രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി അവര്‍ 14 പേരും സുരക്ഷിതരായി നാട്ടിലെത്തി; കയ്യടി
കോഴിക്കോട്: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് നിരവധി പേരാണ് ഇന്ത്യയുടെ വിവിധ ഭാഗത്ത് കുടുങ്ങിക്കിടക്കുന്നത്. പലരും സ്വന്തം വീട്ടിലേക്ക് പോകാനാവാത്ത വിധത്തില്‍ പല സ്ഥലങ്ങളിലും കഴിയുകയാണ്. ഇതിനിടെ കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃകാപരമായ പ്രവൃത്തിയെയും അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്. അര്‍ദ്ധരാത്രിയില്‍ പെരുവഴിയിലാകുമെന്ന ആശങ്കയില്‍ കഴിഞ്ഞ 13 പെണ്‍കുട്ടികളെയാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ഇടപെട്ട് നാട്ടിലെത്തിച്ചത്. സംഭവം ഇങ്ങനെ.
Recommended Video
ട്രാവലറില്‍ നാട്ടിലേക്ക്
ഹൈദരാബാദിലെ ടാറ്റാ കണ്‍സല്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന ആതിരയടക്കമുള്ള 14 പേര്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറില്‍ നാട്ടിലേക്ക് തിരിച്ചത്. ഇതില്‍ വിഷ്ണു ഒഴിച്ച് ബാക്കിയെല്ലാവരും പെണ്‍കുട്ടികളായിരുന്നു. നാട്ടിലേക്ക് എത്തിക്കാമെന്ന് പറഞ്ഞാണ് അവിടെ നിന്ന് യാത്ര തിരിച്ചത്. എന്നാല്‍ പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡ്രൈവര്‍ നിലപാട് മാറ്റി. സംഘത്തെ അകതിര്‍ത്തിയില്‍ ഇറക്കാമെന്ന നിലപാടിലേക്ക് ഡ്രൈവര്‍ എത്തി.
അര്‍ദ്ധരാത്രി മുത്തങ്ങയില്‍
ഡ്രൈവര്‍ നിലപാട് മാറ്റിയതോടെ മുത്തങ്ങ ചെക്ക് പോസ്റ്റ് എത്താറായിരുന്നു. കേരളത്തിലേക്ക് പോകാന്‍ അതിര്‍ത്തിയില്‍ നിന്നും വേറെ വണ്ടി വിളിക്കണമെന്ന് ഡ്രൈവര്‍ സംഘത്തോട് പറഞ്ഞു. അര്‍ദ്ധരാത്രിയില്‍ മുത്തങ്ങയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലാത്തത് കൊണ്ട് വണ്ടി തോല്‍പ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ സംഘത്തിലുള്ളവര്‍ പലരെയും വിളിച്ചു. എന്നാല്‍ ഒരു വഴിയും ആ സമയത്ത് തുറന്നില്ല. അപ്പോഴേക്കും സമയം ഒരു മണിയായിരുന്നു.
മുഖ്യമന്ത്രിയെ വിളിച്ചു
ഒരു വഴിയും തുറക്കാത്തതോടെ മുഖ്യമന്ത്രിയെ വിളിക്കാന്‍ തീരുമാനിച്ചു. ഒരു നിര്‍വാഹമില്ലാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ അര്‍ദ്ധരാത്രി വിളിച്ചുണര്‍ത്തിയത്. ശകാരിക്കുമോ എന്നൊരു ഭയമുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തെ റിംഗില്‍ മുഖ്യമന്ത്രി ഫോണെടുത്തു. ഞങ്ങളുടെ പ്രശ്‌നം ചോദിച്ചറിഞ്ഞ ശേഷം മുഖ്യമന്ത്രി തന്നെ പരിഹാരം നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറെയും എസ്പിയെയും വിളിക്കാനായിരുന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ഇവരുടെ നമ്പറും മുഖ്യമന്ത്രി പറഞ്ഞു തന്നു.
യാത്രയ്ക്ക് പകരം സംവിധാനം
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് പേരെയും വിളിച്ചു. ആദ്യം കിട്ടിയത് എസ്.പിയെയായിരുന്നു. തോല്‍പ്പെട്ടിയില്‍ വാഹനം എത്തുമ്പോഴേക്കും പകരം സംവിധാനം ഒരുക്കാമെന്ന് എസ് പി ഉറപ്പുനല്‍കി. വാഹനം ഇറങ്ങി പനിയുണ്ടോ എന്ന് പരിശോധിച്ച് കൈകഴുകി നിന്നു. 20 മിനിറ്റ് കഴിയുമ്പോഴേക്കും പകരം വാഹനവുമായി എസ്‌ഐ എയു ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതമായി വീട്ടിലെത്തി.
സര്‍ക്കാര്‍ മുന്നിലുണ്ട്
രാത്രി വൈകി കേരള-കര്‍ണാടക അതിര്‍ത്തിയിലെ തോല്‍പ്പെട്ടിയില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ മുഖ്യമന്ത്രി പകര്‍ന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്‌നം വീട്ടില്‍ എംആര്‍ ആതിര പറയുന്നു. സര്‍ക്കാര്‍ മുന്നിലുണ്ടെന്ന വാക്കുകള്‍ വെറുംവാക്കല്ലെന്ന് വ്യക്തമായെന്ന് ആശ്വാസത്തോടെ ആതിര പറയുന്നു.