ഒടുവില്‍ ജി സുധാകരന്‍ കോണ്‍ഗ്രസ്സുകാരോട് വോട്ട് ചോദിച്ചു!!!
അമ്പലപ്പുഴ: ജി സുധാകരൻ കറതീർന്ന കമ്മ്യൂണിസ്റ്റാന്നെന്നാണ് പൊതുവെയുള്ള അഭിപ്രായം. പക്ഷേ, അങ്ങനെയുള്ള ഒരാൾ എന്തിനാണ് കോൺഗ്രസുകാരുടെ വോട്ടു തേടിയത്. അതും പ്രത്യേക പ്രസ്താവന കോൺഗ്രസുകാർക്ക് മാത്രമായി അച്ചടിച്ചിറക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നുയരുന്ന ചോദ്യമിതാണ്.
തോൽക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് സുധാകരൻ ഇങ്ങനെയൊരു കളി കളിച്ചതെന്നാണ് യുഡിഎഫിന്റെ ആരോപണം.
യുഡിഎഫ് ഘടകകക്ഷിയായ ജനതാദൾ യു സ്ഥാനാർത്ഥി ഷെയ്ക്ക് പി ഹാരിസ് സ്വാതന്ത്രനാണെന്നും കോൺഗ്രസുകാർ തനിക്ക് വോട്ടു ചെയ്യണമെന്നുമാണ് സുധാകരന്റെ അഭ്യർത്ഥന. വരികൾക്കിടയിൽ വർഗീയതയും പ്രസ്താവനയിലുണ്ട്.
കോൺഗ്രസിലെ പല പ്രമുഖരും നോട്ടമിട്ട മണ്ഡലമായിരുന്നു അമ്പലപ്പുഴ. എന്നാൽ കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മറികടന്നാണ് നേതൃത്വം ജെഡിയുവിന് സീറ്റ് നൽകിയത്. ആദ്യം കോൺഗ്രസ് നേതാക്കൾക്ക് അതിൽ മുറുമുറുപ്പുണ്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് എല്ലാ വരും ഒറ്റക്കെട്ടായിട്ടാണ് പ്രചരണം നടത്തിയത്. ഇത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായ ഒരു ട്രെൻഡ് ഇവിടെയുണ്ടാക്കിയിരുന്നു.
വിഎസിനെ വിമർശിച്ചതും വനിതാ ബ്രാഞ്ച് സെക്രട്ടറിയെ പരസ്യമായി ശകാരിച്ചതും സുധാകരന് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. അതു കൊണ്ടാകാം യുഡിഎഫിൽ ഭിന്നിപ്പുണ്ടാക്കി വോട്ടു തട്ടാനുള്ള ഈ തന്ത്രമെന്നാണ് ആരോപണം. സംഗതി എന്തായാലും വർഗീയ വിഷം കലർന്ന സുധാകരന്റെ വോട്ടഭ്യർത്ഥനയ്ക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.