മുസ്ലീം ലീഗും കേരള കോൺഗ്രസും യുഡിഎഫ് വിടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേയിലെ നിർണായക കണ്ടെത്തൽ!
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് യുഡിഎഫ്. കോണ്‍ഗ്രസും ലീഗും കഴിഞ്ഞാല്‍ മുന്നണിയിലെ പ്രധാന കക്ഷിയായ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണ് യുഡിഎഫിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിക്കഴിഞ്ഞു. അതിനിടെ കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും യുഡിഎഫില്‍ തുടരുമോ എന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.
തുടർഭരണം ലഭിക്കുമോ?
നിപ്പാ കാലത്തും അത് കഴിഞ്ഞുളള രണ്ട് പ്രളയകാലത്തും ഇപ്പോള്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിലും മികച്ച പ്രവര്‍ത്തനമാണ് ഇടത് സര്‍ക്കാര്‍ കാഴ്ച വെയ്ക്കുന്നത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുത്തത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയനും മികച്ച പ്രതിച്ഛായ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ ആദ്യമായി ഒരു തുടര്‍ഭരണം കേരളത്തിലുണ്ടാകും എന്നാണ് പലരും പ്രവചിക്കുന്നത്.
ലീഗും ജമാഅത്തും
പ്രതിപക്ഷം എന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയും കൂട്ടരും അത്ര മികച്ച രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. യുഡിഎഫ് മുന്നണിയിലെ പ്രശ്നങ്ങളും പ്രതിപക്ഷത്തെ കാര്യമായി വലയ്ക്കുന്നുണ്ട്. മുസ്ലീം ലീഗ് ജമാ അത്തെ ഇസ്ലാമിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ശ്രമിക്കുന്നു എന്നുളള വാര്‍ത്തകള്‍ മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ജോസ് ഏത് പക്ഷത്തേക്ക്
അതിനിടെയാണ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കേണ്ടി വന്നിരിക്കുന്നത്. ജോസ് കെ മാണിയെ കൂടെ നിര്‍ത്താന്‍ ഇടത് പക്ഷം കാര്യമായി തന്നെ ശ്രമം നടത്തുന്നുണ്ട്. ജോസ് കെ മാണിയും ഇടതുപക്ഷത്തേക്ക് തന്നെ ഒരു ചായ്വ് കാണിക്കുന്നുമുണ്ട്. മധ്യ കേരളത്തില്‍ ജോസ് കെ മാണി കൂടെ ഉളളത് ഗുണം ചെയ്യും എന്നാണ് ഇടത് വിലയിരുത്തല്‍.
ബിജെപി ചാക്കിടുമോ
മറുവശത്ത് ബിജെപിയും ജോസ് കെ മാണി പക്ഷത്തെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ചരട് വലികള്‍ നടത്തുന്നു. ഇത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത് എന്നാണ് യുഡിഎഫ് ഏറ്റവും ഒടുവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ലീഗും കേരള കോണ്‍ഗ്രസും യുഡിഎഫില്‍ തുടരുമോ എന്നതാണ് അറിയേണ്ടത്.
യുഡിഎഫിൽ തുടരുമോ
ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലെ കണ്ടെത്തല്‍ പ്രകാരം മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും യുഡിഎഫില്‍ തുടരും എന്നാണ് 49 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം 16 ശതമാനം പേര് അഭിപ്രായപ്പെട്ടിരിക്കുന്നത് ലീഗും കേരള കോണ്‍ഗ്രസും തുടരില്ല എന്നാണ്. ഇരുകൂട്ടരും യുഡിഎഫില്‍ തുടരുമോ എന്ന് പറയാനാകില്ലെന്നാണ് 35 ശതമാനം പേരുടെ അഭിപ്രായം.
മാണിയുടെ മരണം
കെഎം മാണിയുടെ മരണവും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും യുഡിഎഫിനെ ക്ഷീണിപ്പിച്ചോ എന്ന ചോദ്യത്തിന് 46 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത് ക്ഷീണിപ്പിച്ചു എന്നാണ്. എന്നാല്‍ മുന്നണിക്ക് ഒരു തരത്തിലുളള ക്ഷീണവും ഉണ്ടാക്കിയിട്ടില്ല എന്നാണ് 28 ശതമാനം പേരുടെ അഭിപ്രായം. അക്കാര്യം പറയാനാകില്ലെന്ന് 26 ശതമാനം പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇത് കോൺഗ്രസിന്റെ പുതിയ മുഖം! ബിജെപിയുടെ ചീട്ട് കീറുന്ന അഞ്ചംഗ സംഘം! തെറിക്കുത്തരം മുറിപ്പത്തൽ!