വിദ്യാർത്ഥികളോട് മോശം പെരുമാറ്റം; കേരള സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു!
തിരുവനന്തപുരം: അടുത്ത കാലത്തായി കേരള സർവ്വകലാശാല നിരവധി വിവാദങ്ങളിലാണ് നിറഞ്ഞ് നിന്നത്. ഉത്തര പേപ്പർ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതും മാർക് ലിസ്റ്റ് ഒരു പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതും കേരളത്തിൽ വൻ ചർച്ചയായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം നടക്കുന്നതിനിടയിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന വാർത്തയും പുറത്ത് വരുന്നത്.
കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ജോണ്‍സണെ സസ്പെന്റ് ചെയ്തെന്ന് റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജോണ്‍സണ്‍ മോശമായി പെരുമാറുന്നവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയിൽ സിന്‍ഡിക്കേറ്റ് കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈക്കോളജി വിഭാഗത്തിലെ ഒന്നാം വർഷ എംഎസ്സി വിദ്യാർത്ഥികളാണ് വൈസ് ചാൻസലർക്ക് പരാതി നൽകിയത്. . എന്നാൽ ആരോപണങ്ങൾ തള്ളിയ ഡോ.ജോൺസൺ വിരമിച്ച അധ്യാപകനാണ് പരാതിക്ക് പിന്നിലെന്ന് ആരോപിച്ചിരുന്നു. ഇന്റേണൽ മാർക്ക് കുറച്ചെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം നിഷേധിച്ച അധ്യാപകന്‍ ഇതുവരെ ഇന്‍റേണല്‍ മാര്‍ക്ക് നിഷേധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.