അശ്വതി ജ്വാലയുടെ പരാതി; വനിതാ കമ്മീഷൻ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സാമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്നതിനെതിരെ അശ്വതിജ്വാല വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ നേരിട്ടുളള അന്വേഷണം ആരംഭിച്ചതായി വനിതാ കമ്മീഷൺ ചെയർപേഴ്സൺ എം.സി. ജോസഫൈൻ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷൻ ഡയറക്ടർ ഇന്നലെ നേരിട്ട് അശ്വതി ജ്വാലയുടെ മൊഴിയെടുത്തു. അപമാനിക്കപ്പെട്ടതായി സംഭവം നേരിട്ട് അന്വേഷിച്ച കമ്മീഷൻ ഡയറക്ടർക്ക് ബോധ്യപ്പെട്ടു.
സാമൂഹി മാദ്ധ്യമങ്ങളിലൂടെ ഒരു സ്ത്രീയും ഈ വിധം വാക്കുകൾ കൊണ്ട് അപമാനിക്കപ്പെടാൻ പാടില്ല. അങ്ങനെയുണ്ടായാൽ പരാതി ലഭിക്കുന്ന പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എം.സി. ജോസഫൈൻ പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളിൽ വന്ന പരാമർശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഹാജരാക്കാൻ അശ്വതിജ്വാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോശം പരാമർശങ്ങൾ നടത്തിയ വ്യക്തികളുടെ പേര് വിവരങ്ങൾ ഉൾപ്പെടെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.
സാധാരണയായി വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളിൻമേൽ അതാത് ജില്ലാ പോലീസ് മേധാവികളോട് അന്വേഷണ റിപ്പോർട്ട് തേടുകയാണ് പതിവ്. എന്നാൽ പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് നേരിട്ട് അന്വേഷിക്കാൻ ഡയറക്ടറെ ചുമതലപ്പെടുത്തിയതെന്നും ചെയർപേഴ്സൺ പറഞ്ഞു.
വിദേശവനിതയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്നുള്ള തരത്തിലുള്ള ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.