ദില്ലിയില്‍ തട്ടിക്കൊണ്ടുപോയത് മന്ത്രി ശിവകുമാറിന്റെ മകളെ... ബിജു രമേശിന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മന്ത്രി വിഎസ് ശിവകുമാറിന്റെ മകളെയാണ് ദില്ലിയില്‍വച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്ന് ബിജു രമേശിന്‍റെ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തല്‍. തട്ടിക്കൊണ്ടുപോയ സംഭവം ഒതുക്കി തീര്‍ത്തതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കൂടിയായ ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.
മകളെ തട്ടിക്കൊണ്ടുപോയിട്ടും പരാതികൊടുക്കാന്‍ വിഎസ് ശിവകുമാര്‍ തയാറായില്ല. മരുന്ന് കമ്പനിയുമായുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് എത്തിച്ചത്. 15 കോടി രൂപ മരുന്ന് കമ്പനിക്കാരില്‍ നിന്ന് വാങ്ങിയിട്ടും അവര്‍ക്ക് കരാര്‍ നല്‍കിയില്ല. കാലാവധി കഴിയാറായ മരുന്നാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വാങ്ങാന്‍ ശ്രമിച്ചത്. കരാര്‍ കിട്ടാത്തതിനാല്‍ കമ്പനി പണം തിരികെ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മരുന്ന കമ്പനിക്കാര്‍ ശിവകുമാറിന്‍റെ മകളെ തട്ടിക്കൊണ്ടുപോയതെന്നാണ് ബിജു രമേശിന്‍റെ ആരോപണം.
ഒരു ഐജി നേരിട്ടിടപെട്ടാണ് കേസ് ഒതുക്കിയത്. തുക മടക്കി നല്‍കിയാണ് മകളെ നാട്ടിലെത്തിച്ചത്. ആരോഗ്യവകുപ്പില്‍ നടന്ന കോടികളുടെ അഴിമതികളുടെ ഒരു ഭാഗമാണ് തട്ടിക്കൊണ്ട് പോകലും ഒത്തുതീര്‍പ്പും എന്നും ബിജു രമേശ് ആരോപിയ്ക്കുന്നു.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴും നല്‍കുന്നുണ്ട്. 164 കോടി രൂപ നല്‍കി ബിനാമി പേരില്‍ ഇടപ്പഴഞ്ഞിയിലെ ആശുപത്രി മന്ത്രി വാങ്ങുന്നത് അഴിമതിപ്പണം കൊണ്ടാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
ആരോപണ വിധേയരായ കെഎം. മാണി, കെ ബാബു എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങും. സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണവരും. ബിജുരമേശും ജയിക്കും. എന്നാല്‍ മാത്രമേ ബാര്‍ കോഴ ഉള്‍പ്പെടെയുള്ള അവിശുദ്ധ ഇടപാടുകളിലെ അന്വേഷണം കൃത്യമായി നടക്കുകയുള്ളൂ. ബാര്‍കോഴക്കേസിലെ അന്വേഷണം മാണിയും ബാബുവും ചേര്‍ന്നുള്ള ഗൂഢാലോചന പ്രകാരമാണ് നടക്കുന്നത്. ബാര്‍ കോഴക്കേസില്‍ ആരോപണം ഉയര്‍ത്തിയ പലരും പിന്‍മാറയതിന് പിന്നില്‍ അവിഹിത ഇടപാടുകളാണ്.
ഇനി ബാര്‍ ഉടമകളുടെ സംഘടനാ ഭാരവാഹിത്വം ഏല്‍ക്കില്ല. അബ്കാരി രംഗത്ത് നിന്നും പിന്‍മാറും. സാമഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഹോട്ടല്‍, കണ്‍സ്ട്രക്ഷന്‍ മേഖയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.ആരോഗ്യമന്ത്രിയാരിക്കെ വി എസ് ശിവകുമാര്‍ നടത്തിയ അഴിമതികള്‍ക്കെതിരെയുള്ള പോരാട്ടമാണ് തിരുവനന്തപുരം മത്സരത്തിലെ തിരഞ്ഞെടുപ്പ് വിഷയം. ആരോഗ്യവകുപ്പിലെ സ്ഥലമാറ്റത്തിന് പോലും കോടികളാണ് കൈക്കൂലി വാങ്ങിയത്. ഇതെല്ലാം പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ബിജുരമേശ് പറഞ്ഞു.