'11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും'; സർക്കാരിനെതിരെ കെ സുധാകരൻ
lതിരുവനന്തപുരം: സീപ്ലെയിൻ പദ്ധതിയിൽ സി പി എമ്മിനെതിരെ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന പദ്ധതിയാണ് സീപ്ലെയിനെന്നും മുൻ ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയ സ്വപ്ന പദ്ധതികൾ സ്വന്തം സർക്കാരിന്റെ പേരിലാക്കി അവതരിപ്പിക്കുന്ന നെറികെട്ട രാഷ്ട്രീയമാണ് സിപിഎം നടത്തുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. പത്ത് വർഷങ്ങൾക്കിപ്പുറം സീപ്ലെയിൻ പദ്ധതി അതേ പേരിൽ അവതരിപ്പിക്കുമ്പോൾ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് ഒരു മാപ്പെങ്കിലും പറയാൻ സർക്കാർ തയ്യാറാകണമെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്പോഴാണ് കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ സീപ്ലെയിൻ നടപാക്കുന്നത്. 2013 ജൂണിലാണ് രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി കേരളത്തിൽ നടപ്പാകുന്നത്. ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലിലാണ് സീപ്ലെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. അന്ന് സിപിഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയില്‍ ഇറക്കാന്‍ പോലും സമ്മതിച്ചില്ല. സിപിഎം എതിര്‍ത്തു തകര്‍ത്ത അനേകം പദ്ധതികളില്‍ ഒന്നായി ഇതോടെ സീപ്ലെയിനും മാറി. സീ ബേര്‍ഡ് എന്ന കമ്പനിയുടെ സീപ്ലെയിന്‍ 2019ല്‍ ബാങ്ക് ജപ്തി ചെയ്തു. ഫ്‌ളോട്ടിംഗ് ജെട്ടി, വാട്ടര്‍ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാന സര്‍ക്കാരും മുടക്കിയിരുന്നു. അതും വെള്ളത്തിലായി. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നീട് സീപ്ലെയിന്‍ പദ്ധതി വിജയകരമായി നടപ്പാക്കി.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി സ്മാര്‍ട്ട് സിറ്റി തുടങ്ങിയ കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെയെല്ലാം എതിര്‍ത്തശേഷം പിന്നീട് സ്വന്തം മേല്‍വിലാസത്തില്‍ അവതരിപ്പിക്കുന്ന സി പി എമ്മിന്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിന്‍ പദ്ധതിയുടെ കാര്യത്തിലും ആവര്‍ത്തിച്ചു. വികസനത്തില്‍ രാഷ്ട്രീയം കുത്തിനിറക്കുന്ന സിപിഎം നയം മൂലം കേരളത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിനും വികസന മുരടിപ്പിനും കണക്കുകളില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം സീപ്ലയിനിന്റെ പരീക്ഷണ പറക്കൽ 11 നാണ്. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. മന്ത്രി പി എ മുഹമ്മദ്റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിൻ്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക .












Click it and Unblock the Notifications