കേരളം ചുട്ടുപൊള്ളുന്നു; ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ സെപ്റ്റംബർ ...ഇടിമിന്നൽ ഭീതിയും
Recommended Video
തിരുവനന്തപുരം: പ്രളയശേഷം പലവിധത്തിലുള്ള വിചിത്ര പ്രതിഭാസങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്. മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകിയ പുഴകളും തോടുകളുമെല്ലാം വീണ്ടും മെലിഞ്ഞു തുടങ്ങിയിരിക്കുന്നു. ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് താഴുന്നത് ആശങ്കയോടെയാണ് കേരളം നോക്കികാണുന്നത്.
ഹനാന് സംഭവിച്ച വാഹനാപകടം മന:പൂർവ്വമാണോ? പോലീസിന് പറയാനുള്ളത് ഇതാണ്...
പ്രളയപെയ്ത്തിന് ശേഷം അതിശക്തമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. നിരവധി പേർക്ക് സൂര്യതാപം ഏറ്റതായും റിപ്പോർട്ടുകളുണ്ട്. മുൻ വർഷങ്ങളേ അപേക്ഷിച്ച് മഴ ഏറ്റവും കുറവ് ലഭിച്ച സെപ്റ്റംബർ മാസമാണിത്. എന്നാൽ ആറു പതിറ്റാണ്ടിനിടെ ഏറ്റവും ചൂടേറിയ സെപ്റ്റംബർ മാസവും ഇതുതന്നെ.
മരണത്തിലും തോൽക്കാത്ത പ്രണയം; ജീവിതത്തിലേയ്ക്ക് പിച്ചവയ്ക്കാൻ ഷിൽനയ്ക്ക് കൂട്ടായി ഇരട്ടകൺമണികൾ
മഴ മേഘങ്ങൾ
മഴ മേഘങ്ങളുടെ സാന്നിധ്യം ഇല്ലാത്തതാണ് പകൽ സമയം ഇത്രയധികം ചൂട് കൂടാനുള്ള കാരണം. ഇതോടെ അന്തരീക്ഷ ഈർപ്പം കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ട്. സാധാരണ സെപ്റ്റംബറിൽ 70-80 എന്ന നിലയിലുള്ള അന്തരീക്ഷ ഈർപ്പം ഈ സെപ്റ്റംബർ മാസത്തിൽ 65-70 എന്ന നിലയിലേക്ക് താഴ്ന്നിരിക്കുകയാണ്.
ചൂട് വർദ്ധിച്ചു
മുൻപ് സെപ്റ്റംബർ മാസത്തിൽ ആകാശം മേഘാവൃതമായി കാണാറാണ് പതിവ്. എന്നാൽ പ്രളയപ്പെയ്ത്തിന് ശേഷമെത്തിയ ഈ സെപ്റ്റംബറിൽ പകൽ 9 മണിക്കൂറോളം സൂര്യൻ പ്രകാശിച്ച് നിൽക്കുക തന്നെയാണ്. സൂര്യന്റെ പ്രകാശ ദൈർഘ്യം കൂടിയതും ചൂട് വർദ്ധിപ്പിച്ചു. സാധാരണ ഗതിയിൽ കാലവർഷത്തിൽ ഇടവിട്ട് മഴപെയ്യുന്നതോടെ സെപ്റ്റംബർ മാസത്തിലും ആകാശം മേഘാവൃതമായി കാണാറായിരുന്നു പതിവ്.
അധിക മഴ
സാധാരണയേക്കാൾ ഓഗസ്റ്റ് ആദ്യം ആഴ്ചകളിൽ 164 ശതമാനത്തോളം അധികം മഴയാണ് ഇത്തവണ കേരളത്തിൽ ലഭിച്ചത്. ഓഗസ്റ്റ് മാസത്തിൽ ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമാണെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. എന്നാൽ ഓഗസ്റ്റ് എട്ട് മുതൽ 17 വരെയുള്ള കാലയളവിൽ ശക്തമായ മഴ പെയ്തൊഴിഞ്ഞു.
വീണ്ടും മഴ
അടുത്ത ഞായറാഴ്ചയോടെ സംസ്ഥാനത്ത് വീണ്ടും മഴയെത്താനുള്ള സാധ്യതയുണ്ട്. എന്നാൽ വ്യാപകമായ മഴയ്ക്ക് സാധ്യതയില്ല. എന്നാൽ മഴയ്കക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. ചൂട് വർദ്ധിച്ചതിനാൽ മിന്നലിന്റെ ആഘാതം വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചൂടേറിയ സെപ്റ്റംബർ
ആറു പതിറ്റാണ്ടിനിടയിൽ ഇത്രയും അധികം ചൂട് അനുഭവപ്പെടുന്ന ആദ്യത്തെ സെപ്റ്റംബർ മാസമാണിത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാറുള്ള പ്രദേശങ്ങളിലൊന്നായ പുനലൂരിൽ 34.8 ഡിഗ്രി വരെയാണ് പകൽ സമയത്തെ ചൂട്. പാലക്കാട് 34.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പകൽ സമയങ്ങളിൽ രണ്ട് മണിക്കൂറിൽ അധികം നേരം 30 മുതൽ 32 ഡിഗ്രി വരെ നിൽക്കുകയാണ്.
ഉറുമ്പും മണ്ണിരകളും
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മണ്ണിരകളും ഉറുമ്പുകളും കൂട്ടത്തോടെ ചത്തുവീഴുന്ന പ്രതിഭാസം കണ്ടുവരുന്നുണ്ട്. മണ്ണിരകൾ പുറത്തയേക്ക് വന്ന് ഒരു മണിക്കൂറിനുളളിൽ ചത്ത് വീഴുന്നു. വെയിലിൽ കരിഞ്ഞുണങ്ങിയപോലെയാണ് ഉറുമ്പുകൾ ചത്തൊടുങ്ങുന്നത്. ചൂട് ക്രമാതീതമായി കൂടിയതാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ചിക്കൻ പോക്സും
സംസ്ഥാനത്ത് ചൂട് കൂടിയതോടെ ചിക്കൻ പോക്സ് അടക്കമുള്ള പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ മാസം 12വരെ സംസ്ഥാനത്ത് 935 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അസാധാരണമായ രീതിയിൽ ചൂട് വർദ്ധിക്കുന്നതോടെ ചിക്കൻ പോക്സ് പടരാനുള്ള സാധ്യതയും കൂടുതലാണ്.
സൂര്യതാപം
ചൂട് വർദ്ധിക്കുന്നതിനാൽ മുൻ കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെയുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ധാരാളം വെള്ളം കുടിക്കണം. വെയിലത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കണം. സാര്യതാപമേറ്റവർക്ക് ക്യത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുക തന്നെ വേണം.