ചെങ്ങന്നൂരിൽ ശോഭനയുടെ 'ഭീഷണി'
ചെങ്ങന്നൂർ: ശോഭന ജോർജ് -ഏറെ നാളായി ഈ പേര് രാഷ്ടീയ കേരളത്തിൽ കേൾക്കാനില്ലായിരുന്നു. ഏറെക്കാലം എംഎൽഎ ആയി ശോഭിച്ച ശോഭനയെ കുറെക്കാലമായി കോൺഗ്രസ്അകറ്റി നിർത്തി. പക്ഷേ, ഇനി പാർട്ടി സീറ്റിനു വേണ്ടി കാത്തിരിക്കാൻ ശോഭനയെ കിട്ടില്ല. അതു കൊണ്ടു തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ശോഭന പ്രചാരണവും തുടങ്ങി.
ചെങ്ങന്നൂരിൽ ശോഭന വരുന്പോള്‍ മുന്നണികൾ പേടിക്കേണ്ടി വരും. ജാതി സമവാക്യം തന്നെ കാരണം. യുഡിഎഫ്, എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ നായർ സമുദായക്കാരാണ്. ക്രൈസ്തവർക്ക് ഏറെ സ്വാധീനമുള്ള ചെങ്ങന്നൂരിൽ ശോഭനയ്ക്ക് ആ മത വിഭാഗത്തിന്റെ വോട്ട് വീഴ്ത്താനായാൽ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ പിസി വിഷ്ണുനാഥിനെയായിരിക്കും ദോഷമായി ബാധിക്കുക.
എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ കെകെ രാമചന്ദ്രൻ നായർ, ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ള എന്നിവർക്കും ശോഭനയെ പേടിക്കേണ്ടി വരും. ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കുകയും ചെയ്താൽ ചെങ്ങന്നൂരിൽ തീപാറുമെന്നുറപ്പ്.
2011 ല്‍ പിസി വിഷ്ണുനാഥ് 12,500 വോട്ടുകള്‍ക്കാണ് സിപിഎമ്മിന്‍റെ സിഎസ് സുജാതയെ പരാജയപ്പെടുത്തിയത്. വലതുമുന്നണിയ്ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. മൂന്ന് തവണ ശോഭന ജോര്‍ജ്ജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചുകയറിയിട്ടുണ്ട്.
ഒരിയ്ക്കല്‍ പാര്‍ട്ടി വിട്ട് കരുണാകരന്‍റെ ഡിഐസിയില്‍ ചേര്‍ന്ന ആളാണ് ശോഭന. അന്ന് എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ടായിരുന്നു ആ നിര്‍ണായക തീരുമാനം ശോഭന ജോര്‍ജ്ജ് എടുത്തത്. പിന്നീട് കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചെത്തിയെങ്കിലും ശോഭനയ്ക്ക് അത്ര പരിഗണനയൊന്നും ലഭിച്ചില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങനൂര്‍ സീറ്റിന് അവകാശവാദവുമായി ശോഭന എത്തിയിരുന്നു. എന്നാല്‍ അന്നും സീറ്റ് നല്‍കിയില്ല. തുടര്‍ന്ന് അന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി പ്രചാരണം തുടങ്ങിയിരുന്നു. പക്ഷേ പാര്‍ട്ടിയിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്ന് പത്രിക പിന്‍വലിച്ചു.
എന്തായാലും ഇത്തവണ അങ്ങനെ സംഭവിയ്ക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.