ഉപതിരഞ്ഞെടുപ്പിനൊരുങ്ങി എൻഡിഎ, അഞ്ചിടത്ത് ബിജെപി മത്സരിക്കും, ഒരിടത്ത് ബിഡിജെഎസ്
തിരുവനന്തപുരം: സംസ്ഥാനത്ത് 5 മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് രാഷ്ട്രീയ പാർട്ടികൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്തതിന്റെ ക്ഷീണം ഉപതിരഞ്ഞെടുപ്പിൽ തീർക്കാൻ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ എൻഡിഎ മുന്നണിയും തുടങ്ങിക്കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിൽ അഞ്ചിടത്ത് ബിജെപി മത്സരിക്കാൻ ധാരണയായി. ഒരിടത്ത് സഖ്യ കക്ഷിയായ ബിഡിജെഎസും മത്സരിക്കും.
കോണ്‍ഗ്രസിന് 40 സീറ്റ് തരാം, അതില്‍ കൂടുതലില്ലെന്ന് പ്രകാശ് അംബേദ്ക്കര്‍, സഖ്യത്തിനില്ലെന്ന് ഉറപ്പ്
വട്ടയൂർക്കാവ്, കോന്നി, പാല, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുക. ആലപ്പുഴയിലെ അരൂർ മണ്ഡലത്തിൽ ബിഡിജെഎസ് മത്സരിക്കും. അരൂർ മണ്ഡലം വേണമെന്ന ആവശ്യം ബിഡിജെഎസ് നേരത്തെ ഉന്നയിച്ചിരുന്നു. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എൻഡിഎ സംസ്ഥാന കൺവീനർ പികെ കൃഷ്ണദാസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കണമെന്നും സംസ്ഥാന സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്ത് തലം മുതൽ എൻഡിഎയ്ക്ക് സമിതി രൂപികരിക്കും. ഇത് ഓഗസ്റ്റ് 15നകം നിലവിൽ വരുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്.
കെ മുരളീധരൻ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ച് ലോക്സഭാ എംപിയായതോടെയാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ഒഴിവ് വന്നത്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരനായിരുന്നു വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി. 7622 വോട്ടുകള്‍ക്കാണ് കുമ്മനത്തെ കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ ടിഎൻ സീമ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇത്തവണയും കുമ്മനം രാജശേഖരനെ തന്നെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് സൂചനകൾ.