എടിഎം കവർച്ച; അന്വേഷണം കേരളത്തിന് പുറത്തേയ്ക്ക്, മോഷ്ടാക്കളുടെ വാഹനത്തിൽ രക്തക്കറ!!
തൃശൂർ: കേരളത്തെ നടുക്കിയ എടിഎം കവർച്ചയിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നു. പ്രൊഫഷണൽ കവർച്ചാ സംഘങ്ങളാണ് പിന്നിലെന്നാണ് സൂചന. മോഷ്ടാക്കൾ സംസ്ഥാന വിടാനുള്ള സാധ്യത കണക്കിലെടുത്ത് അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ചാലക്കുടിയിൽ മോഷ്ടാക്കൾ ഉപേക്ഷിച്ച വാഹനത്തിൽ രക്തക്കറ കണ്ടെത്തിയതും പോലീസിനെ കുഴയ്ക്കുന്നുണ്ട്. ചാലക്കുടിയെ എടിഎം കവർച്ചാ സംഘത്തിൽ ഏഴുപേരുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ വേഷം മാറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
എടിഎം കവർച്ച
വെള്ളിയാഴ്ചയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എടിഎമ്മുകളിൽ കവർച്ച നടന്നത്. കൊച്ചി ഇരുമ്പനത്തെ എസ് ബി ഐ എടിഎമ്മിൽ നിന്നും 25 ലക്ഷം രൂപയും തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ നിന്ന് 10 ലക്ഷം രൂപയുമാണ് കവർന്നത്. ഇതിന് പുറമെ കോട്ടയത്തേയും എറണാകുളത്തേയും വിവിധ എടിഎം കൗണ്ടറുകളിൽ കവർച്ചാ ശ്രമവും നടന്നു.
പ്രൊഫഷണൽ സംഘങ്ങൾ
കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ, തമിഴ്നാട് ബന്ധമുള്ള പ്രൊഫഷണൽ സംഘങ്ങളാണെന്നാണ് പോലീസ് സംശയിക്കുന്നത്. കൊരട്ടിയിലേയും ഇരുമ്പനേത്തയും കവർച്ച നടത്തിയവർ ഒരേ സംഘത്തിലെ ആളുകളാണെന്ന നിഗമനത്തിലാണ് പോലീസ്. മോഷ്ടാക്കൾ ട്രെയിനിൽ സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്.
പ്രാദേശിക സഹായം
കവർച്ചാ സംഘത്തിന് പ്രദേശിക സഹായം കിട്ടിയിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അടുത്തിടെ മോചിതരായ മോഷ്ടാക്കളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ആദ്യ മോഷണ ശ്രമം നടന്ന കോട്ടയം വെമ്പള്ളി മുതൽ ചാലക്കുടി വരെയുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.
ഡോഗ് സ്ക്വാഡ്
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഡോഗ് സ്ക്വാഡ് മുനിസിപ്പാലിറ്റിക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡ് വരെ ഓടിയെത്തി നിൽക്കുകയായിരുന്നു. ഇവിടെ നിന്നും ഓട്ടോയിലോ മറ്റു വാഹനത്തിലോ ഇവർ ഒന്നര കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറി രക്ഷപെട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം.
പ്രത്യേക സ്ക്വാഡ്
കേരളത്തെ നടുക്കിയ എടിഎം തട്ടിപ്പ് പ്രത്യേക സ്ക്വാഡ് അന്വേഷിക്കും. ദില്ലി, തമിഴ്നാട് പോലീസ് സേനയുടെ സഹായം തേടിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് കൈമാറി. മൊബൈൽ നമ്പറുകൾ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
രക്തക്കറ
ശനിയാഴ്ച രാവിലെ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് തൃശൂരിൽ കവർച്ചാസംഘം ഉപേക്ഷിച്ച് പോയ വാഹനത്തിൽ രക്തക്കറ കണ്ടെത്തിയത്. പ്രതികൾ തമ്മിൽ സംഘട്ടനം നടന്നിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. ചാലക്കുടി ഹൈസ്കൂളിന് സമീപത്ത് നിന്നും മോഷ്ടാക്കൾ വേഷം മാറി പോയതിന്റ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കവർച്ചാ സംഘത്തിൽ എഴുപേരുണ്ടെന്ന് പോലീസ് അറിയിച്ചു.
ബോളിവുഡിൽ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതത്തോടെ, മീ ടുവിലെ പരിസഹിച്ച് നടി
നിങ്ങളെ കുറിച്ചുള്ള സത്യവും ഉടൻ പുറത്തുവരും; മീ ടുവിൽ കുടുങ്ങി ബോളിവുഡിന്റെ ബിഗ് ബിയും