രമേശ് ചെന്നിത്തല നിരന്തര യുദ്ധത്തിലാണ്, ഇത് ആദ്യത്തെ വിജയം, അശോകൻ ചരുവിലിന്റെ കുറിപ്പ് വൈറൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് എഴുത്തുകാരൻ അശോകൻ ചരുവിൽ. പ്രതിപക്ഷ സംഘടനകളുടെ പരാതി പരിഗണിച്ച് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ച് വെക്കാനുളള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജീവനക്കാരെ വെല്ലുവിളിച്ചതിന്റെ ഫലമാണ് ഹൈക്കോടതി സ്റ്റേ എന്നാണ് ചെന്നത്തല പ്രതികരിച്ചത്. ചെന്നിത്തലയെ പരിഹസിച്ച് കൊണ്ടുളള അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
'' ശ്രി.രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുന്നു. സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിച്ചു വെക്കാനുള്ള ഉത്തരവ് ബഹു.ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇത് തീർച്ചയായും കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ വൻ വിജയമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ അന്നു മുതൽ ആരോഗ്യ വകുപ്പിനും സംസ്ഥാന സർക്കാരിനുമെതിരായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തര യുദ്ധത്തിലാണ്. ഏതാണ്ട് എല്ലാറ്റിലും മുറിവേറ്റ് പരാജിതനായിപ്പോയ അദ്ദേഹത്തെ ആദ്യമായി നേടിയ ഈ വിജയത്തിൻ്റെ പേരിൽ അഭിനന്ദിക്കുന്നു.
ശമ്പളം സർക്കാർ ജീവനക്കാരുടെ അവകാശമാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ സമയത്ത് ഞാൻ അടക്കം കേരളത്തിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും വീട്ടിൽത്തന്നെ ഇരിക്കുകയാണ്. പുറത്തു പോകാൻ പോലീസ് സമ്മതിക്കുന്നില്ല. നിത്യവൃത്തിക്കുവേണ്ടി പണിയെടുക്കാൻ സർക്കാർ ജനങ്ങളെ അനുവദിക്കുന്നില്ല. ഗുരുതരമായ ഒരു പ്രശ്നം: രാജ്യത്ത് എവിടെയും സഞ്ചരിക്കാനുള്ള മൗലീകാവകാശമാണ് റദ്ദു ചെയ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല പല സർക്കാർ ആപ്പീസുകളും ദീർഘകാലം അടച്ചിട്ടു.
ഈ കമ്യൂണിസ്റ്റ് സർക്കാർ ആരാധനാലയങ്ങൾ നിർബന്ധിച്ച് അടച്ചിട്ടിരിക്കുന്നതിനാൽ ക്ഷേത്രപ്രവേശവും ആരാധനാ സ്വാതന്ത്ര്യവും മനുഷ്യർക്ക് നഷ്ടമായിരിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം എന്ന മഹത്തായ അവകാശം കോടതി വഴി പുന:സ്ഥാപിച്ചു കൊടുത്ത പ്രതിപക്ഷ നേതാവിൻ്റെ ശ്രദ്ധ മേൽപ്പറഞ്ഞ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്കു കൂടി സാദരം ക്ഷണിച്ചു കൊള്ളുന്നു''.
ഹൈക്കോടതി വിധിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണമിങ്ങനെ: ''നിയമവും ചട്ടവും പരിശോധിക്കാതെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിനെതിരേ കനത്ത തിരിച്ചടിയാണ് ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് കോടതിയില്‍ നിന്നേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരമാണിത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണയാണ് സര്‍ക്കാരിനു യുഡിഎഫ് നല്കിയത്. എന്നാല്‍ ആരെയും വിശ്വാസത്തിലെടുക്കാതെ, അധികാരമുള്ളപ്പോള്‍ എന്തുമാകാമെന്ന സമീപനത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുയാണു ചെയ്യുന്നത്. ജനാധിപത്യ മര്യാദകള്‍ പാലിക്കാന്‍ ഇടത് സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരും കോവിഡിനെതിരായ പോരാട്ടത്തില്‍ ശക്തമായ പിന്തുണയാണ് നൽകുന്നതെന്ന് പിണറായി സർക്കാർ മറക്കരുത്''.