തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് നവമാധ്യമങ്ങളെ
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നവമാധ്യമങ്ങളെ. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകംതന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് നിരീക്ഷിക്കാനോ രാഷ്ട്രീയ പാര്‍ര്‍ട്ടികളും സ്ഥാനാര്‍ഥികളും വരുത്തുന്ന ചെലവ് കണക്കുകൂട്ടാനോ പ്രത്യേകിച്ച് സംവിധാനങ്ങളൊന്നുമില്ല.
രാഷ്ട്രീയപാര്‍ട്ടികള്‍ നവമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ഇത് പേരിന് മാത്രമാണെന്ന ആരോപണവു ഉയര്‍ന്നിട്ടുണ്ട്.ജില്ലാ തലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സെല്ലിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സെല്ലാകട്ടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന പരസ്യങ്ങള്‍ക്ക് അനുമതി നല്‍കാനാണ് രൂപീകരിച്ചിരിക്കുന്നത്.സെല്ലിന്റെ അനുമതി വാങ്ങിയതിനു ശേഷമേ സ്ഥാനാര്‍ഥികള്‍ക്ക് ബ്ലോഗുകള്‍,യുടൂബ്,വിക്കിപീഡിയ, ഫെയ്‌സ്ബുക്ക്,ട്വിറ്റര്‍ തുടങ്ങിയവയിലെല്ലാം പരസ്യങ്ങള്‍ പ്രചരിപ്പിക്കാനാവൂ.
പക്ഷേ പരസ്യങ്ങളല്ലാതെ പല അക്കൗണ്ടുകളില്‍നിന്നായി പ്രചാരണം എന്ന നിലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനോ അതിന്റെ സ്രോതസ് കണ്ടുപിടിക്കാനോ ഉള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മിഷനില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍തന്നെ മുന്നണികളുടെ പേരിലും പൊതുസ്വഭാവത്തിലുമുള്ള ട്രോളുകളും സന്ദേശങ്ങളും വാട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പറന്നു തുടങ്ങിയിരുന്നു. ഇവയുടെയൊന്നും സ്രോതസ് എവിടെനിന്നാണെന്നും പറയാനാകില്ല.
സിനിമാ സീനുകളില്‍നിന്നെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ട്രോളുകള്‍ മുന്നണികളുടെ പ്രവര്‍ത്തനങ്ങളേയും വികസനത്തേയും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളേയും കണക്കറ്റ് കളിയാക്കുന്നവയാണ്. ഇവയുടെ ഉറവിടത്തെക്കുറിച്ച് മാത്രം വ്യക്തമല്ല. ഇങ്ങനെയുള്ള കാര്യങ്ങളില്‍ പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാനാകൂ എന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.
പക്ഷേ നവമാധ്യമങ്ങളിലൂടെ മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യപ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങള്‍, സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തുക.