പുലാവും പഴങ്ങളും കഴിച്ചു, ഒരു മണിക്കൂറോളം വ്യായമം'; രാഹുലിന്റെ വിശ്രമ ദിനം ഇങ്ങനെ.. ഇന്ന് തൃശ്ശൂരിൽ
തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ക്ഷീണം മാറ്റാൻ പൂർണ വിശ്രമത്തിലായിരുന്നു ഇന്നലെ രാഹുൽ ഗാന്ധി. ചാലക്കുടിയിൽ ക്രസന്റ് സ്കൂൾ മൈതാനിയിലാണ് ഭാരത് ജോഡോ സംഘവും രാഹുലും കണ്ടെയ്നറിൽ കഴിഞ്ഞത്. നിരവധി പേർ രാഹുലിനെ കാണാൻ എത്തിയിരുന്നുവെങ്കിലും അദ്ദേഹം പൂർണവിശ്രമത്തിലാണെന്ന് വ്യക്തമാക്കി തിരച്ചയക്കുകയായിരുന്നു നേതാക്കൾ.

അതേസമയം അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമായിരുന്നു രാഹുലിനെ കാണാൻ ഗെഹ്ലോട്ട് എത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള അവസാന ശ്രമം എന്ന നിലയ്ക്കായിരുന്നു അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് എത്തിയത്. എന്നാൽ താൻ ഇല്ലെന്ന നിലപാട് രാഹുൽ ആവർത്തിക്കുകയായിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ രാഹുലും ഗെഹ്ലോട്ടും ചർച്ച നടത്തിയെന്നാണ് സൂചന.ഒരാൾക്ക് രണ്ട് പദവി എന്നത് പാർട്ടി നിലപാട് അല്ലെന്ന് രാഹുൽ ഗാന്ധി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷം രവിലെ 9.30 യോടെ അശോക് ഗെഹ്ലോട്ട് ദില്ലിയിലേക്ക് തിരിച്ചു.

ഗെഹ്ലോട്ടും സംഘവും മടങ്ങിയതോടെ രാഹുലും മറ്റ് നേതാക്കളും ക്രെസന്റ് സ്‌കൂളിനോടു ചേര്‍ന്നുള്ള ക്രെസന്റ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഹാളിലിരുന്ന് ഭക്ഷണം കഴിച്ചു. യാത്രാ സംഘത്തിനും രാഹുലും പ്രത്യേകം ഉത്തരേന്ത്യൻ വിഭവങ്ങൾ സംഘാടകർ ഏർപ്പെടുത്തിയിരുന്നു. രാഹുൽ പുലാവും പഴങ്ങളുമാണ് കഴിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമായിരുന്നു ഭക്ഷണം നൽകിയത്.

ഭക്ഷണം കഴിഞ്ഞ് കണ്ടെയ്നറിലേക്ക് പോയ രാഹുൽ പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷൻമാരുമായും നേതാക്കളുമായും ഫോണിൽ സംസാരിക്കുകയും ഓൺലൈനായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വൈകീട്ട് 3 മണിയോടെ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ഒരു മണിക്കൂറം വ്യായാമം ചെയ്തു. വൈകിട്ട് സ്കൂൾ അധികൃതരെ രാഹുൽ കണ്ടിരുന്നു.

ശനിയാഴ്ച തൃശ്ശൂരിൽ നിന്നാണ് രാഹുലിന്റെ പര്യടനം ആരംഭിച്ചത്. രാവിലെ ആറരക്ക് പേരാമ്പ്രയിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ആദ്യഘട്ടം കൊടകര വഴി ആമ്പല്ലൂരിലാണ് സമാപിക്കുക. തുടർന്ന് വൈകീട്ട് നാലോടെ തലോരിൽ നിന്നാകും യാത്ര തുടങ്ങുക. ഒല്ലൂര്‍, കുരിയച്ചിറ, ശക്തന്‍ സ്റ്റാന്‍ഡ്, പട്ടാളം റോഡ്, എംഒ റോഡ് വഴി 5 മണിയോടെ യാത്ര സ്വരാജ് റൗണ്ടിൽ എത്തും. തേക്കിൻകാട് മൈതാനിയിൽ വെച്ചാണ് പൊതു സമ്മേളനം.

കെ സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ജയറാം രമേശ്, ദിഗ്വിജയ് സിംഗ് തുടങ്ങിയ നേതാക്കൾ പൊതുസമ്മേളനത്തിൽ സംസാരിക്കും. അതേസമയം ഇന്ന് രാമനിലയിൽ വെച്ച് മത സാംസ്കാരിക നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. സാഹിത്യ അക്കാദമിയിൽ കലാ സാംസ്‌കാരിക പ്രമുഖരുമായും കൂടിക്കാഴ്ച്ച നടത്തിയേക്കും.












Click it and Unblock the Notifications