കുട്ടനാട്ടില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ മോദി ബുദ്ധിമുട്ടിച്ചോ... സിപിഎം പറയുന്നത്
കുട്ടനാട്: ബിജെപിക്കാരെ എതിരാളികൾ പണ്ടുമുതലേ ചില ചീത്തപ്പേരുകൾ വിളിക്കാറുണ്ട്. വർഗീയ വാദികൾ, അഹിന്ദുക്കളെ ഇഷ്ടമില്ലാത്തവർ....അങ്ങനെ പലതും.കുട്ടനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോൾ ഈ ചീത്തവിളി പരോക്ഷമായെങ്കിലും കേൾക്കുന്നുണ്ട്. അതും ഒരു ക്രൈസ്തവ ദേവാലയത്തിന്റെ പേരിൽ!!!
നരേന്ദ്ര മോദിയുടെ സന്ദർശനം പള്ളിയിലേക്ക് വന്ന തീർത്ഥാടകരെ ഏറെ ബുദ്ധിമുട്ടിച്ചെന്നാണ് സി പി എം പ്രചരിപ്പിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരെ ആയിരക്കണക്കിന് തീർത്ഥാടകരാണ് എടത്വയിലുള്ള പള്ളിയിൽ വരുന്നത്.പള്ളിയിൽ പെരുന്നാൾ നടക്കുന്ന സമയത്ത് മോദിയുടെ പരിപാടി വച്ചത് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്രേ.മണിക്കൂറുകൾ ഗതാഗതം മുടങ്ങി തീർത്ഥാടകർക്ക് വഴിയിൽ കിടക്കേണ്ടി വന്നുവെന്നും സിപിഎം ആരോപിക്കുന്നു.
വെറുതെയല്ല, സി പി എം ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടുള്ളത്. മോദി വന്ന ദിവസം ആളുകൾക്കുണ്ടായ ബുദ്ധിമുട്ട് പഠിക്കാൻ സിപിഎമ്മിന്റെ പ്രത്യേക സംഘം തന്നെ രംഗത്തിറങ്ങി. അവരുടെ ഈ നിരീക്ഷണങ്ങൾ വെച്ചാണ് സിപിഎം ഇപ്പോൾ പ്രചാരണം നടത്തുന്നത്.
കുട്ടനാട് ജയസാധ്യതയുള്ള മണ്ഡലമായാണ് ബിജെപി കാണുന്നത്. അതാണിവിടെ മോദിയെത്തന്നെ എത്തിച്ചത്. അതാണിപ്പോൾ തിരിഞ്ഞു കൊത്തുന്നത്. പ്രധാനമന്ത്രിയെ പോലുള്ളവര്‍ എത്തുമ്പോള്‍ സുരക്ഷാ സംവിധാനങ്ങളുടെ പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് പുതിയ കാര്യമൊന്നും അല്ല. പക്ഷേ തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ വരുന്പോള്‍ വരുന്നവരും കൊണ്ടുവരുന്നവരും ഒക്കെ അല്‍പം ശ്രദ്ധിയ്ക്കുന്നത് നല്ലതായിരിയിക്കും. അല്ലെങ്കില്‍ ഇങ്ങനെ പലതും കേള്‍ക്കേണ്ടിവരും.