വെള്ളാപ്പള്ളിക്കും വഴങ്ങിയില്ല, ജാനുവിന് പുതിയ പാർട്ടി; ജനാധിപത്യ രാഷ്ട്രീയ സഭ... ബിജെപിയ്ക്കൊപ്പം
കണിച്ചുകുളങ്ങര: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ സമ്മർദ്ദവും ഫലം കണ്ടില്ല. ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു ബിഡിജെഎസിൽ ചേരില്ല. പകരം ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പേരിൽ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. എൻഡിഎയുടെ ഘടക കക്ഷിയായിട്ടായിരിക്കും പ്രവർത്തിക്കുക. ഉപാധികളോടെയായിരിക്കും ഇത്.
ബിഡിജെസിൽ ചേരുമെന്ന വാർത്ത തള്ളിയാണ് ജാനുവിന്റെ പുതിയ നീക്കം. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ ജാനു ബുധനാഴ്ച ചർച്ചയ്ക്കെത്തി. ഇതിനു ശേഷമാണ് പുതിയ രാഷട്രീയ പാർട്ടി പ്രഖ്യാപിച്ചത്. എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കുമെങ്കിലും എവിടെ നിന്ന് മത്സരിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എൻഡിഎയുമായി രാഷ്ട്രീയ ഐക്യം മാത്രമായിരിക്കുമെന്നും ജാനു വ്യക്തമാക്കുന്നു.
ജാനുവിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നേരത്തെ ശ്രമം നടത്തിയിരുന്നു. എന്നാൽ ജാനു ഇത് തള്ളി. തുടർന്നാണ് വെള്ളാപ്പള്ളി ജാനുവിനെ ബിഡിജെഎസിൽ എത്തിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ അതും തള്ളിയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ ജാനു തയാറെടുക്കുന്നത്.
ആദിവാസി ഗോത്രമഹാ സഭയുമായി പുതിയ പാർട്ടിക്ക് ബന്ധമുണ്ടാകില്ലെന്ന് ജാനു വ്യക്തമാക്കി.പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ ഗീതാനന്ദനുമായി ചർച്ച ചെയ്ത് തീരുമാനിക്കും.ഗീതാനന്ദൻ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജാനു പറയുന്നു.