ഭാര്യ തട്ടമിടാത്ത ചിത്രങ്ങൾ, മൂകാംബിക ക്ഷേത്ര സന്ദർശനം.. മറുപടിയുമായി ആസിഫ് അലിയും ഭാര്യയും
കോഴിക്കോട്: ഇസ്ലാം മതവിശ്വാസികളായെ സെലിബ്രിറ്റികള്‍ക്ക് നേരെ മതവിശ്വാസത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണം തന്നെ നടക്കാറുണ്ട്. പ്രത്യേകിച്ച് നടികള്‍ക്കും മറ്റും. സെലിബ്രിറ്റികളായ പുരുഷന്മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും നേരെയും ഒട്ടും കുറവല്ല ഇത്തരം ആക്രമണങ്ങള്‍.
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഭാര്യയും മകളും തട്ടമിടാത്തതിന്റെ പേരിലും മറ്റും തെറി കേള്‍ക്കുക പതിവാണ്. ഫാത്തിമ സനയെ പോലുളള നടിമാരും നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയരാകാറുണ്ട്. മലയാളത്തില്‍ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും ഇത്തരത്തില്‍ മതമൗലികവാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് ആസിഫും സാമയും മറുപടി നല്‍കിയിരിക്കുന്നു.
മതമൗലിക വാദികളുടെ ആക്രമണം
സാമ മസ്രിന്‍ തട്ടമിടാത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്നതിന്റെ പേരിലാണ് ആസിഫ് അലിക്ക് നേരെ ഒരു കൂട്ടം മതമൗലിക വാദികള്‍ ആക്രമണം നടത്തിയത്. റംസാന്‍ നോമ്പ് കാലത്താണ് പര്‍ദ ഇടാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് എന്നും പറഞ്ഞായിരുന്നു ഇക്കൂട്ടരുടെ തെറിവിളി. പതിവ് പോലെ സ്വര്‍ഗത്തില്‍ പോകണ്ടേ പെണ്ണേ മോഡലില്‍ ആയിരുന്നു ആക്രമണം.
തട്ടമിടാത്ത ഭാര്യ
അന്ന് ആസിഫ് അലി അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത് ഭാര്യ തട്ടമിടാത്ത കൂടുതല്‍ കുടുംബചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്‌ററ് ചെയ്ത് കൊണ്ടായിരുന്നു. ആര് എന്ത് വസ്ത്രം ധരിക്കണം എന്നത് അവരവരുടെ വ്യക്തിസ്വാതന്ത്ര്യമാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ അന്ന് ആസിഫ് അലിയേയും സാമയേയും പിന്തുണച്ചു. അമ്പല സന്ദര്‍ശനത്തിന്റെ പേരിലാണ് പിന്നെ ആസിഫ് വിവാദത്തിലായത്.
മൂകാംബിക സന്ദര്‍ശനം
ആസിഫും സാമയും ലാല്‍, ജീന്‍ പോള്‍ ലാല്‍, ബിജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം അടുത്തിടെ മൂകാംബിക സന്ദര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിവാദമാക്കിയിരുന്നു. ഇസ്ലാം മതവിശ്വാസികള്‍ ക്ഷേത്രത്തില്‍ പോകുന്നത് മതത്തിന് എതിരാണ് എന്ന തരത്തിലായിരുന്നു പ്രതികരണങ്ങള്‍. എന്നാല്‍ മൂകാംബിക സന്ദര്‍ശനം ഒരു യാത്രയുടെ ഭാഗമായി സംഭവിച്ചതാണെന്ന് ആസിഫ് പറയുന്നു.
അതൊരു യാത്ര
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലിയുടേയും ഭാര്യയുടേയും പ്രതികരണം. യാത്രയുടെ ഭാഗമായി ക്ഷേത്രത്തില്‍ പോയപ്പോള്‍ കൂടെയുളളവര്‍ ചെയ്തത് പോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാല്‍ അതേക്കുറിച്ച് വാര്‍ത്ത വന്നത് ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്നായിരുന്നു. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന് അറിയില്ലെന്നും ആസിഫ് അലി പറയുന്നു.
വിശ്വാസം ഉള്ളിലല്ലേ
അനാവശ്യമായി ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. തങ്ങളെ ഇത്രയും പേര്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നതാണത് എന്നും ആസിഫ് അലി പറഞ്ഞു. തട്ടമിടുന്നില്ല എന്ന വിവാദത്തില്‍ സാമയുടെ പ്രതികരണം ഇങ്ങനെയാണ്. തങ്ങള്‍ മതവിശ്വാസികള്‍ തന്നെയാണ്. എന്നാല്‍ വിശ്വാസം എന്നത് ഉള്ളിലുളളതാണ്
ആരെയും ബോധ്യപ്പെടുത്തേണ്ട
നമ്മുടെ വിശ്വാസം മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് ആസിഫ് പറയാറുളളത്. നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്. അങ്ങനെ വിചാരിക്കാനാണ് ഇഷ്ടം എന്നാണ് സാമ പറയുന്നത്. സംവിധായകന്‍ ലാലിന്റെ മകളുടെ വിവാഹത്തിന് പോയപ്പോള്‍ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചിരുന്നു. അത് അവരുടെ സന്തോഷത്തില്‍ പങ്ക് ചേരാനാണ്. വിശ്വാസവുമായി ബന്ധപ്പെടുന്നതല്ല എന്നും ആസിഫും സാമയും പ്രതികരിച്ചു.
തിരുകേശ വിവാദത്തിന് ശേഷം കാന്തപുരം വീണ്ടും, ഇത്തവണ മുടിവെള്ളം, സുന്നി ഐക്യം പ്രതിസന്ധിയിൽ