പട്ടാമ്പി എംഎല്‍എ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിയ്ക്കുന്നോ...? വീഡിയോ പുറത്ത്
പട്ടാമ്പി: നിലവിലെ പട്ടാമ്പി എംഎല്‍എയും ഇത്തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയ സിപി മുഹമ്മദിനെതിരെ അതി ഗുരുതരമായ ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിയ്ക്കുന്നു എന്നാണ് ആക്ഷേപം.
സ്വാഭാവികമായും ഇടതുമുന്നണി പ്രവര്‍ത്തകരാണ് ഈ ആക്ഷേപം ഉന്നയിക്കുന്നത്. അവര്‍ വെറുതേ ഒരു ആരോപണം ഉന്നയിക്കുക അല്ല ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
വീടുകള്‍ സന്ദര്‍ശിച്ചുള്ള വോട്ടഭ്യര്‍ത്ഥനയ്ക്കിടെയാണിതെന്നാണ് പറയപ്പെടുന്നത്. വീട്ടുകാരോട് കുശലാന്വേഷണങ്ങള്‍ നടത്തി ഒടുവില്‍ പുറത്തിറങ്ങുന്നതിനിടെയാണ് വീട്ടിലെ സ്ത്രീയുടെ കൈയ്യിൽ പണം പോലെ എന്തോ വച്ച് കൊടുക്കുന്നത്. ഈ വീഡിയോ പകര്‍ത്തിയിട്ടുള്ളത് സിപി മുഹമ്മദിന് ഒപ്പമുള്ള ആരോ ആണ് എന്നതും വ്യക്തമാണ്. എന്നാല്‍ ഇത് എന്ന് പകര്‍ത്തിയ വീഡിയോ ആണ് എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല.
സംഗതി എന്തായാലും കോണ്‍ഗ്രസിന് വലിയ തലവേദന ആയിരിക്കുകയാണ്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിയ്ക്കുക എന്നത് വലിയ കുറ്റം തന്നെയാണ്. മാത്രമല്ല, സ്വന്തം ക്യാമ്പില്‍ നിന്ന് തന്നെയാണ് ഇതിന്റെ തെളിവ് പുറത്ത് പോയിട്ടും ഉള്ളത്.
ജോസ് തെറ്റയില്‍ കേസിലെ പരാതിക്കാരിയായ യുവതി സിപി മുഹമ്മദി വഞ്ചിച്ചു എന്ന് പറഞ്ഞ് പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയാകാനെത്തിയിരുന്നു. ഇതും സിപിയ്ക്ക് തിരിച്ചടിയായിരുന്നു.
ജെഎന്‍യു വിദ്യാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സിന്‍ ആണ് ഇത്തവണ സിപി മുഹമ്മദിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. ശക്തമായ മത്സരമാണ് ഇക്കുറി പട്ടാമ്പിയില്‍ നടക്കുന്നത്.