യുഡിഎഫ് അധികാരത്തിൽ വന്നാൽ തമിഴ്നാട്ടിലേക്ക് താമസം മാറ്റുമെന്ന് ബാലകൃഷ്ണപിള്ള
ആലപ്പുഴ: യുഡിഎഫ് വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ താൻ തമിഴ്നാട്ടിലേക്ക് താമസം മാറ്റുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള. തമിഴ്നാട്ടിൽ 10 സെന്റ് വാങ്ങിയാൽ യുഡിഎഫ് ഭരണത്തിൽ ഇവിടെ താമസിക്കുന്നതിനേക്കാൾ നന്നായി കഴിയാനാകും.
വെള്ളാപ്പള്ളിയുംകൂട്ടരും ബിജെപിയോടും ആര്‍എസ്എസിനോടും ചേർന്ന് ജാതിയും മതവും പറഞ്ഞ് വോട്ടിന് ശ്രമിക്കുന്നത് ശ്രീനാരായണ ഗുരുവിനെ നിന്ദിക്കലാണ്. ഇടതുപക്ഷത്തിന്റെ വോട്ട് ചോർത്തി ഉമ്മന്ചാണ്ടിയെ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതൊന്നും ഇത്തവണ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി ചീത്തവിളിക്കുന്നവരെ ജനങ്ങൾ സംരക്ഷിക്കുന്നതാണ് ചരിത്രം. അഴിമതിയും കൊള്ളരുതായ്മകളുമാണ് ഉമ്മന്ചാണ്ടിയുടെ നേതൃത്വത്തില് നടന്നതെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ബാലകൃഷ്ണ പിള്ള.
യുഡിഎഫിന്‍റെ ഭാഗമായിരുന്ന ബാലകൃഷ്ണപിള്ള മകന്‍ ഗണേഷിന്‍റെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് നേതൃത്വവുമായി ഇടയുന്നത്. അതിനിടെ സര്‍ക്കാരിലെ ചില പ്രമുഖരുടെ അഴിമതിയ്ക്കെതിരെ പിള്ളയും ഗണേഷ് കുമാറും രംഗത്തെത്തിയതും ബന്ധം വഷളാക്കി. തുടര്‍ന്നാണ് ഇരുവരും മുന്നണി വിട്ട് പുറത്ത് പോന്നത്.