ആലപ്പുഴസീറ്റ് തങ്ങളുടേതെന്ന് ആലപ്പുഴ രൂപത;കോൺഗ്രസുകാർ ഞെട്ടി!!!
ആലപ്പുഴ: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ കോൺഗ്രസ് നേതാക്കൾ തമ്മിൽ സീറ്റിനായി കടിപിടികൂടുന്നു.ഹൈക്കമാൻഡ് ഇടപെട്ടിട്ടും അതിന് പൂർണമായും പരിഹാരമുണ്ടായിട്ടില്ല. പക്ഷേ, ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിലല്ല തർക്കം.കോൺഗ്രസും ആലപ്പുഴ രൂപതയും തമ്മിലാണ്.
ആലപ്പുഴ രൂപത നിർദേശിച്ച പേരുകൾ കോൺഗ്രസ് പരിഗണിക്കാത്തതാണ് കാരണം. ഒടുവിൽ ലഭിച്ച വിവരമനുസരിച്ച കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസെന്റിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇതറിഞ്ഞാണ് ആലപ്പുഴ രൂപതയിലെ വൈദികർ ഇടഞ്ഞത്.
കാലങ്ങളായി ആലപ്പുഴ സീറ്റ് ആലപ്പുഴ രൂപതയ്ക്ക് സ്വന്തമാണെന്ന് ചില വൈദികർ തുറന്നടിച്ചു. ഇതോടെ കോൺഗ്രസ് വെട്ടിലായി. ലത്തീൻ സമുദായത്തിൽ പെട്ടതാണെങ്കിലും ലാലി വിൻസെന്റ് കൊച്ചി രൂപതയിൽപ്പെട്ടതാണ്. ആലപ്പുഴ രൂപതയിൽപ്പെട്ട ആളെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് രൂപതയുടെ ആഗ്രഹം.
ആലപ്പുഴ മുന്‍ നഗരസഭാ കൗൺസിലർ അഡ്വ റീഗോരാജു, എംജെ ജോബ്, ജാക്സൺ ആറാട്ടുകുളം എന്നിവരുടെ പേരാണ് രൂപതനിർദ്ദേശിച്ചത്. കഴിഞ്ഞ തവണ രൂപത നിർദ്ദേശിച്ച പിജെ മാത്യുവാണ് മത്സരിച്ചത്. അന്ന് എൽഡിഎഫിലെ തോമസ് ഐസക്ക് വൻ മാർജിനിലാണ് ജയിച്ചത്. ഇതൊക്കെ കണക്കിലെടുത്താവും കോൺഗ്രസ് രൂപതയെ തഴഞ്ഞതെന്നാണ് വിവരം. ഏതായാലും ആലപ്പുഴ സീറ്റ് തങ്ങൾക്ക് സ്വന്തമാണെന്ന് ആലപ്പുഴ രൂപത പറഞ്ഞതോടെ കോൺഗ്രസുകാർ ഞെട്ടിയിരിക്കുകയാണ്.