കുന്നംകുളത്ത് ത്രികോണ പോരാട്ടം ... അഭിമാന പോരാട്ടം; സിപിഎമ്മോ സിഎംപിയോ?
കുന്നംകുളം: കുന്നംകുളം മണ്ഡലത്തില്‍ ത്രികോണ മത്സരം പേരില്‍ മാത്രമല്ലെന്ന് ഉറപ്പായി. ജയിച്ചേ തീരുവെന്ന വാശിയിലാണ് യുഡിഎഫും, എല്‍ഡിഎഫും. വോട്ടുകള്‍ ചോരാതിരിക്കുന്നതിനും എണ്ണം ഇരട്ടിയാക്കാനും ബിജെപിയും പോരാടുന്നു. മത്സരം മുറുകുമ്പോള്‍ വിധി ആര്‍ക്കൊപ്പമാകുമെന്നത് നിശ്ചയിക്കാന്‍ പ്രയാസം.
സിഎംപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി ജോണാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 2011 ല്‍ ഏറ്റവും ഒടുവിലാണ് സിഎംപിക്ക് കുന്നംകുളത്ത് സീറ്റ് ലഭിച്ച് ജോണ്‍ മത്സരത്തിന് എത്തുന്നത്. അന്ന് പ്രചാരണം തുടങ്ങാന്‍ അല്‍പം വൈകിയിരുന്നു . എന്നാല്‍ രണ്ടാമത്തെ വരവില്‍ രണ്ടും കല്‍പ്പിച്ചാണ്. ജയത്തില്‍ കുറഞ്ഞൊരു ചിന്തയുമില്ല.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് മണ്ഡലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വരെ ആസുത്രണം ചെയ്താണ് ആസൂത്രണ കമ്മീഷന്‍ അംഗമായ സിപി ജോണിന്‍റെ പ്രചാരണം. കോണ്‍ഗ്രസ് നേതാക്കളെയും മറ്റ് ഘടക കക്ഷികളെയും ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളുമുണ്ട്. വണ്‍മാന്‍ ഷോ കാണിക്കാനും ജോണിന് കഴിയുമെന്നത് പ്രചാരണത്തിലെ നേട്ടമാണ്.
സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് എസി മൊയ്തീന്‍ മത്സര രംഗത്തിറങ്ങിയിട്ടുള്ളത്. സിപിഎമ്മിലെ ബാബു എം പാലിശ്ശേരിയും ബാലാജിയും തമ്മിലുള്ള സ്വര ചേര്‍ച്ചയില്ലായ്മയിലാണ് മൊയ്തീനെ കുന്നംകുളത്തേക്ക് എത്തിച്ചത്. ജില്ലാ സെക്രട്ടറി വന്ന് മത്സരിക്കുമ്പോള്‍ പരാജയപ്പെട്ടാല്‍ പലരുടെയും തല തെറിക്കുമെന്നുറപ്പ്. താഴേതട്ട് മുതല്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. പികെ ബിജു എംപിക്കാണ് പ്രവര്‍ത്തന ചുമതല. നേതാക്കളില്‍ ഓരോരുത്തരെയും നിരീക്ഷിക്കാനുള്ള പാടവം കൂടിയുണ്ട് ബിജുവിന്. ആര്‍ക്കും പിന്നില്‍ നിന്ന് കുത്തുവാനുള്ള അവസരം ഉണ്ടാകുകയുമില്ല. വടക്കാഞ്ചേരിയില്‍ നിന്ന് രണ്ട് വട്ടം മത്സരിച്ചപ്പോഴും വിജയം മൊയ്തീനൊപ്പം നിന്നിട്ടുണ്ട്. കുന്നംകുളവും കൈവിടില്ലെന്ന ശുഭപ്രതീക്ഷയിലാണ് എല്‍ഡിഎഫ് പാളയം.
ബിജെപിയും മത്സരത്തില്‍ ഒട്ടും പിറകിലല്ല. ജയത്തിലേക്ക് ഒരുപാട് അകലമുണ്ടെങ്കിലും സ്വന്തമായ വോട്ടുകള്‍ ചിതറാതിരിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. 25000 വോട്ടാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ 11725 വോട്ടാണ് ലഭിച്ചത്. കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കിയാല്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ ക്ഷീണമാകും. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം. വലിയ ഭൂരിപക്ഷത്തോടെ ഇവിടെ നിന്ന് ആര്‍ക്കും വിജയിക്കാനാകില്ല.