ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉമ്മൻ ചാണ്ടിക്ക് കീഴിലെന്ന് സുധാകരൻ
ആലപ്പുഴ: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെയല്ല, ഉമ്മൻചാണ്ടിയുടെ കീഴിലാണ് ഇവരുടെ പ്രവർത്തനമെന്നും സുധാകരൻ ആലപ്പുഴ പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
'പുന്നപ്ര വടക്ക് പഞ്ചായത്തിലെ വോട്ടറും പിന്നണി ഗായകനുമായ സജേഷ് പരമേശ്വരന്റെ കാറിൽ പതിച്ചിരുന്ന എന്റെ തിരഞ്ഞെടുപ്പ് സ്റ്റിക്കർ ഉദ്യോഗസ്ഥർ നീക്കം ചെയ്യിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ പൊലീസിന്റെ അകമ്പടിയോടെ എത്തിയാണ് സ്റ്റിക്കർ കീറിച്ചത്. വാഹനത്തിൽ സ്റ്റിക്കർ ഒട്ടിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്നു ചോദിച്ചായിരുന്നു പരാക്രമം. ഇതേപ്പറ്റി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
തനിക്കെതിരെ അപവാദം പ്രചരിപ്പിക്കാനായി ലഘുലേഖ ഇറങ്ങിയപ്പോൾ അതിനെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി. പക്ഷേ, കേസെടുക്കാൻ വകുപ്പില്ലെന്ന നിലപാടിലാണ് അദ്ദേഹം. പരാതി ഏതോ കോടതിക്ക് കൈമാറിയെന്നും പറയുന്നു. ഐപിസിയെപ്പറ്റി ഒരു ചുക്കും അറിയാത്ത ആളാണ് ജില്ലാ പൊലീസ് ചീഫ്- സുധാകരന്‍ ആക്ഷേപിച്ചു.
പൊലീസിനെ ഉപയോഗിച്ച് തന്നെ മന:പൂർവ്വം അപമാനിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. അത് ഇനിയും തുടർന്നാൽ ഹരിപ്പാട്ടുവന്ന് സമരം നടത്തും. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തങ്ങൾ ആരെയും തേജോവധം ചെയ്യുന്നില്ല. എല്ലാത്തരം വർഗ്ഗീയ ശക്തികളെയും നിലംപരിശാക്കണമെന്നാണ് എൽഡിഎഫ് ആഹ്വാനം ചെയ്യുന്നത്- സുധാകരന്‍ പറഞ്ഞു.
ആട്ടിൻതോലിട്ട ചെന്നായ ആണ് ബിജെപി. ദേവസ്വം മന്ത്രിയെന്ന നിലയിൽ ചെയ്ത കാര്യങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തു. അമ്പലപ്പുഴയിൽ കോൺഗ്രസ് ഇക്കുറി സ്ഥാനാർത്ഥിയെ നിർത്താതിരുന്നത് ശരിയായില്ല. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാനായിരുന്നു തങ്ങൾക്ക് താത്പര്യം. ഇത്രയും കാലം കോൺഗ്രസിന് വോട്ടു ചെയ്തവർ ധാർമ്മികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിലാണ്. അവരുടെ വോട്ട് എൽഡിഎഫിനു കിട്ടും'- സുധാകരൻ പറഞ്ഞു.