സിഎന്നിനും തേറമ്പിലിനും ഇരിപ്പുറക്കുന്നില്ല
തൃശ്ശൂര്‍: ആഗ്രഹിച്ചതൊന്നും നടന്നില്ല. മുതിര്‍ന്ന നേതാക്കളായിട്ടും പറഞ്ഞതൊന്നും പാര്‍ട്ടി കേട്ടതുമില്ല. വെറുതെയിരിക്കാമെന്ന് വെച്ചാല്‍ അതിനും അനുവദിക്കില്ല. തൃശ്ശൂരില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ മന്ത്രി സിഎന്‍ബാലകൃഷ്ണനും എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനും ഇരിപ്പുറയ്ക്കാത്ത അവസ്ഥിയിലാണ്.
സ്ഥാനാര്‍ഥി നിര്‍ണ്ണയമായിരുന്നു പ്രധാന പ്രശ്‌നം. ഒരു വട്ടം കൂടി മത്സര രംഗത്തേക്കിറങ്ങാന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന് മോഹമുണ്ടായിരുന്നു. യുവാക്കള്‍ വരട്ടെ, പുതിയ മുഖങ്ങള്‍ വരട്ടെ എന്നെല്ലാം കരുതി അത് വേണ്ടെന്ന് വെച്ചു. താത്പര്യമുള്ളവരെ മത്സര രംഗത്തേക്ക് ഇറക്കി പരീക്ഷിക്കാമെന്നായിരുന്നു പ്രതീക്ഷ. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ പട്ടിക നല്‍കിയതില്‍ ഒന്ന് പോലും ഡല്‍ഹിയില്‍ നിന്ന് അംഗീകരിച്ചില്ല. തനിക്ക് താത്പര്യമില്ലാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
തേറമ്പിലിന്റെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഒരുവട്ടം കൂടി തൃശ്ശൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലായിരുന്നു അദ്ദേഹം. പക്ഷേ മനസ് തുറക്കുന്നതിന് മുമ്പേ ചിലര്‍ പത്മജയെ തൃശ്ശൂരില്‍ കൊണ്ട് വന്ന് പ്രതിഷ്ഠിച്ചിരുന്നു. തുടക്കത്തില്‍ ഇഷ്ടക്കേട് പ്രകടിപ്പിക്കാതിരിക്കാനായില്ല. 25 വര്‍ഷം തൃശ്ശൂരിന്റെ എംഎല്‍എയായിരുന്നു. എടുത്ത് പറയാന്‍ നേട്ടങ്ങളൊന്നുമില്ലെങ്കിലും കോട്ടങ്ങളൊന്നുമില്ല.
തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ച പത്മജ മുതിര്‍ന്ന നേതാക്കളായ സിഎന്‍ബാലകൃഷ്ണനേയും തേറമ്പില്‍ രാമകൃഷ്ണനെയും കാണാന്‍ ചെന്നിരുന്നു. ലീഡറുടെ മകളായിട്ട് പോലും തണുത്ത മട്ടിലാണ് രണ്ട് പേരും സ്വീകരിച്ചത്. ഇനിയും ഈ തണുപ്പന്‍ രീതി തുടര്‍ന്നാല്‍ അടുത്ത മുന്നോട്ടുള്ള യാത്രക്ക് തടസ്സമാകുമെന്ന് നേതാക്കള്‍ക്ക് മനസിലായി തുടങ്ങി.
കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ രണ്ട് പേരുമെത്തി. ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റമുണ്ടായപ്പോഴും കോണ്‍ഗ്രസിനെ തുണച്ച മണ്ഡലമാണ് തൃശ്ശൂര്‍. ഇവിടെ പത്മജ തോറ്റാല്‍ ഇനി കേരളത്തില്‍ എവിടെ നിന്നാലും ജയിക്കുമോയെന്ന് കണ്ടറിയേണ്ടിവരും. തലസ്ഥാന നേതാക്കളുടെ മനസ് കണ്ടറിഞ്ഞാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ആളെ കാണിക്കാനെങ്കിലും രംഗത്തിറങ്ങിയത്.