എന്തുകൊണ്ട് ബിജിമോളെ അങ്ങനെ പറഞ്ഞു... ? വെള്ളാപ്പള്ളിയുടെ വിശദീകരണം
ചെങ്ങന്നൂർ : പീരുമോട് എംഎല്‍എയും ഇത്തവണത്തെ ഇടത് സ്ഥാനാര്‍ത്ഥിയും ആയ ഇഎസ് ബിജിമോള്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി ഇപ്പോള്‍ അതിന് മറുപടി പറയുകയാണ്.
സമുദായത്തിനെതിരെ അപവാദം പ്രചരിപ്പിച്ചതിനാലാണ് ഇഎസ്.ബിജിമോള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചതെന്നാണ് വെള്ളാപ്പള്ളി നടേശന്‍റെ വിശദീകരണം. ചെങ്ങന്നൂരില് എസ്എന്‍ഡിപി കുടുംബയോഗ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനറല് സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ സമുദായത്തെ അവഹേളിക്കുന്നത് നോക്കിയിരിക്കാനാവില്ല. പ്രതികരിക്കുക തന്നെ ചെയ്യും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കല്ലെറിയപ്പെടുന്ന നേതാവ് മോദിയാണെങ്കില്‍ കേരളത്തില് ആ സ്ഥാനം തനിക്കാണ്- വെള്ളാപ്പള്ളി പറഞ്ഞു.
വിഎസും സുധീരനും കുലംകുത്തികളാണ്. ഇരുവര്‍ക്കും തന്റെ ചോരയാണ് വേണ്ടത്. ഈഴവ സമുദായത്തെ രക്ഷിക്കേണ്ടതിന് പകരം കുത്തിനോവിക്കാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
കേരളത്തിലെ ആദിവാസി കോളനികളിലെ അവസ്ഥയെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. അത്തരത്തില്‍ നിരവധി കോളനികള്‍ നേരിട്ടറിയാം. സികെ ജാനു ജയിച്ചാല് ആദിവാസി കോളനികളുടെ അവസ്ഥയ്ക്ക് മാറ്റം വരും. ചെങ്ങന്നൂരില് അഡ്വ പി.എസ് ശ്രീധരന്‍ പിള്ളയെ ജയിപ്പിക്കാന് എല്ലാ സമുദായ അംഗങ്ങളും ഒറ്റക്കെട്ടയി ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.