശതമാനം വോട്ടും 1 സീറ്റും എന്‍ഡിഎയ്ക്ക് കിട്ടിയേക്കും.
മധ്യ കേരളം കൈവിടും
ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, ആലത്തൂര്‍ എന്നീ 5 മണ്ഡലങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് മധ്യകേരളം. ഇടുക്കിയും എറണാകുളവും ഒഴികെയുളള മൂന്ന് മണ്ഡലങ്ങളും നിലവില്‍ എല്‍ഡിഎഫിന്റേത് ആണ്. എന്നാല്‍ മധ്യ കേരളം എല്‍ഡിഎഫിനെ ഇത്തവണ കൈവിടും എന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.
യുഡിഎഫിന് വൻ മുന്നേറ്റം മധ്യ കേരളത്തിലും
5 സീറ്റുകളില്‍ പരമാവധി 1 സീറ്റ് മാത്രമേ മധ്യകേരളത്തില്‍ സിപിഎമ്മിന് ലഭിക്കൂ എന്നാണ് പ്രവചനം. 27 ശതമാനം വോട്ടും ലഭിക്കും. അതേസമയം യുഡിഎഫിന് മധ്യകേരളത്തില്‍ നാല് മുതല്‍ 5 സീറ്റുകള്‍, അതായത് മുഴുവന്‍ സീറ്റുകളും ലഭിച്ചേക്കാം എന്നും സര്‍വ്വേ പ്രവചിക്കുന്നു. യുഡിഎഫിന് 42 ശതമാനം വോട്ട് വിഹിതവും എന്‍ഡിഎയ്ക്ക് 17 ശതമാനം വോട്ട് വിഹിതവും ലഭിക്കും.
വടക്ക് ഇടതിനെ കൈവിടും
ഇടത് പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളായ വടക്കന്‍ കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫ് പച്ച തൊടില്ലെന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. കാസര്‍കോഡ്, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് എന്നിങ്ങനെ 8 മണ്ഡലങ്ങളാണ് വടക്കന്‍ കേരളത്തില്‍ ഉളളത്. നിലവില്‍ 3 മണ്ഡലങ്ങളാണ് എല്‍ഡിഎഫിനുളളത്.
മുഴുവൻ സീറ്റുകളും നേടിയേക്കും
കാസര്‍കോഡ്, കണ്ണൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും മറ്റിടങ്ങളില്‍ യുഡിഎഫുമാണ് 2014ല്‍ വിജയിച്ചത്. ഇത്തവണ വടക്കന്‍ കേരളത്തില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കുക. 7 മുതല്‍ മുഴുവന്‍ സീറ്റുകളും നേടുന്ന തരത്തിലേക്കുളള മുന്നേറ്റം യുഡിഎഫ് ഉണ്ടാക്കിയേക്കും. 48 ശതമാനം വോട്ട് വിഹിതവും നേടിയേക്കും.
കിട്ടിയാൽ 1 വരെ
അതേസമയം എല്‍ഡിഎഫിന് പരമാവധി 1 സീറ്റ് കിട്ടാനാണ് സാധ്യത. സീറ്റ് നേട്ടം പൂജ്യം ആവാനും ഇത്തവണ സാധ്യതയുണ്ട്. അതേസമയം 33 ശതമാനം വോട്ട് വിഹിതം എല്‍ഡിഎഫിന് വടക്കന്‍ കേരളത്തില്‍ ലഭിക്കും. സീറ്റൊന്നും നേടാനാവില്ലെങ്കിലും 16 ശതമാനം വോട്ട് വിഹിതം എന്‍ഡിഎ സ്വന്തമാക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.