വെള്ളാപ്പള്ളിയും തുഷാറുമില്ല: ഹൈന്ദവ വോട്ടിൽ കണ്ണുനട്ട് ബിഡിജെഎസ്, അപ്പോള്‍ മുഖ്യമന്ത്രി?
ആലപ്പുഴ: ഹൈന്ദവ വോട്ട് ലക്ഷ്യമാക്കി ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടികയായി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും മത്സരിക്കില്ല. ബ്രാഹ്മണസമുദായ പ്രതിനിധിയായി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും കെപിഎംഎസ് പ്രതിനിധിയായി ടിവി ബാബുവും രംഗത്തുണ്ട്. കുട്ടനാട്ടിൽ എസ്എൻഡിപി യോഗം ഭാരവാഹി സുഭാഷ് വാസുവാണ് മത്സരിക്കുക.
വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകും എന്ന തരത്തില്‍ എസ്എന്‍ഡിപി പ്രചാരണങ്ങള്‍ നടത്തിയിട്ട് അധിക നാള്‍ ആയിട്ടില്ല. ഇതിന് ശേഷമാണ് സംഘടനയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.

ബിഡിജെഎസിന്റെ 29 അംഗ സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തിറക്കിയത്. ടിവി ബാബു നാട്ടികയിലാന്ന് ജനവിധി തേടുക. ബിഡിജെഎസ് മല്‍സരിക്കുന്ന 37 സീറ്റില്‍ 29 ഇടത്തെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവല്ലയില്‍ യോഗക്ഷേമസഭ നേതാവ് അക്കീരമണ്‍ കാളിദാസഭട്ടതിരിയാണ് സ്ഥാനാര്‍ത്ഥി. സംസ്ഥാന നേതാക്കള്‍ക്കൊപ്പം പ്രാദേശിക നേതാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പട്ടികയാണ് ബിഡിജെഎസ് പുറത്തിറക്കിയത്.
ഇടതു-വലതു മുന്നണികളിലെ അണികളുടെ വോട്ട് ബിഡിജിഎസിന് ലഭിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചിലമണ്ഡലങ്ങളില്‍ ഇടതു-വലതു മുന്നണികളുമായി രഹസ്യധാരണയുണ്ടായെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അരൂര്‍ ജെഎസ്എസ് രാജന്‍ ബാബു പക്ഷത്തിന് നല്‍കുമോ എന്ന ചോദ്യത്തിന് അരൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ മറുപടി. ബാക്കിയുള്ള എട്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക മൂന്ന് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.












Click it and Unblock the Notifications