അയ്യപ്പനെ മനസ്സില്‍ വിചാരിച്ച് പിണറായിയുടെ നെഞ്ചത്ത് കുത്താനുളള അവസരം, കോന്നിയിൽ അബ്ദുളളക്കുട്ടി!
കോന്നി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി. പോളിംഗ് സ്‌റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചത്ത് കുത്താനുളള അവസരമാണ് ഇതെന്ന് അബ്ദുളളക്കുട്ടി കോന്നിയില്‍ പറഞ്ഞു. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് അബ്ദുളളക്കുട്ടി പിണറായിക്കെതിരെ ആഞ്ഞടിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് വിജയം ഉറപ്പാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
എക്കാലത്തും പിണറായി വിജയന്‍ വിശ്വാസികള്‍ക്ക് എതിരെയാണ് നിലപാട് സ്വീകരിച്ചിട്ടുളളത്. താമരശ്ശേരി ബിഷപ്പിന്റെ മുഖത്ത് നോക്കി നികൃഷ്ട ജീവിയെന്ന് വിളിച്ച വ്യക്തിയാണ് പിണറായി. അതൊക്കെ മാറ്റിപ്പറയാന്‍ സിപിഎം ഇപ്പോള്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ജനം വിശ്വസിക്കില്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
കോന്നി ഉപതിരഞ്ഞടുപ്പിലെ പ്രധാന വിഷയങ്ങള്‍ വികസനവും വിശ്വാസവും ആണ്. രണ്ടായാലും കെ സുരേന്ദ്രന്‍ വിജയിക്കുമെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുളള പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരുന്നു കെ സുരേന്ദ്രന്‍. പിണറായിപ്പോലീസ് സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിച്ചത് ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ്. അതിനൊക്കെ പകരം വീട്ടാനുളള അവസരമാണ് വോട്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
പൊന്നാമറ്റം കുടുംബത്തെ അപ്പാടെ ഇല്ലാതാക്കാൻ ജോളി ശ്രമിച്ചു, കൂടത്തായിയിൽ പുതിയ വെളിപ്പെടുത്തൽ!
ശബരിമലയെക്കുറിച്ച് മോദി കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അബ്ദുളളക്കുട്ടി പറഞ്ഞു. ശബരിമലയെ ഒരു ലോകോത്തര തീര്‍ത്ഥാടന കേന്ദ്രമാക്കണം എന്നതാണ് നരേന്ദ്ര മോദി മുന്നോട്ട് വെച്ച സ്വപ്നം. പറയുന്നതൊക്കെ യാഥാര്‍ത്ഥ്യമാക്കുന്ന വ്യക്തിയാണ് മോദി. ആ സ്വപ്‌നം നടക്കണമെങ്കില്‍ കെ സുരേന്ദ്രന് വോട്ട് ചെയ്യണം എന്നും എപി അബ്ദുളളക്കുട്ടി പറഞ്ഞു.