അസം സംഘര്‍ഷം: ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ശിവദാസന്‍ എംപിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം
ഗുഹാവത്തി: അസമില്‍ പൊലീസ് അക്രമത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സന്ദർശിച്ച് സിപിഎം സംഘം. രാജ്യസഭാ എംപി ഡോ. വി ശിവദാസന്‍, വിജു കൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഇടത് നേതാക്കളുടെ സന്ദര്‍ശനം. നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉള്‍പ്പടേയുള്ളവര്‍ അക്രമ ബാധിത പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ നേതൃത്വത്തിലുള്ള സംഘവും അസമില് എത്തിയത്. ജനാധിപത്യവും മനുഷ്യാവകാശവും റദ്ദ് ചെയ്യപ്പെട്ട ഇടങ്ങളായി സംഘപരിവാരം അധികാരം കൈയ്യാളുന്ന ഓരോ സംസ്ഥാനവും മാറുകയാണെന്നായിരുന്നു അസം സന്ദര്‍ശിച്ചതിന് വി ശിവദാസന്‍ പ്രതികരിച്ചത്.
ആയിരക്കണക്കിന് നിർധനരായ മനുഷ്യരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും അവരെ ബലം പ്രയോഗിച്ച് കുടിയിറക്കുകയും ചെയ്യുകയാണ് ആസാമിലെ ബിജെപി സർക്കാർ. പതിറ്റാണ്ടുകളായി ജീവിക്കുന്ന സ്വന്തം ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെടേണ്ടി വരുന്ന മനുഷ്യരുടെ വേദന സംഘപരിവാരത്തിന് വിഷയമല്ല. ഭൂമിയും വനവും ജലാശയങ്ങളുമെല്ലാം കോർപ്പറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുക്കാനുള്ള പെറി പിടിച്ച ഓട്ടത്തിലാണവർ.

എല്ലാ രേഖകളോടും കൂടി ജീവിക്കുന്നവരെയാണ് അനധികൃതമായി കുടിയേറിയവർ എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് കുടിയിറക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നത്. അങ്ങേയറ്റം വർഗീയമായ ചേരിതിരിവിലൂടെ ജനങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്തുവാനാണ് ശ്രമം. കൃഷിക്കാരെ കൃഷിഭൂമിയില്‍ നിന്നും കൂട്ടത്തോടെ കുടിയൊഴിപ്പിക്കുക! എന്നിട്ട് കൃഷിക്കെന്ന് പറഞ്ഞ് ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുക! ഇതാണ് രാജ്യത്താകെ ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടി.
അന്‍ഡമാന്‍ ദ്വീപു സമൂഹത്തിലും ലക്ഷദ്വീപിലും ജമ്മു കാശ്മീരിലും നമ്മളത് കണ്ടതാണ്. ഉത്തർപ്രദേശിലും പഞ്ചാബിലും ഉത്തര ഭാരതത്തിൽ ഒന്നാകെയും മണ്ണിന്റെ നേരവകാശികളുടെ ഉപജീവനം നഷ്ടപ്പെടുത്തി, ഇഷ്ടക്കാരായ കോർപ്പറേറ്റ് ബകൻമാരെ വളർത്തുക എന്നത് തന്നെയാണ് നടക്കുന്നത്. ഹരിയാനയിലെ കർണാലിൽ സുശീൽ കാജലും അസമിലെ ധൽപ്പൂരിൽ മൊയ്‌നുൽ ഹക്കും ഉത്തർ പ്രദേശിലെ ലഖീമ്പുർഖേരിയിൽ ലവ്പ്രീത് സിങ്ങും കൊലചെയ്യപ്പെട്ടതിന്റെ പിന്നിലെ രാഷ്ട്രീയം ഒന്ന് തന്നെയാണ്.
ഞങ്ങളുടെ അസം സന്ദർശനത്തിൽ പാവപ്പെട്ട മനുഷ്യരുടെ വീടുകള്‍ തല്ലി തകര്‍ത്തതിന്റെ വേദനയേറിയ നിരവധി കാഴ്ച്ചകള്‍ കാണുകയുണ്ടായി. പോലീസിന്റെ വെടിയേറ്റുകൊല്ലപ്പെട്ട മകന്റെ വേദനയില്‍ പൊട്ടിക്കരയുന്ന അച്ഛനമ്മമാരെ കണ്ടു. വെടിയുണ്ട ചീളേറ്റ പരിക്കുകളുമായി നില്‍ക്കുന്ന യുവാവും പോലീസ് അടിച്ചുപൊട്ടിച്ച കൈ ഉയര്‍ത്താനാകാതെ വിങ്ങിക്കരയുന്ന ബാലികയുമെല്ലാം യാത്രയില്‍ ഞങ്ങള്‍ കണ്ടവരില്‍ ഉള്‍പ്പെടുന്നു. ജനതയെ വേട്ടയാടി കൂട്ടക്കുരുതി നടത്തുക. കൃഷിചെയ്യാനെന്ന വ്യാജേന കൃഷിക്കാരില്‍ നിന്നും കൃഷി ഭൂമി തട്ടിയെടുക്കുക. അത് കോര്‍പറേറ്റുകള്‍ക്കായി മറിച്ചു നല്‍കുക. ഇതൊക്കെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ ആസാമില്‍ നടക്കുന്നത്. ഈ രാജ്യം ഭരിക്കുന്നവര്‍ മനുഷ്യര്‍ തന്നെയാണോയെന്ന ചോദ്യം ഇത് കണ്ടാണ് പലരും ചോദിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അസമിലെ ജനങ്ങള്‍ വലിയ പ്രകൃതി ദുരിതങ്ങളെ നിരന്തരം അഭിമുഖീകരിക്കേണ്ടി വന്നവരാണ്. കരകവിഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര കവര്‍ന്നെടുക്കാറുള്ള മണ്ണിന്റെയും മനുഷ്യരുടേയും കഥകള്‍ എപ്പോഴും നാം കേള്‍ക്കാറുള്ളതാണല്ലൊ. ഗതിമാറി ഒഴുകുന്ന നദി കവര്‍ന്നെടുക്കുന്ന ഭൂമിയില്‍ താമസിച്ചിരുന്നവര്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറി താമസിക്കുന്ന അനുഭവങ്ങള്‍ ആസാമിലെ ജനതയുടെ ജീവിതത്തിന്റെ ഭാഗമായി കാണാനാകും. എന്നാല്‍ ഈ പ്രതി സന്ധികളെയെല്ലാം അതിജീവിച്ചും ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുമായി അവര്‍ മണ്ണില്‍ വിത്തെറിയുകയാണ്. നമുക്കെല്ലാവര്‍ക്കും വേണ്ടി. അവര്‍ക്കൊപ്പം ചേര്‍ന്ന് മനുഷ്യസ്‌നേഹികള്‍ പറയുകയാണ് കൃഷിഭൂമി കൃഷിക്കാര്‍ക്കാണ് നല്‍കേണ്ടത്. കോര്‍പ്പറേറ്റുകള്‍ക്കല്ല.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ആ പാവപ്പെട്ട മനുഷ്യരെയാകെ കുടിയിറക്കി, എതിർക്കുന്നവരെ വെടിവെച്ച് കൊന്ന് രാജ്യഭരണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അറിയുക, ചരിത്രത്തിന്, പ്രകൃതിക്ക് ചിലനിയമങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഉയരെ നിന്നുള്ള പതനത്തിന് വേദന കൂടുതലായിരിക്കുമെന്ന സത്യം. ഉയരെയാണെന്നു കരുതി ആര്‍ത്തട്ടഹസിക്കുന്ന അധികാരിവര്‍ഗത്തിന്റെ പതനത്തിന്റെ വരവറിയിക്കുന്നതാണ് ഈ പതിതരായ മനുഷ്യരുടെ ദീനരോദനങ്ങള്‍. ഇന്ത്യയെ കൊല്ലുന്ന മനുഷ്യത്വ വിരുദ്ധതയുടെ സംഘപരിവാര ഭരണകൂടത്തിനെതിരെ വിപുലവും യോജിച്ചതുമായ സമരങ്ങളുടെ പരമ്പരകൾ തന്നെ ഉയർന്നു വരേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, കോര്‍പ്പറേറ്റുകളും അവരുടെ രാഷ്ട്രീയവും പരാജയപ്പെടും. ജനതയുടേതായിരുക്കും അന്തിമവിജയമെന്നും ശിവദാസന്‍ എംപി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications